ടീം അഴിമുഖം
നമ്മുടെ അദ്ധ്യാപകരെ കേന്ദ്ര സര്‍ക്കാരിന് അത്ര വിശ്വാസമില്ലെന്ന് വേണം കരുതാന്‍. അതുകൊണ്ടാവണം അദ്ധ്യാപക ദിനത്തില്‍ 105 മിനിട്ട് നീണ്ട് നില്‍ക്കുന്ന പ്രസംഗം എന്ന ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഏറ്റെടുത്തത്. വൈകിട്ട് മൂന്നു മണി മുതല്‍ നാലേ മുക്കാല്‍ വരെ നീണ്ടുനില്‍ക്കുന്ന പ്രസംഗത്തിന്റെ തത്സമയ സംപ്രേക്ഷണത്തിന് വേണ്ട ‘സൗകര്യങ്ങള്‍’ ചെയ്യാന്‍ സ്‌കൂളുകളോട് മാനവശേഷി വകുപ്പ് മന്ത്രാലയം വളരെ സൗമ്യമായി ആവശ്യപ്പെട്ടു. ഒരു സമ്മര്‍ദവും ഇല്ലെന്നായിരുന്നു അവകാശവാദം. പക്ഷെ സ്‌കൂളുകള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ മാര്‍ഗനിര്‍ദ്ദേശത്തിന് തന്നെ ഒരു ഉരുക്ക് സ്വഭാവം ഉണ്ടായിരുന്നു: ‘ഒരുക്കങ്ങളില്‍ സംഭവിക്കുന്ന എന്തെങ്കിലും വീഴ്ച ഗൗരവതരമായി കണക്കാക്കും,’ അത് പറയുന്നു.
സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകള്‍ മുതലുള്ള നാട്ടുനടപ്പായ മുകളില്‍ നിന്നുള്ള ദയാപരമായ, കാരണവ രാഷ്ട്രീയ ശരീരഭാഷയുടെ ഉപോല്‍പന്നമാണ് ശിശുദിനം പോലെ തന്നെ അദ്ധ്യാപകദിനവും. ജവഹര്‍ലാല്‍ നെഹ്രു തന്റെ ജന്മദിനം കുട്ടികള്‍ക്കായി സമര്‍പ്പിച്ചത് പോലെ സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ തന്റേത് അദ്ധ്യാപകര്‍ക്കായി സമര്‍പ്പിച്ചു. കുട്ടികളോ അദ്ധ്യാപകരോ പരാതി പറഞ്ഞില്ല. അദ്ധ്യാപകദിനം എന്നാല്‍ ആഘോഷത്തിന്റേതാണ്. മധുരതരമായി പേരിട്ട നൃത്തപരിപാടികളുടെ, അര്‍ദ്ധ അവധിയുടെ അല്ലെങ്കില്‍ അവധിക്ക് തുല്യമായ ഒരു ദിനത്തിന്റെ ഉത്സാഹമാണത്. വര്‍ഷത്തിലെ ബാക്കി ദിവസങ്ങളില്‍ നഷ്ടപ്പെടുന്ന ഊഷ്മളമായ ഒരു ഗുരുശിഷ്യ ബന്ധത്തെ ഈ പരിപാടികള്‍ സ്വാഭാവികമായും സൃഷ്ടിച്ചെടുക്കും. പക്ഷെ ഇതിനെ സ്വന്തമാക്കാനുള്ള മോദിയുടെ അനാവശ്യ ആവേശം മൂലം നിരുപദ്രവമായ അദ്ധ്യാപകദിനം പെട്ടെന്നു തന്നെ മത്സരാധിഷ്ടിത കക്ഷി രാഷ്ട്രീയത്തിന്റെ പ്രഭവകേന്ദ്രമായി മാറി. ഹരിയാനയും മധ്യപ്രദേശും പോലെയുള്ള സംസ്ഥാനങ്ങളില്‍ അവിടുത്തെ മുഖ്യമന്ത്രിമാര്‍ തന്നെ പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ നടത്തും. അവഹേളനമാണ് ഏറ്റവും നല്ല ആക്രമണം എന്ന് തിരിച്ചറിഞ്ഞ പശ്ചിമബംഗാള്‍, തങ്ങള്‍ക്ക് സ്വന്തമായി പരിപാടികള്‍ ഉണ്ടെന്ന് പ്രഖ്യാപിച്ചു. ഇതിനിടയില്‍, അദ്ധ്യാപകദിനത്തെ ഗുരു ഉത്സവ് എന്ന് വിളിച്ച് സംസ്‌കൃതീകരിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ തമിഴ്‌നാട് പോലെയുള്ള സംസ്ഥാനങ്ങള്‍ അനിഷ്ടകരമായ മുറുമുറുക്കലുകള്‍ നടത്താന്‍ തുടങ്ങി. എന്നാല്‍ കേന്ദ്രം ഇത് നിഷേധിച്ചു.
ടെലിവിഷന്‍, പ്രൊജക്ടറുകള്‍, വൈദ്യുതി എന്നിവയും ഇത്തരത്തില്‍ ഒരു പരിപാടി നടത്താനുള്ള സൗകര്യങ്ങളോ ഈ സൗകര്യങ്ങള്‍ നേടിയെടുക്കാനുള്ള വിഭവങ്ങളോ സ്‌കൂളുകള്‍ക്ക് ഉണ്ടായിരുക്കുമെന്നും മോദിയുടെ വിശാല കാഴ്ചപ്പാട് സങ്കല്‍പിക്കുന്നു. വൈദ്യുതി പോകട്ടെ ജനറേറ്റര്‍ പോലും വിദൂര സ്വപ്നമായിരിക്കുന്ന സ്‌കൂളുകളില്‍ മോദിയുടെ പ്രസംഗം തല്‍സമയം വീക്ഷിക്കാന്‍ കഴിയുമോ? 1976ല്‍ ആഭ്യന്തര അടിയന്തിരാവസ്ഥയുടെ കാലത്ത് വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പ്രാഥമിക വിദ്യാഭ്യാസം ഇപ്പോഴും സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയിലാണുള്ളത്. മാത്രമല്ല, ബഹുമാന്യരായ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും രാഷ്ട്രത്തോട് നടത്തുന്ന നിര്‍ബന്ധിത അഭിസംബോധനകളുടെ കാര്യത്തില്‍ പോലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്ന കീഴ്വഴക്കം സ്വതന്ത്ര ഇന്ത്യയില്‍ മുമ്പുണ്ടായിട്ടില്ല. ചുവപ്പ് കോട്ടയില്‍ പ്രധാനമന്ത്രി നടത്തുന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിന്റെ കാര്യത്തില്‍ പോലും ഇത്തരം ഒരു മാര്‍ഗനിര്‍ദ്ദേശം മുമ്പുണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അധ്യാപക ദിനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ചില വലിയ കാര്യങ്ങളിലേക്കുള്ള സൂചനകളാണ് നല്‍കുന്നത്.