കേസില്‍ 12 പ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ 2002 ല്‍ നടന്ന മുസ്ലീം വംശഹത്യയുടെ ഇര ബില്‍ക്കിസ് ബാനുവിന് സുപ്രീം കോടതിയുടെ ആശ്വസം. ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പുറമെ ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലി നല്‍കാനും കോടതിയുടെ ഉത്തരവുണ്ട്. ആക്രമണത്തിന് ഇരയായതിന് ശേഷം ജീവിക്കാന്‍ സ്ഥലംമില്ലാത്ത അലയേണ്ടി വന്ന ബില്‍ക്കിസ് ബാനുവിന് താമസ സൗകര്യം ഉറപ്പാക്കാനും കോടതി ഗുജറാത്ത് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.
2002 മാര്‍ച്ച് മൂന്നാം തീയതിയാണ് ബില്‍ക്കിസ് ബാനു ആക്രമിക്കപ്പെട്ടത്. ആ സമയത്ത് അവര്‍ ഗര്‍ഭിണിയായിരുന്നു. ഗുജറാത്തിലെ ദാഹോദ് എന്ന ഗ്രാമത്തിലായിരുന്നു അവര്‍. മുസ്ലീം വിരുദ്ധ കലാപത്തിനിടെ ഇവരുടെ കുടുംബത്തിലെ 14 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ ബില്‍ക്കിസ് ബാനുവിന്റെ മൂന്ന് വയസ്സായ മകള്‍ സലേഹയും ഉള്‍പ്പെട്ടിരുന്നു. ആക്രമികള്‍ ഇവരെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നു കേസില്‍ 12 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബില്‍ക്കിസ് ബാനു കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു.
ഇതിന് പുറമെയാണ് തന്റെ ജീവിതം തകര്‍ത്തതിന് ഇവര്‍ വീണ്ടും കോടതിയെ സമീപിച്ചത്. കോടതി ഉത്തരവുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ട്ി. എന്നാല്‍ കുറ്റം തെളിഞ്ഞ നാല് ഉദ്യോഗസ്ഥരില്‍ മൂന്ന് പേര്‍ വിരമിച്ചുവെന്നു്ം ഇവര്‍ക്ക് പെന്‍ഷ്ന്‍ ലഭിക്കില്ലെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ജി്ല്ലാ പൊലീസ് സുപ്രണ്ടായ മറ്റൊരാളെ തരംതാഴ്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഗുജറാത്ത് വംശഹത്യ കേസില്‍ ശിക്ഷാ നടപടിയുണ്ടായ ചുരുക്കം കേസുകളില്‍ ഒന്നാണിത്.