നാന്‍സി ഷോകന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
‘എ ഫസ്റ്റ് ഡ്രൈവ്’ -ഗൂഗിള്‍ പുതിയതായി പരിചയപ്പെടുത്തുന്ന സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പദ്ധതിയാണ് ഇത്.
കുറച്ചു വര്‍ഷങ്ങളായി ഗൂഗിള്‍ തനിയേ ഓടുന്ന ഇത്തരം കാറുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിരുന്നാലും ഗൂഗിള്‍ തങ്ങളുടെ പ്രവര്‍ത്തനം സുപരിചിതമായ വാഹനങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് പരിമിതപ്പെടുത്തിയിരുന്നു. തെരുവുകളില്‍ ഡെമോ പ്രദര്‍ശനം സംഘടിപ്പിക്കുന്ന അവസരങ്ങളില്‍ മറ്റു വാഹനങ്ങളില്‍ നിന്നും വിഭിന്നമായി മറ്റൊരു പ്രത്യേകതയും സെല്‍ഫ് ഡ്രൈവിംഗ് കാറുകളിലും കാണുവാനില്ലായിരുന്നു. വാഹനത്തില്‍ ഡ്രൈവറുടെ ഇരിപ്പിടത്തില്‍ ഒരു വ്യക്തി ഇരിക്കുന്നുണ്ടാവും, വാഹന നിയന്ത്രണത്തില്‍ പ്രത്യേകിച്ച് ഒരു കാര്യവും അയാള്‍ക്ക് ചെയ്യുവാനുണ്ടാകില്ല. ദ്രുതഗതിയില്‍ തിരിയുന്ന മുകള്‍ ഭാഗം മൂടിയ ലേസര്‍ സെന്‍സര്‍ മുന്നൂറ്റിഅറുപതു ഡിഗ്രി കോണളവില്‍വരെ തിരിയുന്നതാണ്. ഇത് വാഹനത്തിനു ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അതതു നിമിഷങ്ങളില്‍ തന്നെ ഡ്രൈവിംഗ് മെക്കാനിസത്തിനു കൈമാറുവാന്‍ പ്രാപ്തവുമാണ്.
കഴിഞ്ഞ മെയില്‍ ഗൂഗിള്‍ തങ്ങളുടെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുകയുണ്ടായി. കാഴ്ചയില്‍ തികച്ചും ഒരു കാര്‍ട്ടൂണ്‍ കാറിനെ അനുസ്മരിപ്പിക്കുന്ന ഈ വാഹനത്തിനു സ്റ്റീയറിംഗ് വീലുകളോ പെഡലുകളോ ഉണ്ടായിരുന്നില്ല. ഇതില്‍ തൽപരരായി മുന്‍പോട്ടു വന്ന ചിലരുടെ സഹായാത്രികരില്ലാതെയുള്ള ഡ്രൈവിംഗ് അനുഭവങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ ‘എ ഫസ്റ്റ് ഡ്രൈവ്’ എന്ന പേരില്‍ കാണുവാന്‍ സാധിക്കുന്നുണ്ട്. ഈ അനുഭവത്തിന്റെ ഭാഗമായവരില്‍ വൃദ്ധരും, അമ്മയും കുഞ്ഞും തൊട്ടു അന്ധര്‍ വരെ ഉള്‍പ്പെടുന്നു.
ഇത്തരമൊരു അനുഭവം തികച്ചും പുതിയതായിരുന്നു എല്ലാ പങ്കാളികള്‍ക്കും എന്ന വസ്തുത ഒരോരുത്തരേയും അത് തങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു എന്ന രീതിയില്‍ നോക്കി കാണുവാനും അഭിപ്രായ പ്രകടനം നടത്തുവാനും പ്രേരിപ്പിച്ചു. ഒരിക്കലും തനിക്കു സാധിക്കുകയില്ല എന്ന് ഉറച്ചു വിശ്വസിച്ച കാര്യമാണ് താന്‍ അനായാസേന സഫലീകരിച്ചതെന്ന് ഇതില്‍ പങ്കെടുത്ത അന്ധനായ സാഹസികന്‍ ആവേശത്തോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. വളവിനു തൊട്ടു മുന്‍പ് വേഗത കുറയുകയും വളവിന്റെ മധ്യ ഭാഗത്ത് വച്ച് പൊടുന്നനെ വേഗതയേറുകയും ചെയ്തതാവാം യാത്രികയായ ചാരമുടിക്കാരിയെ ആവേശം കൊള്ളിച്ചത് എന്ന കാണികളിലൊരുവന്റെ കമന്റിനെ ഒരു കള്ളച്ചിരിയോടെ അവര്‍ ശരിവെക്കുന്നുമുണ്ടായിരുന്നു.
കാര്‍ പദ്ധതിയുടെ ഡയറക്ടർ ആയ ക്രിസ് ഉർമ്സൻ ഗൂഗിൾ ചിത്രീകരിച്ച ഈ വീഡിയോയുമായി “ദി പോസ്റ്റ്” സംഘടിപ്പിച്ച “ഫിക്സ് മൈ കമ്മ്യുട്ടെ” എന്ന ഗതാഗത പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട ഒരു മുഴുവൻ ദിന പരിപാടിയിൽ പങ്കെടുക്കുവാൻ വാഷിങ്ങ്ടനിലെ ഒരു തീയറ്ററിൽ എത്തുകയുണ്ടായി. (ഇതിലെ ഒരു അവതാരകൻ പറക്കും കാറിനാൽ പ്രശസ്തനായ റ്റെറഫ്യുഗിയയുടെ കാൾ ദിയാട്രിഷ് ആയിരുന്നു. ദിവസം മുഴുവനും പറക്കും കാർ തീയറ്ററിനു മുൻപിൽ തന്നെ കിടന്നു.വൻ ജനാവലിയാണ് സെല്‍ഫിയെടുക്കാനായി അതിന് ചുറ്റിലും കൂടിയത്)
സെൽഫ് ഡ്രൈവിംഗ് കാറുമായി ബന്ധപ്പെട്ട് ഗൂഗിളിന്‍റെ ബിസിനസ് പദ്ധതിയെ കുറിച്ച് ഉർമ്സൻ സംസാരിച്ചു. സുരക്ഷ, ഉത്പാദനം, വിപണനം, വില ഇവയെല്ലാം ചോദ്യങ്ങളുടെ ഭാഗമായി.
ഒടുവില്‍, എന്നാണ് ഗൂഗിള്‍ സ്വയം ഓടിക്കുന്ന കാര്‍ നിരത്തിലിറക്കുക എന്ന ചോദ്യത്തിന് ഉർമ്സൻ ഇങ്ങനെ മറുപടി പറഞ്ഞു, “എന്റെ മകന് ഇപ്പോള്‍ 11 വയസായി. 5 വര്‍ഷം കഴിയുമ്പോള്‍ അവന് 16 തികയും. അന്ന് ഞങ്ങള്‍ ലക്ഷ്യം കൈവരിക്കും…”