അഴിമുഖം പ്രതിനിധി
ഗുജറാത്ത് കലാപത്തിനിടെ അഹമ്മദാബാദിലെ ഗുല്‍ബര്‍ഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് കാരണക്കാര്‍ എന്ന് കണ്ടെത്തിയവരുടെ ശിക്ഷ ഇന്ന് അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി പിബി ദേശായി പ്രഖ്യാപിക്കും.
ഗോധ്ര സംഭവത്തിന് തൊട്ടടുത്ത ദിവസം കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയം തേടിയ ഇസ്ലാം മതസ്ഥരെ വിഎച്ച്പി പ്രവര്‍ത്തകരടങ്ങുന്ന ജനക്കൂട്ടം ചുട്ടുകൊല്ലുകയായിരുന്നു. 2002 ഫെബ്രുവരി 28നു പാര്‍പ്പിട സമുച്ചയമായ ഗുല്‍ബര്‍ഗില്‍ നടന്ന കൂട്ടക്കുരുതിയില്‍ മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി അടക്കം 69 പേരാണ് മരിച്ചത്. അന്ന് 31 പേരെ കാണാതാവുകയും സ്ത്രീകളും പെണ്‍കുട്ടികളും ബലാത്സംഗത്തിനിരയാകുകയും ചെയ്തു. സംഭവം നടന്ന സമയം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കോണ്‍ഗ്രസ് എംപി ഇഹ്‌സാന്‍ ജാഫ്രി ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചുവെങ്കിലും മോഡി ഇടപെടാന്‍ വിസമ്മതിച്ചുവെന്നും ആരോപണമുണ്ട്.
കേസില്‍ പ്രതിചേര്‍ത്ത 66 പേരില്‍ 36 പേരെ കോടതി വിട്ടയച്ചിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന വാദവും കോടതി അംഗീകരിച്ചിരുന്നില്ല. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ 24 പ്രതികള്‍ കുറ്റക്കാരാണെന്നു പ്രത്യേക കോടതി കണ്ടെത്തിയിരുന്നു. ഇതില്‍ 11 പേര്‍ക്കെതിരെ മാത്രമാണ് കൊലക്കുറ്റം ചേര്‍ത്തിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. ടീസ്റ്റ സെതെല്‍വാദ് നേതൃത്വം നല്‍കുന്ന സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് (സിജെപി) ആണ് ഈ ആവശ്യമുന്നയിച്ചു സുപ്രീം കോടതിയിലെത്തിയത്. കേസില്‍ 66 പ്രതികളെയാണ് അഹമദാബാദിലെ പ്രത്യേക കോടതി വിചാരണ ചെയ്തത്. 14 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് വിധിപ്രഖ്യാപനം ഉണ്ടാകാന്‍ പോകുന്നത്.