അഴിമുഖം പ്രതിനിധി
മധ്യപ്രദേശ് ഗവര്‍ണര്‍ രാം നരേഷ് യാദവിനോട് രാജിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. പ്രഫണല്‍ പരീക്ഷാ ബോര്‍ഡ് അഴിമതിയുമായി ബന്ധപ്പെട്ട് രാം നരേഷിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത സാഹചര്യത്തിലാണിത്.ഇന്ത്യന്‍ ശിക്ഷാനിയമം 420-ാം വകുപ്പ് പ്രകാരമാണ് ഗവര്‍ണര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നരേഷ് യാദവിന്റെ മക്കൾ ധൈലേഷ്, ധര്‍രാജ് യാദവ് എന്നിവര്‍ക്കെതിരേയും പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മധ്യപ്രദേശ് പ്രഫഷണല്‍ പരീക്ഷാ ബോര്‍ഡ്, സര്‍ക്കാര്‍ തസ്തികകളിലേക്കു നടത്തിയ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 3,58,490 റിക്രൂട്ട്‌മെന്റുകള്‍ നടത്തിയതില്‍ 228 എണ്ണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേസ് അന്വേഷണം നടത്തിയ പ്രത്യേക സംഘം ഡിസംബര്‍ 18ന് മുന്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ മന്ത്രിയായ ലക്ഷ്മികാന്ത് ശര്‍മയുള്‍പ്പെടെ 129 പേര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.