1944 ആഗസ്ത് 31
ബ്രിട്ടീഷ് സൈന്യം ജര്‍മന്‍ ഗോഥിക് ലൈന്‍ തകര്‍ക്കുന്നു
രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന ഘട്ടത്തില്‍ ബ്രിട്ടീഷ് സൈന്യം മികച്ച മുന്നേറ്റം നടത്തി. ഫീല്‍ഡ് മാര്‍ഷല്‍ ആല്‍ബര്‍ട്ട് കെസ്സെല്‍ റിംഗിന്റെ നേതൃത്വത്തില്‍ വടക്കന്‍ ഇറ്റലിയില്‍ ജര്‍മ്മനി തീര്‍ത്ത പ്രതിരോധകോട്ട ജര്‍മന്‍ ഗോഥിക് ലൈന്‍ 1944 ആഗസ്ത് 31ന് എട്ടാം ബ്രിട്ടീഷ് ആര്‍മി തകര്‍ത്തു.
സഖ്യസേന ഇറ്റലിയിലേക്ക് കടന്നതോടെ ജര്‍മ്മനിക്ക് ഈ ഉപദ്വീപില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. ജൂണ്‍ 4ന് തന്നെ റോം സഖ്യസേന വീഴ്ത്തിയിരുന്നു. യുഎസ് ജനറല്‍ മാര്‍ക് ക്ലാര്‍ക്ക് റോമിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ജര്‍മ്മനി ശക്തമായി ഫ്‌ളോറന്‍സിന് വടക്കുള്ള പ്രദേശത്ത് തങ്ങളുടെ താവളം നിലനിര്‍ത്തിയിരുന്നു. പിസയ്ക്ക് പടിഞ്ഞാറ് മുതല്‍ പിസാറോയ്ക്ക് കിഴക്ക് വരെ നീളുന്ന നഗരമാണ് ഗോതിക് ലൈനിന്റെ കീഴില്‍ രൂപീകൃതമായിരുന്നത്.
ഈ നഗരത്തിന്റെ മദ്ധ്യത്തിലായിരുന്നു സിയോന. മദ്ധ്യകാലഘട്ടത്തിലെ കലാരൂപങ്ങളുടെ പേരില്‍ പ്രശസ്തമായിരുന്നു സിയോന. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ സിയോന അറിയപ്പെട്ടിരുന്നത് ഇറ്റാലിയന്‍ ഗറില്ലകളുടെ താവളമായും ഫാസിസ്റ്റുകളുടെയും നേതൃത്വത്തില്‍ ജര്‍മ്മന്‍ സേനയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ഉണ്ടാക്കിയ കുഴപ്പങ്ങളുടെ പേരിലായിരുന്നു. ബ്രിട്ടീഷ് ജനറല്‍ ഹരോള്‍ അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ആഗസ്ത് 25 ന് എട്ടാം ബ്രിട്ടീഷ് ആര്‍മി ഗോഥിക് ലൈന്‍ തകര്‍ക്കാനുള്ള പോരാട്ടം തുടങ്ങി. അവര്‍ ലംബാര്‍ഡി തകര്‍ത്തുകൊണ്ട് ജര്‍മ്മന്‍ പ്രതിരോധത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു.
1995 ആഗസ്ത് 31
ബിയാന്ത് സിംഗ് കൊല്ലപ്പെടുന്നു
പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് 1995 ആഗസ്ത് 31 ന് കൊല്ലപ്പെട്ടു. മുഖ്യമന്ത്രി പദത്തില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയശേഷമായിരുന്നു ബിയാന്ത്സിംഗ് വധിക്കപ്പെടുന്നത്.
ഖാലിസ്ഥാനി വിഘടനവാദികള്‍ നടത്തിയ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തിലാണ് ഈ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് ജീവന്‍ നഷ്ടമായത്. ചണ്ഡിഗഢിലുള്ള പഞ്ചാബ് സെക്രട്ടേറിയേറ്റിന്റെ മതില്‍ കെട്ടിനുള്ളിലായിരുന്നു സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ മുഖ്യമന്ത്രിയെക്കൂടാതെ മറ്റ് 17 പേരും കൊല്ലപ്പെട്ടിരുന്നു.
പഞ്ചാബില്‍ നടത്തിയ സൈനിക നടപടികളോടുള്ള പ്രതികാരമായിരുന്നു മുഖ്യമന്ത്രിയുടെ വധത്തിലൂടെ ഖാലിസ്ഥാന്‍ ഭീകരര്‍ നടപ്പിലാക്കിയത്. ബാബര്‍ ഖല്‍സയിലെ അംഗമായിരുന്ന ദില്‍വാര്‍ സിംഗ് ബാബര്‍ ആയിരുന്നു ചാവേറായി പൊട്ടിത്തെറിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ദില്‍വര്‍ സിംഗ് പരാജയപ്പെട്ടാല്‍ സ്‌ഫോടനം നടത്താനായി മറ്റൊരു ചാവേറായ ബല്‍വന്ത് സിംഗ് രജൗനയും കൃത്യം നടന്ന സ്ഥലത്തുണ്ടായിരുന്നു. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. ബല്‍വന്തിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. എന്നാല്‍ ഈ വധശിക്ഷ വലിയ രാഷ്ട്രീയപ്രശ്‌നമായി ഉയരുകയായിരുന്നു. 2012 ല്‍ അന്നത്തെ മുഖ്യമന്ത്രിയായ പ്രകാശ് സിംഗ് ബാദലിന്‍റെ ദയാഹര്‍ജി ആവിശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ ബല്‍വന്തിന്റെ വധശിക്ഷ പിന്നീട് സ്റ്റേ ചെയ്തു.