വില്യം ബൂത്ത്, റൂത്ത് എഗ്ലാഷ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ജൂത കുടിയേറ്റക്കാര്‍ക്ക് വീടുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നതിനായി വെസ്റ്റ് ബാങ്കില്‍ ആയിരം ഏക്കര്‍ ഭൂമി കൂടി കൈവശപ്പെടുത്തുമെന്ന് ഇസ്രായേലി സര്‍ക്കാര്‍ ഞായറാഴ്ച പ്രഖ്യാപിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റ സ്ഥലങ്ങളുടെ വ്യാപനത്തെ എതിര്‍ക്കുന്ന പീസ് നൗവിന്റെ ഇസ്രായേലി ഘടകം, കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ഏറ്റവും വലിയ ഭൂമി കൈയേറ്റം എന്നാണ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.
പ്രദേശത്ത് തട്ടിക്കൊണ്ട് പോകപ്പെട്ട മൂന്ന് ഇസ്രായേലി യുവാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച സൈനിക നീക്കമായ ഓപ്പറേഷന്‍ ബ്രദേഴ്‌സ് കീപ്പറിന് ശേഷം ‘ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങളുടെ’ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വെസ്റ്റ് ബാങ്കില്‍ സര്‍ക്കാര്‍ നടപടികള്‍ നടപ്പാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട ഇസ്രായേലി സൈനിക അധികാരികളായ സിവില്‍ ഭരണകൂടം വിശദീകരിച്ചു.
ഗാസ മുനമ്പിന്റെ നിയന്ത്രണമുള്ളതും ഇസ്രായേലും യുണൈറ്റഡ് സ്റ്റേറ്റ്‌സും തീവ്രവാദികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാമിസ്റ്റ് സൈനിക സംഘടനയായ ഹമാസ്, തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ തങ്ങളുടെ പ്രവര്‍ത്തകള്‍ക്ക് പങ്കുള്ളതായി ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സൂചന നല്‍കിയിരുന്നു.
ആയിരം ഏക്കര്‍ ഭൂമി ‘സര്‍ക്കാര്‍ ഭൂമി’ ആക്കി മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടികള്‍ ഇസ്രായേല്‍ ഞായറാഴ്ച ആരംഭിച്ചു. ബേത്‌ലഹേമിന് പടിഞ്ഞാറ്, ഗുഷ് എറ്റ്‌സിയോണ്‍ എന്ന് ഇസ്രായേലികള്‍ വിശേഷിപ്പിക്കുന്ന ഒമ്പത് ഇസ്രായേലി കുടിയേറ്റ മേഖലകളടങ്ങുന്നതാണ് പ്രദേശം.
പ്രദേശത്ത് പത്ത് ജൂത കുടുംബങ്ങള്‍ താമസിക്കുന്നതായും ഒരു മതപഠനശാല പ്രവര്‍ത്തിക്കുന്നതായും പീസ് നൗ ചൂണ്ടിക്കാട്ടുന്നു.
ഭൂമി ഏറ്റെടുക്കുന്നത് വഴി ഗ്വാഓട്ട് എന്ന് പേരില്‍ ഒരു പുതിയ നഗരം സ്ഥാപിക്കാനുള്ള വഴി തുറക്കുമെന്ന് ഗുഷ് എറ്റ്‌സിയോണ്‍ കുടിയേറ്റ മേഖലയുടെ ഭരണം നിര്‍വഹിക്കുന്ന കൗണ്‍സിലിലെ ഒരു നേതാവ് ഇസ്രായേല്‍ ദിനപത്രമായ ഹാരെറ്റ്‌സിനോട് പറഞ്ഞു.
ഭൂമി കൈയേറ്റ പരിപാടിയെ എതിര്‍ക്കുന്നവര്‍ക്ക് അവരുടെ ന്യായങ്ങള്‍ വിശദീകരിക്കാന്‍ 45 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കൃഷിയിടങ്ങള്‍ പലസ്തീനികളുടെ ഉടമസ്ഥതയില്‍ ഉള്ളതാണെന്നും അവര്‍ അവിടെ ഒലീവ് കൃഷി നടത്തുന്നതായും സമീപ പട്ടണത്തിലെ മേയര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗാസ മുനമ്പും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഒരു സ്വയംഭരണ രാജ്യം സ്ഥാപിക്കണമെന്നാണ് പലസ്തീനികളുടെ സ്വപ്നം. തുടര്‍ച്ചയുള്ളതും സാധ്യവുമായ തങ്ങളുടെ സ്വപ്നങ്ങള്‍ക്ക് ഇസ്രായേലി കുടിയേറ്റ നിര്‍മ്മിതികള്‍ തിരിച്ചടിയാവുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
‘പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള പലസ്തീനി സാന്നിധ്യം തുടച്ചു നീക്കാനും അഖണ്ഡിതമായ ഏകരാജ്യ പരിഹാരം അടിച്ചേല്‍പ്പിയ്ക്കാനുമുള്ള ഇസ്രായേലിന്റെ ബോധപൂര്‍വമായ ഉദ്ദേശത്തിന്റെ വ്യക്തമായ സൂചനയാണ്’ ഇപ്പോഴത്തെ നീക്കമെന്ന് പാലസ്തീന്‍ വിമോചന സംഘടനയുടെ നേതാവായ ഹനാന്‍ അഷ്‌റാവി പറഞ്ഞു.
