UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജനനേന്ദ്രിയം മുറിച്ചത് പെണ്‍കുട്ടി തന്നെയെന്നു സ്വാമി, പക്ഷേ കാരണം പറയുന്നില്ല

ഉറക്കത്തിനിടയിലാണ് പെണ്‍കുട്ടിയുടെ ആക്രമണം ഉണ്ടായതെന്നാണ് സ്വാമി പറയുന്നത്

പെണ്‍കുട്ടി തന്നെയാണ് തന്റെ ജനനേന്ദ്രിയം മുറിച്ചതെന്നു പൊലീസിനോട് സമ്മതിക്കുമ്പോഴും അതിനുള്ള പ്രകോപനം എന്താണെന്നു പറയാതെ ഗംഗേശാനന്ദ സ്വാമി. സ്വാമി തങ്ങളോട് സഹകരിക്കുന്നില്ലെന്ന പരാതിയുമായി പൊലീസും. താന്‍ തന്നെയാണു ജനനനേന്ദ്രിയും മുറിച്ചതെന്ന ആദ്യദിവസത്തെ നിലപാട് തിരുത്തിയാണു സ്വാമിയിപ്പോള്‍ കുറ്റം പെണ്‍കുട്ടിയുടെ മേല്‍ വയ്ക്കുന്നത്. കാമുകന്റെ പ്രേരണയാലാണു പെണ്‍കുട്ടി അങ്ങനെ ചെയ്‌തെന്നു മാത്രമാണ് സ്വാമി പറയുന്നത്. പൊലീസ് ഈ കാര്യം ഗൗരവത്തോടെ എടുക്കുന്നുണ്ടെങ്കിലും അങ്ങനെ ചെയ്യാന്‍ പെണ്‍കുട്ടിക്ക് ഉണ്ടായ കാരണം അവ്യക്തമായി തുടരുന്നതാണ് കുഴപ്പിക്കുന്നത്. സ്വാമി ചോദ്യം ചെയ്യലിനോട് സഹകരിച്ചാല്‍ മാത്രമെ കേസില്‍ പുരോഗതി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.

താന്‍ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം കളവാണെന്നും ഉറക്കത്തിനിടയിലാണ് തന്നെ പെണ്‍കുട്ടി ആക്രമിച്ചതെന്നും സ്വാമി പറയുന്നുണ്ട്. കാമുകനാണ് പ്രേരിപ്പിച്ചതെന്നും പറയുന്നു. പക്ഷേ അതിനുള്ള കാരണത്തെ കുറിച്ച് ചോദിച്ചിട്ട് സ്വാമി മൗനം തുടരുകയാണ്.
നേരത്തെ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും സ്വാമിയുടെ ഭാഗം ന്യായീകരിക്കുന്ന തരത്തില്‍ മകള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. മകള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതാണെന്നും പ്രണയബന്ധം എതിര്‍ത്തതിന്റെ പേരിലാണ് സ്വാമിയോട് ക്രൂരത കാണിച്ചതെന്നുമായിരുന്നു പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ ഉള്ളടക്കം. പെണ്‍കുട്ടിയുടെ കാമുകനെയാണ് ആ പരാതിയിലും കുറ്റക്കാരനാക്കുന്നത്.

തന്നെ സ്വാമി വര്‍ഷങ്ങളായി പീഢിപ്പിച്ചു വരികയായിരുന്നുവെന്നും ഭീഷണി മുഴക്കിയായിരുന്നു ഉപദ്രവമെന്നും സഹികെട്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്നുമായിരുന്നു പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. അമ്മയുള്‍പ്പെടെ തന്റെ വീട്ടുകാര്‍ക്ക് ഈ കാര്യം അറിയാമായിരുന്നുവെന്നും പരാതിപ്പെട്ടിട്ട് കാര്യമില്ലെന്നു മനസിലായതോടെയാണ് അന്നേ ദിവസം സ്വാമിയുടെ തന്നെ കത്തി പിടിച്ചുവാങ്ങി ജനനേന്ദ്രിയം മുറിച്ചതെന്നും പെണ്‍കുട്ടി പറയുന്നു. പൊലീസിനും ഈ മൊഴിയില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് തന്നെ അമ്മയിലേക്കും അന്വേഷണം അവര്‍ നീട്ടിയിട്ടുണ്ട്. അതേസമയം സ്വാമിയുടെ പേരു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ തങ്ങളോട് പണം ആവശ്യപ്പെട്ടെന്ന പരാതി പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും നല്‍കിയിട്ടുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