UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചികിത്സ കിട്ടാതെ ആദിവാസി സ്ത്രീ മരിച്ചിട്ടും തുടരുന്ന ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യ സമരം

ചില ഡോക്ടര്‍മാര്‍ക്ക് പണിയെടുക്കാന്‍ മടിയെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍; സമരം അവസാനിപ്പിച്ചു വന്നാല്‍ ചര്‍ച്ച

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്നത് അന്യായമായ സമരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നോട്ടീസ് തരാതെയാണു സമരം തുടങ്ങിയത്. സമരം അവസാനിപ്പിച്ച് ഡ്യൂട്ടിക്കു കയറിയാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം സമരത്തില്‍ പങ്കെടുക്കുന്ന കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ സ്ഥലം മാറ്റിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ സമരം ചെയ്യുന്ന പ്രോബേഷണറി ഡോക്ടര്‍മാരെ പിരിച്ചുവിടും. അവരുടെ പട്ടിക ഉടന്‍ സര്‍ക്കാരിന് നല്‍കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മന്ത്രിയുടെ വാര്‍ത്താസമ്മേളനം നടക്കുമ്പോള്‍ തന്നെ പുറത്തുവന്ന വാര്‍ത്ത വയനാട്ടിലെ മാനന്തവാടിയില്‍ ആദിവാസി സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു എന്നുള്ളതാണ്. താന്നിയാട് വെണ്ണമറ്റ കോളനിയിലെ ചപ്പ (61) യാണ് മരിച്ചത്. പനി ബാധിച്ച് അവശനിലയില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിയ ചപ്പയെ കിടത്തി ചികിത്സിക്കാന്‍ തയ്യാറാകാതെ മരുന്നു നല്‍കി മടക്കിയയച്ചുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

വിഷയങ്ങള്‍ ചര്‍ച്ച് ചെയ്ത് പരിഹാരം കാണാന്‍ ഗവണ്‍മെന്‍റ് സന്നദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കുമ്പോഴും സമരം നാലാം ദിവസവും തുടരുകയാണ്. അല്ലാത്ത പക്ഷം യാതൊരുവിധ വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറു വരെ ആക്കിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ക്ക് ജോലിഭാരം ഇല്ലാത്ത നിലയിലാണ് ഡ്യൂട്ടി സമയം ക്രമീകരിച്ചിരിക്കുന്നത്. നിലവില്‍ ഉള്ള മൂന്നു ഡോക്ടര്‍മാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് ഒപി ചുമതല നിര്‍വ്വഹിക്കുക. രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ ആറ് മണിവരെയുമാണ് ഡ്യൂട്ടി. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ഒപി ഡോക്ടര്‍മാര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്നു വരെ ഡ്യൂട്ടി എടുക്കുമ്പോഴാണ് ഇതെന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മൂന്നു ഡോക്ടര്‍മാര്‍ക്കൊപ്പം നാല് സ്റ്റാഫ് നേഴ്സുമാര്‍, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. സമയം നോക്കാതെ ജോലി ചെയ്യുന്നവരാണ് ഭൂരിപക്ഷം ഡോക്ടര്‍മാരും. അപ്പോഴാണ് നാലര മണിക്കൂര്‍ ജോലി ചെയ്യാന്‍ ചില ഡോക്ടര്‍മാര്‍ക്ക് മടിയെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഒപി സമയം ആറുമണി വരെ ആക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കെ ജി എം ഒ എ ഡോ. വി ജിതേഷ് പറഞ്ഞു. എന്നാല്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കണം എന്നാണ് സംഘടനയുടെ ആവശ്യം. അഞ്ചു ഡോക്ടര്‍മാരെങ്കിലും വേണം എന്നാണ് കെ ജി എം ഒ എയുടെ ആവശ്യം. ഡോക്ടര്‍മാര്‍ ഇല്ലാത്തത്തിനാല്‍ ഫീല്‍ഡ് ജോലികള്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് പലതവണ ആരോഗ്യ വകുപ്പിനെ ഓര്‍മ്മിപ്പിച്ചിരുന്നു എന്നും സംഘടനാ ചൂണ്ടിക്കാട്ടുന്നു.

“പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളും (പി എച്ച് സി) രോഗീ സൌഹൃദ ആശുപത്രികളുമാക്കി വളർത്തിയെടുത്ത് ഗുണമേന്മയുള്ള ആരോഗ്യ സേവനം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള സർക്കാർ ചിങ്ങം ഒന്നിന് ആരംഭിച്ച ആദ്രം മിഷൻ വൈദ്യസമൂഹത്തിന്റെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ പ്രതീക്ഷിച്ചതിലും വിജയകരമായി മുന്നോട്ട് പൊയ്കൊണ്ടിരിക്കുന്ന അവസരത്തിലാണ് യാതൊരു നീതീകരണവുമില്ലാതെ ഡോക്ടർമാരിൽ ഒരു വിഭാഗം പദ്ധതിക്കെതിരെ ഒപി സേവനം ബഹിഷ്കരിച്ച് സമരരംഗത്തെത്തിയിരിക്കുന്നത്.” ഡോ. ബി ഇക്ബാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഡോക്ടര്‍മാരുടെ ജനവിരുദ്ധ സമരം ആര്‍ദ്രം പദ്ധതിയെ അട്ടിമറിക്കാനോ? ഡോ. ബി ഇക്ബാല്‍

