അഴിമുഖം പ്രതിനിധി
തന്നെ കള്ളുകച്ചവടക്കാരനെന്നു വിളിച്ച് ആക്ഷേപിച്ച വി എം സുധീരന്‍ കടുത്ത മദ്യപാനി ആയിരുന്നുവെന്ന് ഗോകുലം ഗോപാലന്‍. ആദര്‍ശ ശുദ്ധിയില്ലാത്ത നേതാവാണ് സുധീരന്‍. മദ്യക്കച്ചവടക്കാരുടെ ഫണ്ട് സ്വീകരിക്കുന്ന പാര്‍ട്ടിയുടെ നേതാവ് ആദ്യം ആ സ്ഥാനത്തു പുറത്തുവരാനും ഗോപാലന്‍ സുധീരനെ വെല്ലുവിളിച്ചു. സ്വന്തം പാര്‍ട്ടിക്കാര്‍ക്കു തന്നെ ബാര്‍ ഹോട്ടലുകളുള്ള കാര്യം സുധീരന് അറിയാമോയെന്നും ഗോപാലന്‍ ചോദിച്ചു.
അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികാഘോഷ ചടങ്ങിന്റെ പൊതുവദിയില്‍വെച്ച് നേരത്തെ കള്ളുകച്ചവടക്കാര്‍ക്കൊപ്പം വേദിപങ്കിടാന്‍ വിഷമമുണ്ടെന്നു സുധീരന്‍ പരസ്യമായി പറഞ്ഞിരുന്നു. വേദിയിലുണ്ടായിരുന്ന ഗോകുലം ഗോപാലനെ ലക്ഷ്യംവെച്ചുകൊണ്ടായിരുന്നു കെപിസിസി പ്രസിഡന്റിന്റെ സംസാരം.
സുധീരന്റെ പ്രസ്താവനയ്‌ക്കെതിരെ ഇന്നു ബാര്‍ റസ്റ്റൊറന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയും രംഗത്തുവന്നിരുന്നു. കടുത്തഭാഷയില്‍ സുധീരനെ വിമര്‍ശിച്ച ഉണ്ണി, സുധീരന്‍ ബാറുമുതലാളിമാരായ ബന്ധുക്കാരെ ഉപദേശിച്ചു നന്നാക്കിയശേഷം ഗോകുലം ഗോപാലനെ ഉപദേശിക്കാന്‍ വന്നാല്‍ മതിയെന്നു പറഞ്ഞിരുന്നു. 20 വര്‍ഷം മദ്യക്കച്ചവടക്കാര്‍ നല്‍കിയ കാറ് ഉപയോഗിച്ചയാളാണ് സുധീരന്‍. ബാര്‍ മുതലാളി നല്‍കിയ പണം ഉപയോഗിച്ചാണ് സുധീരന്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ ആരോപണങ്ങളെ തള്ളിക്കളഞ്ഞ സുധീരന്‍, ഇതിനൊന്നു താന്‍ മറുപടി പറയാന്‍ നില്‍ക്കുന്നില്ലെന്നും തന്നെ ജനങ്ങള്‍ വിലയിരുത്തിക്കോളുമെന്നും പറഞ്ഞു. ബന്ധുക്കള്‍ ബാര്‍ നടത്തുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും സുധീരന്‍ പറഞ്ഞു.