ലൈംഗിക രോഗ നിര്‍മാര്‍ജ്ജന രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന നേട്ടമാണിത്
ലോകത്താദ്യമായി സൂപ്പർ ഗൊണോറിയ (അമിത ശുക്ലസ്രാവം) എന്ന അസുഖം ചികിത്സിച്ച് ഭേദപ്പെടുത്തിയതായി ബ്രിട്ടണിലെ ഡോക്ടര്‍മാര്‍. ലൈംഗിക രോഗ നിര്‍മാര്‍ജ്ജന രംഗത്ത് ഏറെ പ്രതീക്ഷ നല്‍കുന്ന നേട്ടമാണിത്. ഈ രോഗം ഒരിക്കല്‍ പിടിപെട്ടാല്‍ പിന്നെ പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. ആന്‍റിബയോട്ടിക്കുകളെ ചെറുക്കുന്ന രോഗാണുവായ (സൂപ്പര്‍ബഗ്) ബാക്ടീരിയയാണ് ഗൊണോറിയ പിടിപെടാന്‍ കാരണമാവുന്നത്.
ഭാര്യയെ കൂടാതെ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് യുവാവിന് ഗൊണോറിയ പിടിപെട്ടത്. സമാനമായ രണ്ട് കേസുകള്‍ ആസ്ട്രേലിയയിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അസിത്രോമൈസിൻ, സെഫ്ട്രിയാക്സോണ്‍ എന്നീ ആന്‍റിബയോട്ടിക്കുകളാണ് ഡോക്ടര്‍മാര്‍ ആദ്യം നിര്‍ദേശിച്ചത്. പക്ഷെ, അത് പരാജയപ്പെട്ടു, അസുഖം മാറിയില്ല. തുടര്‍ന്ന് എര്‍ട്ടാപെനം എന്ന ആന്‍റിബയോട്ടിക്ക് കൃത്യമായി നല്‍കിയതോടെയാണ് സൂപ്പര്‍ബഗിനെ ചെറുക്കാന്‍ കഴിഞ്ഞത്.
ഗൊണോറിയ വിജയകരമായി ചികിത്സിച്ച് ഭേദമാക്കിയ വിവരം അതിയായ സന്തോഷത്തോടെയാണ് ഞങ്ങള്‍ ലോകത്തെ അറിയിക്കുന്നതെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ലൈംഗികരോഗ വിഭാഗം മേധാവി ഡോ. ഗ്വെണ്ട ഹ്യൂഗസ് പറഞ്ഞു.
നിസ്സീറിയ ഗൊണോറിയ എന്ന ബാക്ടീരിയയാണ് ഈ രോഗം ഉണ്ടാക്കുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് അസുഖം പിടിപെടാനുള്ള പ്രധാന കാരണം. ലൈംഗികാവയവങ്ങളിൽ നിന്നും കട്ടിയേറിയ പച്ചയോ മഞ്ഞയോ നിറത്തിലുള്ള ദ്രാവകം പുറത്ത് വരുന്നതും, ആര്‍ത്തവകാലത്തുണ്ടാകുന്ന അമിതമായ വേദനയും രക്തവാര്‍ച്ചയും രോഗ ലക്ഷണങ്ങളാണ്. ഗൊണോറിയ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞു എന്നത് ആരോഗ്യ പരിപാലന രംഗത്ത് പുതിയ വഴിത്തിരിവായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.