“ആർദ്രം പദ്ധതിക്ക് തങ്ങളെതിരല്ലെന്നും ആവശ്യത്തിന് ഡോക്ടർമാരെയും മറ്റും നിയമിക്കാതെ പദ്ധതി ആരംഭിച്ചതിനെയാണ് തങ്ങൾ എതിർക്കുന്നതെന്നുമാണ് സമരരംഗത്തുള്ള ഡോക്ടർമാരുടെ സംഘടന പറയുന്നത് ഇതിൽ ഒരു അടിസ്ഥാനവുമില്ല. 1962 നു ശേഷം ആരോഗ്യ മേഖലയിൽ ഏറ്റവുമധികം പോസ്റ്റുകൾ കഴിഞ്ഞ രണ്ടു വർഷത്തിനകം സൃഷ്ടിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജടക്കമുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടർമാർ, നഴ്സുമാർ, ലാബ്ടെക്നിഷ്യൻസ്, ഫാർമസിസ്റ്റ് തുടങ്ങി 4300 തസ്തികൾ സൃഷ്ടിച്ചു. 170 പി എച്ച് സികളിൽ മാത്രമായി 830 തസ്തികളാണ് ആരംഭിച്ചിട്ടുള്ളത്.” എന്നും ഇക്ബാല്‍ ചൂണ്ടിക്കാണിക്കുന്നു.

ആര്‍ദ്രം പദ്ധതിയെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതു എന്നു മന്ത്രി കെ കെ ശൈലജയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

കേരളത്തിലെ ഒരു വിഭാഗം ഡോക്ടര്‍മാരുടെ ധാര്‍ഷ്ട്യവും അപക്വതയും മൂലം പൊതുജനങ്ങള്‍ക്ക് ആകെ ഉപകാരപ്രദമായി മാറുന്ന ഒരു ജനകീയ പദ്ധതിയാണ് തകര്‍ക്കപ്പെടുന്നത്. ആര്‍ദ്രം മിഷന്റെ ഭാഗമായി പഞ്ചായത്തുകളില്‍ കുടുംബ ഡോക്ടര്‍ സംവിധാനം നിലവില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിക്കും പ്രത്യേക ശ്രദ്ധയോടെയുള്ള ആരോഗ്യ പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടി ആവിഷ്‌കരിച്ചതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. കെട്ടിലും മട്ടിലും പ്രവര്‍ത്തന രീതിയിലും ജനകീയ മാറ്റമാണ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയയിടത്തെല്ലാം ലഭ്യമായത്. ഒരു ഡോക്ടര്‍ക്ക് പകരം 3 ഡോക്ടര്‍മാരേയാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിയമിച്ചത്. മുമ്പ് അപൂര്‍വം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ മൂന്നോ നാലോ ഡോക്ടര്‍മാരുണ്ടായിരുന്നയിടത്ത് അതേപടി നിലനിര്‍ത്തുകയും ചെയ്തു.

ഇത്രയുംനാള്‍ 100 മുതല്‍ 300/350 വരെയുള്ള ഒ.പി. ഒരു ഡോക്ടര്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്തത് 3 ഡോക്ടര്‍മാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തതോടെ പ്രവൃത്തിഭാരം കൂടുകയാണോ കുറയുകയാണോ ചെയ്യുന്നത്? സ്വാര്‍ത്ഥ താത്പര്യത്തിന്റെ ഭാഗമായി തൊഴില്‍ സമയവും ഡ്യൂട്ടി ഭാരവും കൂടിയെന്ന ഇല്ലാകഥകള്‍ പ്രചരിപ്പിക്കുന്ന കെ.ജി.എം.ഒ.എ.യുടെ ചില നേതാക്കള്‍ ഇക്കാര്യത്തില്‍ മറുപടി പറഞ്ഞേ മതിയാകുകയുള്ളൂ. നാട്ടിന്‍പുറത്ത് ഉച്ചവരെ ജോലിക്ക് പോയി തിരിച്ചുവരുന്ന രക്ഷിതാക്കള്‍ ഉച്ചയ്ക്ക് ശേഷം തങ്ങളുടെ മക്കളേയും പ്രായം ചെന്ന മാതാപിതാക്കളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാണിക്കണമെന്ന് തോന്നിയാല്‍, അതിനുള്ള അവസരം ഉണ്ടാക്കുക കൂടിയാണ് ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതിന്റെ ഉദ്ദേശം.

