ഗംഗാ നദിയുടെ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് പുസ്തകമെഴുതുന്ന ജോര്‍ജ്ജ് ബ്ലാക് ഇന്ത്യയിലെ ഏറ്റവും പവിത്രവും മലിനവുമായ ഈ നദി ശുദ്ധീകരിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ എന്ന് വിശകലനം ചെയ്യുകയാണ് ഇവിടെ.
ബ്ലാക് പറയുന്നു: “ഗംഗയെ വിമലീകരിക്കുമെന്ന മോദിയുടെ പ്രതിജ്ഞ ഒരു അലങ്കാരിക പ്രയോഗമോ, മത വിശ്വാസത്തിലധിഷ്ടിതമായതോ അല്ലെങ്കില്‍ ഹൈന്ദവ ദേശീയ വാദി എന്ന അദ്ദേഹത്തിന്റെ മുഖം മൂടി അഴിഞ്ഞു വീഴുന്നതോ അല്ല. മോദിയുടെ അഭ്യര്‍ഥനയുടെ ആഴത്തിലേക്ക് പോകുന്ന ഒന്നാണ് ആ പ്രതിജ്ഞ. ഇന്ത്യയില്‍ ഗവണ്‍മെന്‍റ് സംവിധാനത്തിന്റെ പരാജയത്തെക്കുറിച്ച് പറയാന്‍ ഗംഗയെ ശുദ്ധീകരിക്കാനുള്ള പാളിയ ശ്രമങ്ങള്‍ക്കപ്പുറം മറ്റൊരു മികച്ച ഉദാഹരണം കണ്ടെത്താന്‍ സാധിക്കില്ല. ഏകദേശം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗംഗയെ ശുദ്ധീകരിക്കുമെന്ന് രാജീവ് ഗാന്ധി പ്രഖ്യാപിച്ചിരുന്നു. അന്ന് മുതല്‍ ദശലക്ഷക്കണക്കിനു ഡോളറാണ് ഗംഗാ ആക്ഷന്‍ പ്ലാനിന് വേണ്ടി തുലച്ചുകളഞ്ഞത്. വാരണാസിക്ക് 200 മൈല്‍ മുകളില്‍, കാണ്‍പൂരിലെ അറവുമാടുകളുടെ അവശിഷ്ട സംസ്കരണ കേന്ദ്രങ്ങളില്‍ നിന്നും ഗംഗയിലേക്ക് ഒഴുക്കിവിടുന്നത് മാരകമായ രാസമാലിന്യങ്ങളാണ്. ഫലപ്രദമായ ട്രീറ്റ്മെന്‍റ് പ്ലാന്‍റുകള്‍ ഇല്ലാത്തതാണ് ഇതിന് കാരണം. വൈദ്യുതി നിയന്ത്രണം കാരണം പമ്പിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കാത്തതുമൂലം മലിന ജലം ഗംഗയിലേക്ക് നിരന്തരം ഒഴുക്കപ്പെടുകയാണ്. തീര്‍ഥാടകര്‍ മുങ്ങികുളിക്കുന്ന വാരണാസിയുടെ ഘട്ടുകളില്‍ ഫിക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണ്.”