സുദര്‍ശന്‍ രാഘവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
ആയുധം ഉപേക്ഷിക്കില്ലെന്നും ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കില്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്നും വെടി നിറുത്തലിന് ശേഷം ആദ്യമായി നടത്തിയ പൊതു റാലിയില്‍ വ്യാഴാഴ്ച ഹമാസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
മൂന്ന് മാസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം പ്രദേശത്ത് അപൂര്‍വ ശാന്തത കൊണ്ടുവന്ന മൂന്ന് ദിവസം നീണ്ട വെടിനിര്‍ത്തലിന് ഒടുവില്‍ അണികളെ ആവേശഭരിതരാക്കാന്‍ ഉദ്ദേശിച്ച പ്രസ്താവന നടത്തുമ്പോള്‍ അണികള്‍ ‘കത്തിക്കൂ, ടെല്‍ അവീവ് കത്തിക്കൂ’ എന്ന് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. നീണ്ടു നില്‍ക്കുന്ന ഒരു വെടിനിര്‍ത്തല്‍ കരാറിനായി ഹമാസും മറ്റ് പലസ്തീന്‍ ഗ്രൂപ്പുകളും ഇപ്പോള്‍ ഇസ്രായേലുമായി ദൂതന്മാര്‍ മുഖേന കൂടിക്കാഴ്ച നടത്തുകയാണ്.
എന്നാല്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമൊന്നും നടത്താനായിട്ടില്ലെന്ന് നയതന്ത്രവിദഗ്ധരും പ്രദേശിക മാധ്യമങ്ങളും പറയുന്നു. മാത്രമല്ല, ഇസ്രായേലി ഉപരോധം പിന്‍വലിക്കണമെന്നും ഇസ്രായേലിലേക്കും ഈജിപ്തിലേക്കുമുള്ള അതിര്‍ത്തികള്‍ തുറന്നിടണമെന്നുമുള്ള ഹമാസിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടാക്കുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കുറച്ച് ദിവസം കൂടി വെടി നിര്‍ത്തല്‍ തുടരാനുള്ള ശ്രമങ്ങളിലാണ് മധ്യസ്ഥര്‍ വ്യാഴാഴ്ച ഏര്‍പ്പെട്ടത്.
ഇസ്ലാമിക ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിന് ഇസ്രായേലിനും അതിന്റെ സഖ്യകക്ഷികള്‍ക്കും മേല്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഹമാസ് റാലി ആസൂത്രണം ചെയ്ത്. ആയിരക്കണക്കിന് ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തെങ്കിലും 2007 ല്‍ ഗാസയുടെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഹമാസ് ആകര്‍ഷിച്ച ആള്‍ക്കൂട്ടങ്ങളോളം വരുന്നതായിരുന്നില്ല വ്യാഴാഴ്ച നടന്ന പ്രകടനം. എന്നാല്‍ ഹമാസിനുള്ള പിന്തുണ കുറയുന്നതാണോ അതോ വമ്പിച്ച നഷ്ടങ്ങളില്‍ നട്ടം തിരിയുന്ന ഗാസക്കാരെ ബാധിച്ചിരിക്കുന്ന ആലസ്യവും അനിശ്ചിതത്വവുമാണോ ജനസാന്നിധ്യം കുറയാന്‍ കാരണമെന്ന് വ്യക്തമല്ല.
