UPDATES

വീഡിയോ

ഗ്രേ ഗാര്‍ഡന്‍സ്: മനുഷ്യ സ്വഭാവത്തിന്റെ അസാധാരണ കാഴ്ച/ഡോക്യുമെന്ററി

‘Direct Cinema’ ശൈലിയിലെ ഒരു ക്ലാസിക് എന്നു വിളിക്കാവുന്ന ഡോക്യുമെന്ററി

ഗ്രേ ഗാര്‍ഡന്‍സ്/1975/ ഡേവിഡ് മെയ്സ്ലെസ്, ആല്‍ബര്‍ട് മെയ്സ്ലെസ്, എല്ലെന്‍ ഹോവ്ദെ, മഫീ മെയെര്‍

മനുഷ്യ സ്വഭാവത്തിന്റെ അസാധാരണമായ ഒരു പഠനമാണ് ഒരു വൃദ്ധമായ അമ്മയേയും മധ്യവയസ്കയായ മകളേയും കുറിച്ചുള്ള ഡോക്യുമെന്ററിയായ ഗ്രേ ഗാര്‍ഡന്‍.  ‘Direct Cinema’ ശൈലിയിലെ ഒരു ക്ലാസിക് എന്നു വിളിക്കാവുന്ന ഒന്നാണിത്. Salesman (1968), Gimmie Shelter (1970)എന്നീ സിനിമകളിലൂടെ ഡേവിഡ്, ആല്‍ബെര്‍ട് മെയ്സ്ലെസ് സഹോദരന്മാര്‍ തുടങ്ങിവെച്ച ഘടനയില്‍ ക്ലാസിക് എന്നു വിളിക്കാവുന്ന ഒന്ന്. ‘Big Edie’ ബോവെയ്ര്‍ ബിയെല്‍, മുതിര്‍ന്ന മകള്‍ ‘Little Edie’, അവര്‍ പൂച്ചകളോടും പാറ്റകളോടും മരപ്പട്ടികളോടുമൊപ്പം ഏറെ നാളായി പങ്കുവെച്ചു ജീവിച്ച തകര്‍ന്നുകൊണ്ടിരിക്കുന്ന East Hampton മാളിക എന്നിവയാണ് ഗ്രേ ഗാര്‍ഡന്‍സില്‍ കാണിക്കുന്നത്.

യാദൃശ്ചികമായാണ് ‘Grey gardens’ ചിത്രീകരണം തുടങ്ങിയത്. ഇവരുടെ – മെയ്സ്ലെസ്, ആല്‍ബര്‍ട് മെയ്സ്ലെസ്, എല്ലെന്‍ ഹോവ്ദെ, മഫീ മെയെര്‍- ചിത്രങ്ങളില്‍ മതിപ്പുതോന്നിയ ബോവെയ്ര്‍ കുടുംബത്തിലെ തങ്ങള്‍ വളര്‍ന്ന ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാന്‍ ലീ രാഡ്സിവില്ലും അവരുടെ സഹോദരി ജാക്വിലിന്‍ ഒനാസിസും ഇവരെ സമീപിക്കുകയായിരുന്നു. ആ കുടുംബം തീര്‍ച്ചയായും, വിചിത്ര സ്വഭാവിയായ അമ്മായിയും മകളും ഉള്‍പ്പെട്ടതായിരുന്നു. മെയ്സ്ലെയ്സ് സഹോദരന്മാര്‍ സമ്മതിച്ചു: രണ്ടാഴ്ച്ച ചിത്രീകരിച്ചപ്പോഴാണ് അവര്‍ ഞെട്ടിക്കുന്ന ഒരു തിരിച്ചറിവിലെത്തിയത്: ആകര്‍ഷകമായ, വിചിത്ര സ്വഭാവമുള്ള ബീയല്‍മാര്‍ ജാക്കി-ലീയേക്കാള്‍ മികച്ച കഥാപാത്രങ്ങളാകും. അങ്ങനെ ബോവെയ്ര്‍ കുടുംബ ഡോക്യുമെന്ററി വേഗം അവസാനിപ്പിച്ചു. ലീക്കത് ഇഷ്ടമായില്ലെങ്കിലും.