നിലവിലുള്ള ഒരു ഡോക്ടറിനോട് വൈകുന്നേരം വരെ ജോലി ചെയ്യാനല്ല പറഞ്ഞത്. മറിച്ച് മൂന്ന് ഡോക്ടര്‍മാരെയും അനുബന്ധ സ്റ്റാഫുകളേയും നിയമിച്ചതിന് ശേഷമാണ് വൈകുന്നേരം വരെയുള്ള ഒ.പി. തുടങ്ങിയത്. കുടുംബാരോഗ്യ കേന്ദ്രത്തിനായി പരിശീലനം കിട്ടിയവരെല്ലാവരും നാടിനുവേണ്ടി സേവനം ചെയ്യാന്‍ സന്നദ്ധരായിരുന്നു. ഒ.പി. സമയവും ഫീല്‍ഡ് വര്‍ക്കും എല്ലാം ചേര്‍ന്ന് ആഴ്ചയില്‍ 36 മണിക്കൂറാണ് ഒരാളുടെ പ്രവൃത്തിസമയം വരിക. നാട്ടില്‍ പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനും മഹാഭൂരിപക്ഷം ഡോക്ടര്‍മാരും സ്വമേധയാ തയ്യാറായിരുന്നു. എന്നാല്‍ സംഘടനയുടെ പേരില്‍ അധീശത്വം സ്ഥാപിക്കുന്നതിനും പ്രൈവറ്റ് പ്രാക്ടീസ് മുടങ്ങുമോ എന്ന സംശയത്താലും ഈ ജനകീയ പദ്ധതിയെ പൊളിക്കാന്‍ ചിലര്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്.

ആര്‍ദ്രം മിഷന്‍ വഴി കേരളത്തിലെ ആരോഗ്യ മേഖലയില്‍ പുത്തനുണര്‍വുണ്ടായത് പരിശ്രമശാലികളായ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടേയും സേവന തത്പരരായ ജനങ്ങളുടേയും കക്ഷിരാഷ്ട്രീയത്തിനതിതമായ പരിശ്രമങ്ങളുടെ ഫലമായാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള ആശ്വാസപ്രദമായ മുന്നേറ്റം തുടര്‍ന്നാല്‍ പൊതുജനാരോഗ്യ മേഖലയില്‍ വമ്പിച്ച മാറ്റമുണ്ടാക്കാന്‍ കഴിയും. അതിന് വേണ്ടി ഒന്നിച്ച് പരിശ്രമിക്കുന്നതിന് പകരം രോഗികളെ വെല്ലുവിളിച്ചുകൊണ്ട് ആശുപത്രി ബഹിഷ്‌കരിക്കുകയാണ് ഒരു കൂട്ടം ഡോക്ടര്‍മാര്‍ ചെയ്യുന്നത്. ആവശ്യ സര്‍വീസാണെന്ന ബോധ്യമില്ലാതെ, സമരത്തിനുള്ള നോട്ടീസ് പോലും നല്‍കാതെ സംസ്ഥാന വ്യാപകമായി പാതിരാത്രിയില്‍ സമരം പ്രഖ്യാപിക്കാന്‍തക്കവണ്ണം എന്ത് സംഭവവാണ് ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കണം.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ 4 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഉച്ചയ്ക്ക് ശേഷം ഒ.പി.യില്‍ ഇരിക്കാന്‍ തയ്യാറാകാതെ ധിക്കാരപരമായി ഒ.പി.യില്‍ ഇരിക്കില്ലെന്ന് എഴുതി ഒപ്പിട്ട് മാറി നിന്ന ഡോക്ടറെ സസ്‌പെന്റ് ചെയ്തതിന്റെ പേരിലാണ് അവരുടെ സമരം. ഇതേവരെ യാതൊരു മാറ്റവും വരുത്താതിരുന്ന താലൂക്ക്, ജില്ലാ ആശുപത്രികളിലടക്കം ബഹിഷ്‌കരിക്കാനാണവര്‍ ആഹ്വാനം ചെയ്തത്. ഈ തെറ്റ് ഒരിക്കലും ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല. ആരോഗ്യ മേഖല ഓരോരുത്തരുടേയും അപക്വതയ്ക്കും ദുര്‍മോഹത്തിനും വേണ്ടി പന്താടാനുള്ളതല്ല. കൃത്യസമയത്ത് നിശ്ചയിക്കപ്പെട്ട ജോലി ചെയ്യാത്തവര്‍ക്കെതിരെ നടപടി സ്വീകരിച്ച് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂ. പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് സംഘടനാ നേതാക്കള്‍ മനസിലാക്കിയാല്‍ നന്ന്. ജനങ്ങളോടുള്ള വെല്ലുവിളി അവസാനിപ്പിച്ച് ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരാകാന്‍ തയ്യാറാകണം. പരിഹരിക്കാവുന്ന ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണ്, കുടുംബാരോഗ്യ സംവിധാനത്തെ തകര്‍ക്കുന്നതൊഴികെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