ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം
ഗുജറാത്തിലെ ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപത്തില്‍ല്‍ 94 ശതമാനം വര്‍ദ്ധനവ്. പാവപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്ക് പോലും വന്‍ തുകയാണ് നോട്ട് അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഒരു ആദായനികുതി ഉദ്യോഗസ്ഥനും ഇതേക്കുറിച്ച് പരിശോധന നടത്താന്‍ തയ്യാറായിട്ടില്ല.
2017 ഫെബ്രുവരി ആറിന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റില്‍ പറഞ്ഞ കണക്ക് പ്രകാരം 5,100 ജന്‍ധന്‍ നിക്ഷേപങ്ങളില്‍ കണക്കില്‍ കവിഞ്ഞ സ്വത്ത് കുമിഞ്ഞ് കൂടിയിട്ടുണ്ട്. അക്കൗണ്ട് ഉടമകള്‍ക്ക് നോട്ടീസ് അയച്ച് ഇതെക്കുറിച്ച് അന്വേഷണവും നടത്തുന്നുണ്ട്. പക്ഷെ ജനധന്‍ നിക്ഷേപങ്ങളില്‍ 93.95 ശതമാനം സംഭവിച്ച ഗുജറാത്തിലെ ഒരു നിക്ഷേപകനെ കുറിച്ചുപോലും ഒരു അന്വേഷണവും നടന്നിട്ടില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നവംബര്‍ ഒമ്പതിനും ജനുവരി 25നും ഇടയിലായി ഗുജറാത്തിലെ 1.01 കോടി ജന്‍ധന്‍ അക്കൗണ്ടുകളിലേക്കാണ് പണമൊഴുകിയത്. നവംബര്‍ ഒമ്പതിന് ജന്‍ധന്‍ അക്കൗണ്ടുകളിലെ നിക്ഷേപം 1,628.87 കോടി രൂപയായിരുന്നത് ജനുവരി 25 ആയപ്പോള്‍ 3,159.28 കോടിയായി മാറി. രാജ്യത്ത് ഇക്കാലയളവില്‍ ഏറ്റവും തകൂടുതല്‍ ബാങ്ക് നിക്ഷേപങ്ങളുണ്ടായിരിക്കുന്നതും പ്രധാനമന്ത്രിയുടെ നാട്ടില്‍ തന്നെയാണ്.
പാവപ്പെട്ടവരുടെ നിക്ഷേപമായിരുന്നു ഇതെന്ന് എന്തായാലും വിശ്വസിക്കാന്‍ സാധിക്കില്ല. നിക്ഷേപങ്ങള്‍ എങ്ങനെ ഇരട്ടിയോളമായെന്ന് ആദായനികുതി വകുപ്പിന് ഒരു സൂചനയും ലഭിച്ചിട്ടുമില്ല. എങ്കിലും സംസ്ഥാനത്തെ ഒരു അക്കൗണ്ട് പോലും പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിച്ചിട്ടില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ജന്‍ധന്‍ അക്കൗണ്ടുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഉപയോഗിക്കപ്പെട്ടുവെന്നാണ് കരുതപ്പെടുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെട്ടതായി ബാങ്കിംഗ് മേഖലയിലെ ചില വാര്‍ത്താ സ്രോതസുകളും സമ്മതിക്കുന്നുണ്ട്.