ഇ-സിഗരറ്റുകളുടെ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു
ഇലക്‌ട്രോണിക് സിഗരറ്റുകളുടെ വില്‍പ്പന നിരോധിക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. ഇ-സിഗരറ്റുകളും ഇനിക്കോട്ടിന്‍ ഫ്‌ളേവര്‍ ഹൂക്കകളുമൊക്കെ അടങ്ങുന്ന ഇലക്‌ട്രോണിക് നിക്കോട്ടിന്‍ ഡെലിവറി സിസ്റ്റംസ് (ends) ഇനിമുതല്‍ വില്‍ക്കുകയോ നിര്‍മ്മിക്കുകയോ ഇറക്കുമതി ചെയ്യുകയോ പരസ്യം ചെയ്യുകയോ വിതരണം നടത്തുകയോ ചെയ്യുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
യുവാക്കളുടെ ഇടയിലാണ് ഇ-സിഗരറ്റുകളുടെ ഉപയോഗം കൂടുതല്‍. സാധാരണ സിഗരറ്റുകളെ അപേക്ഷിച്ച് ഇവ ഹാനികരമല്ലെന്നും ഇവയുടെ ഉപയോഗത്തിലൂടെ പുകവലിയുടെ ദുശീലത്തില്‍ നിന്ന് രക്ഷപെടാകും എന്നുമുള്ള പ്രചരണങ്ങള്‍ കേട്ട് ഇവ ശീലമാക്കിയവരുണ്ട്. എന്നാല്‍ ഇവയിലും നിക്കോട്ടിനും വിവിധ ഫ്‌ളേവറുകളിലുള്ള രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. സാധാരണ സിഗരറ്റിന്റെ വലുപ്പം മാത്രമുള്ള ഇ-സിഗരറ്റുകള്‍ ബാറ്ററിയിലാണ് പ്രവര്‍ത്തിക്കുന്നത്. നിക്കോട്ടിന്‍ ദ്രാവകരൂപത്തിലാണ് ഇതില്‍ നിറച്ചിരിക്കുന്നത്.
കേരളത്തിലും പഞ്ചാബ്, കര്‍ണ്ണാടക, മിസോറാം, ജമ്മു & കാശ്മിര്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇപ്പോള്‍ത്തന്നെ ഇവയുടെ ഉല്‍പ്പാദനവും നിര്‍മ്മാണവും വില്‍പ്പനയുമൊക്കെ നിരോധിച്ചിട്ടുണ്ട്.ഇ-സിഗരറ്റുകളും ശരീരത്തിന് ഹാനികരവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നവയുമാണ് എന്നതിന്റെ വെളിച്ചത്തിലാണ് പുതിയ തീരുമാനം.