UPDATES

ട്രെന്‍ഡിങ്ങ്

ഹരിദ്വാറിലെ ഗംഗയില്‍ മുങ്ങരുത്; നിങ്ങളൊരു രോഗിയായി തീരും, മഹാരോഗി!

ഹരിദ്വാറിലുള്ള 20 ഗാട്ടുകളില്‍ (സ്‌നാനകേന്ദ്രങ്ങള്‍) ഒരു ദിവസം 50,000 മുതല്‍ ഒരു ലക്ഷം പേര്‍ വരെ മുങ്ങിക്കുളിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്

ഗംഗയില്‍ മുങ്ങിയാല്‍ നിങ്ങളുടെ എല്ലാ പാപങ്ങളും കഴുകിക്കളയപ്പെടും എന്നാണ് ഹിന്ദുക്കള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഹരിദ്വാറിലെ ഗംഗയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ കഴുകിക്കളയപ്പെട്ടേക്കാമെങ്കിലും നിങ്ങള്‍ ഒരു രോഗിയുമായി തീര്‍ന്നേക്കാം. ഹരിദ്വാറിലെ ഗംഗാനദിയിലെ ജലം കുളിക്കാന്‍ യോഗ്യമല്ലെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരു വിവരവകാശ ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നത്.

ഹരിദ്വാര്‍ ജില്ലയിലെ ഒരിടത്തും ഗംഗയില്‍ കുളിക്കാന്‍ യോഗ്യമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ മറുപടിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നത്. ഇവിടെ സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിക്കപ്പെടുകയാണെന്നും ഉത്തരത്തില്‍ വ്യക്തമാക്കുന്നു. ഹരിദ്വാറിലുള്ള 20 ഗാട്ടുകളില്‍ (സ്‌നാനകേന്ദ്രങ്ങള്‍) ഒരു ദിവസം 50,000 മുതല്‍ ഒരു ലക്ഷം പേര്‍ വരെ മുങ്ങിക്കുളിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

ഉത്തരാഖണ്ഡില്‍ ഗംഗോത്രി മുതല്‍ ഹരിദ്വാര്‍ വരെയുള്ള 296 കിലോ മീറ്റര്‍ ദൂരമുള്ള നദിയിലെ 11 ഇടങ്ങളില്‍ നിന്നും ശേഖരിച്ച ജലസാമ്പിളുകളാണ് പരിശോധിച്ചത്. ഇവിടെങ്ങളിലെ ജലത്തിന്റെ ഗുണനിലവാരം സംബന്ധിച്ചും എവിടെ നിന്നാണ് ജലം ശേഖരിച്ചത് എന്ന് സംബന്ധിച്ചുമുള്ള ചോദ്യങ്ങളാണ് വിവരാവകാശ പ്രകാരം നല്‍കിയത്. 296 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ ജലത്തിന്റെ നാല് സൂചകങ്ങളാണ് ഗുണനിലവാരം നിര്‍ണയിക്കുന്നതിനായി പരിഗണിച്ചതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ആര്‍എം ഭരദ്വാജ് പറഞ്ഞു.

ഹരിദ്വാറില്‍ നിന്നും എടുത്ത സാമ്പിളില്‍ കോളിഫോമിന്റെയും മറ്റ് വിഷപദാര്‍ത്ഥങ്ങളുടെയും അളവ് അനുവദനീയമായതില്‍ നിന്നും വളരെ കൂടുതലാണ് എന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായതായി ഭരദ്വാജ് പറഞ്ഞു. കോളിഫോമിന്റെ അളവ് പ്രതി 100 മില്ലി ലിറ്റര്‍ ജലത്തില്‍ 1,60090 എംഎപിഎന്‍ വരെയായിരുന്നു അദ്ദേഹം വെളിപ്പെടുത്തി. ഇത് 500 എംപിഎന്നില്‍ കുറവാണെങ്കില്‍ മാത്രമാണ് അത് ദേഹശുദ്ധിക്കായി ഉപയോഗിക്കാന്‍ സാധിക്കുക. ഹരിദ്വാര്‍ വ്യാവസായിക, വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണെന്നും മലിനജല പരിപാലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പുറത്തുവിടുന്ന ജലത്തിന്റെ ഗുണനിലവാരം കൃത്യമായി അവലോകനം ചെയ്യാതിരിക്കുകയും ചെയ്താല്‍ സ്‌നാനകേന്ദ്രങ്ങള്‍ മലിനമായി തന്നെ തുടരുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അനില്‍ ജോഷി ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