1897-ല്‍ ജോസഫ് ഗ്രീന്‍ലീഫ് തോര്‍പെ രൂപകല്‍പന ചെയ്ത വീട് 1923-ലാണ് ‘Big Edie’യും ഭര്‍ത്താവ് ഫെലാന്‍ ബീയേലും കൂടി വാങ്ങുന്നത്. ഫെലാന്‍ മരിച്ചതിന് ശേഷം ‘Big Edie’യും ‘Little Edie’യും അവിടെ 50 വര്‍ഷം താമസിച്ചു. മണല്‍ക്കൂനകളുടെയും സിമന്‍റ് ചുമരുകളുടെയും കടല്‍ മഞ്ഞിന്റെയും നിറം മൂലമാണ് വീടിന് ‘Grey gardens’ എന്ന പേരിട്ടത്. താസമാക്കി ഒരു വര്‍ഷത്തിന് ശേഷമാണ് തങ്ങളുടെ പുതിയ നിര്‍ദേശവുമായി മെയ്സ്ലെസ് 50000 ഡോളര്‍ ചെലവിട്ടു പുതിയ ഉപകരണങ്ങളുമായി ബീയല്‍സിന്‍റെ അടുക്കലേക്ക് എത്തിയത്. തങ്ങളെക്കുറിച്ച് പടമെടുക്കുന്നു എന്നറിഞ്ഞ ആ സ്ത്രീകള്‍ക്ക് ആകെ സന്തോഷമായി. ആദ്യം 10,000 ഡോളറും (രണ്ടു പേര്‍ക്കും 5000 ഡോളര്‍ വീതം) ഭാവി ലാഭത്തിന്റെ 20 ശതമാനവുമായിരുന്നു വാഗ്ദാനം. അനുമതി ലഭിച്ചതോടെ ചിത്രീകരണം 1973-ല്‍ ആരംഭിച്. അത് ആറാഴ്ച്ച നീണ്ടു. അവര്‍ ആ മാളികയില്‍ തന്നെയാണ് ഏതാണ്ടൊക്കെ താമസിച്ചത്. ഏതാണ്ട് 70 മണിക്കൂര്‍ വരുന്ന ദൃശ്യങ്ങള്‍ ഒരു കഥാരൂപത്തിലാക്കാന്‍ ഹോവ്ദെ, മെയെര്‍, സൂസന്‍ ഫ്രോംകെ എന്നിവര്‍ ഏതാണ്ട് രണ്ടു വര്‍ഷമെടുത്തു.

അവര്‍ ചിത്രീകരിച്ചത് അതുവരെയില്ലാത്ത തരത്തില്‍ ഒന്നായിരുന്നു; ബീയെലില്‍ നിന്നും ബീയെല്‍ അമ്മയിലേക്കും ബീയെല്‍ മകളിലേക്കുമുള്ള സഞ്ചാരങ്ങള്‍ അതുല്യമായിരുന്നു. അതൊരേ സമയം ഊഷ്മളവും ദുരന്തവുമായിരുന്നു. ആര്‍ത്രൈറ്റിസ് മൂലം കഷ്ടപ്പെടുന്ന പ്രായമായ അമ്മ, അവിവാഹിതയായ 58-കാരിയായ മകള്‍; അവരുടെ സമൃദ്ധമായ ഭൂതകാലത്തിന്റെ കുഴഞ്ഞുമറിഞ്ഞ ഓര്‍മ്മകളില്‍ ജീവിക്കുന്നു. പുഴുങ്ങിയ ചോളം, ടിന്നിലടച്ച കോഴിയിറച്ചി, ഐസ് ക്രീം ഇതായിരുന്നു ഭക്ഷണം. ഇടയ്ക്കല്‍പം വീഞ്ഞും. ചിലപ്പോഴൊക്കെ ബക്കാര്‍ഡിയും, കോക്കും, അല്ലെങ്കില്‍ ഇത്തിരി ബിയര്‍.

‘Big Edie’ 1977-ല്‍ മരിച്ചു. ‘Little Edie’ 1979-ല്‍ 2,20,000 ഡോളറിന് സാലി ക്വിന്നിന്നും ഏറെക്കാലം വാഷിംഗ്ടണ്‍ പോസ്റ്റ് പത്രാധിപരായിരുന്ന ബെന്‍ ബ്രാഡ്ലിക്കും ആ വീട് വിറ്റു. അവരത് പുതുക്കിപ്പണിയാമെന്ന് സമ്മതിച്ചിരുന്നു. വീട് ഇടിച്ചുപൊളിക്കരുതെന്ന് വില്‍പ്പന കരാറില്‍ ഉണ്ടായിരുന്നു. ‘Littlie Edie’ 2002-ല്‍ 84 വയസില്‍ ഫ്ലോറിഡയില്‍ മരിച്ചു.  എഡിത് ബീയേല്‍ മരിക്കുമ്പോള്‍ അവരുടെ മകള്‍ ചോദിച്ചു, എന്തെങ്കിലും അവസാനമായി പറയാനുണ്ടോ: “എല്ലാം ആ സിനിമയിലുണ്ട്” എഡിത് മറുപടി നല്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