‘ഈ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല,’ ഹമാസിന്റെ മുതിര്‍ന്ന നേതാവ് മാഷിര്‍ അല്‍-മാഷ്രി ജനക്കൂട്ടത്തോട് പറഞ്ഞു. ‘നമ്മുടെ പോരാളികള്‍ ഇപ്പോഴും യുദ്ധരംഗത്ത് മുന്‍നിരയില്‍ തന്നെയാണുള്ളത്. നമ്മുടെ തുരങ്കങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും അവ ഇസ്രായേല്‍ പ്രദേശത്തേക്ക് നീളുകയും ചെയ്യുന്നു. ഇസ്രായേല്‍ നമ്മുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നമ്മള്‍ അവിടെയെത്തും.’ അദ്ദേഹം സംസാരിച്ചപ്പോള്‍ ജനക്കൂട്ടം ആവേശഭരിതമായി. ചിലര്‍ ഹമാസിന്റെ പച്ചപ്പതാക വീശിയപ്പോള്‍ ചിലര്‍ അവരുടെ സൈനീക വിഭാഗമായ ഇസ്സെഡിന്‍ അല്‍-ക്വാസമിന്റെ എകെ-47 ആലേഖനം ചെയ്ത വെള്ളപ്പതാക വീശി. ചിലര്‍ തങ്ങളുടെ കുട്ടികളെ മുഖംമൂടിയും പച്ച തൂവാലയും പ്ലാസ്റ്റിക് കളിത്തോക്കുകളും അണിയിച്ച് പോരാളികളുടെ വേഷത്തിലാണ് അണിനിരത്തിയത്.
കെയ്‌റോയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസും ഇസ്രായേലും എന്താണ് പരസ്പരം പ്രതീക്ഷിക്കുന്നതിലുള്ള വൈരുദ്ധ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു റാലിയും മുദ്രാവാക്യങ്ങളും. മെഡിറ്ററേനിയന്‍ കടലില്‍ കൂടുതല്‍ മീന്‍ പിടിക്കാനുള്ള അവകാശങ്ങളും ഇസ്രായേലി ജയിലുകളിലുള്ള പലസ്തീനികളുടെ മോചനവും ഉള്‍പ്പെടെയുള്ള ഹമാസിന്റെ ആവശ്യങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ഗാസയിലെ സേനയെ പിന്‍വലിക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെടുന്നു. എന്നാല്‍ യുദ്ധത്തില്‍ ഹമാസ് ഇസ്രായേലി സേനയെ കീഴടക്കിയെന്നും സംഘടന ഒരിക്കലും ആയുധം ഉപേക്ഷിക്കില്ലെന്നുമാണ് മാഷ്രി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. പകരം തങ്ങളുടെ ആവശ്യങ്ങളില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്ന രീതിയില്‍ പലസ്തീന്‍ പ്രതിനിധികളെ ബ്ലാക്‌മെയില്‍ ചെയ്യരുതെന്ന് അദ്ദേഹവും മറ്റ് ഹമാസ് നേതാക്കളും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി. ‘അധിനിവേശക്കാര്‍ക്ക് യുദ്ധരംഗത്ത നേടിയെടുക്കാന്‍ കഴിയാത്തതെന്തോ അത് ചര്‍ച്ച മേശയില്‍ നേടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’
എന്നാല്‍ ഹമാസ് വീണ്ടും യുദ്ധത്തിനൊരുങ്ങിയാല്‍ അതിനെ നേരിടാന്‍ ഇസ്രായേല്‍ സേന തയ്യാറാണെന്ന് ഗാസ ഡിവിഷനിലെ ഇസ്രായേല്‍ സൈന്യത്തിന്റെ തലവന്‍ ബ്രിഗേഡിയര്‍ ജനറല്‍ മികി എഡല്‍സെറ്റന്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു. ‘ഏത് സാഹചര്യവും നേരിടാന്‍ ഞങ്ങള്‍ തയ്യാറാണ്,’ അദ്ദേഹം പറഞ്ഞു. ‘പോരാട്ടം തുടരാനാണ് ഹമാസ് അഗ്രഹിക്കുന്നതെങ്കില്‍ ഞങ്ങള്‍ തയ്യാറാണ്.’
യുഎന്‍ കണക്കുകള്‍ പ്രകാരം 1,900 ത്തില്‍ അധികം പലസ്തീനികളാണ് ജൂലൈ എട്ടിനാരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 75 ശതമാനത്തിലധികവും സിവിലിയന്മാരാണ്. 64 ഇസ്രായേലി പട്ടാളക്കാരും ഗാസയില്‍ നിന്നും ഇസ്രായേലിലേക്ക് പറന്ന മോട്ടോറുകളിലും റോക്കറ്റുകളിലും പെട്ട് മൂന്ന്‍ ഇസ്രായേലി സിവിലിയന്മാരും കൊല്ലപ്പെട്ടു.