ഇത്തരത്തിലുള്ള വലിയ ഭൂമി പിടിച്ചടക്കലിന് പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹ് അനുമതി നല്‍കിയിരിക്കാനാണ് സാധ്യതയെന്ന് പീസ് നൗവിന്റെ കുടിയേറ്റ നിരീക്ഷണ പദ്ധതിയുടെ തലവന്‍ ഹാഗിദ് ഓഫ്‌റാന്‍ സൂചിപ്പിക്കുന്നു.
‘പലസ്തീനികളുടെ മിതവാദി ശബ്ദങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഹമാസിനെയും ഇസ്രായേല്‍ സമാധാനം ആഗ്രഹിക്കാത്തതിനാല്‍ അവരുമായി സംസാരിക്കാന്‍ താല്‍പര്യമില്ല എന്ന് പറയുന്നവരെയും ശക്തിപ്പെടുത്തുകയുമാണ് നെതന്യാഹ് ചെയ്യുന്നത്,’ ഓഫ്‌റാന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രതിവാര മന്ത്രിസഭ യോഗത്തില്‍ ഭൂമി ഏറ്റെടുക്കല്‍ വിഷയം നേരിട്ടു പരാമാര്‍ശിക്കാന്‍ നെതന്യാഹ് തയ്യാറായില്ലെങ്കിലും, അദ്ദേഹം ഇങ്ങനെ സൂചിപ്പിച്ചു, ‘സമാധാനം ആഗ്രഹിക്കുന്ന നമ്മുടെ അയല്‍ക്കാര്‍ക്കായി സമാധാന കാലങ്ങളിലെല്ലാം നമ്മുടെ ഭൂമി നല്‍കിയിട്ടുണ്ട്. എന്നാല്‍ നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഊര്‍ജ്ജസ്വലവും ശക്തവുമായി നമ്മള്‍ പോരാടുകയും അതേ സമയം തന്നെ നമ്മുടെ രാജ്യവും നമ്മുടെ നഗരങ്ങളും നമ്മുടെ സമൂഹങ്ങളും കെട്ടിപ്പടുക്കുകയും ചെയ്തിട്ടുണ്ട്.’
മറ്റ് സംഭവവികാസങ്ങളില്‍, ഗോലാന്‍ കുന്നുകള്‍ക്ക് മുകളിലൂടെ ഇസ്രായേലിന്റെ വ്യോമമേഖലയിലേക്ക് സിറിയിയില്‍ നിന്നും പറന്നു വന്ന പൈലറ്റില്ലാത്ത യുദ്ധവിമാനം വെടിവച്ചിടാന്‍ തങ്ങള്‍ പാട്രിയറ്റ് മിസൈല്‍ തൊടുത്തതായി ഇസ്രായേലി സേന ഞായറാഴ്ച അറിയിച്ചു.
ഇസ്രായേലിന്റെ വ്യോമമേഖലയിലേക്ക് അബദ്ധത്തില്‍ പ്രവേശിച്ച വിമാനം സിറിയന്‍ സൈന്യത്തിന്റെ ഉടമസ്ഥതയില്‍ ഉള്ളതാകാമെന്നും ഒരു വിമത സംഘടനയുടേതാവാന്‍ സാധ്യതയില്ലെന്നും ഇസ്രായേലി സൈനിക ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
അല്‍-ക്വയ്ദ അനുബന്ധ വിമതസംഘടനയായ ജബാത്ത് അല്‍-നുസ്ര, യുഎന്‍ സംഘത്തിന്റെ കാവലിലായിരുന്ന ഗോലാന്‍ കുന്നുകളുടെ സിറിയന്‍ പ്രദേശത്തിന്റെ അതിര്‍ത്തിയുടെ നിയന്ത്രണം കഴിഞ്ഞ ദിവസം പിടിച്ചെടുത്തു. വ്യാഴാഴ്ച അവിടെ ഇസ്ലാമിക തീവ്രവാദികള്‍ ഫുജിയില്‍ നിന്നുള്ള 44 യുഎന്‍ സമാധാനസേന അംഗങ്ങളെ തടവിലാക്കുകയും ചെയ്തു.