വൈദ്യന്‍ വിനോദ് കുമാര്‍ ടി ജി
പകര്‍ച്ചവ്യാധികള്‍ ലോകത്താകമാനം പടര്‍ന്നുപിടിക്കുന്ന ഒരു പ്രതിഭാസമാണെങ്കിലും നമുക്കതിനെ പൊതുവായൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യാന്‍ സാധ്യമല്ല. കാരണം കമ്യൂണക്കബിള്‍ ഡിസീസ് ഓരോ പ്രദേശത്തും വ്യത്യസ്തഭാവങ്ങളാണ് സ്വീകരിക്കാറുള്ളത്. പൊതുവായൊരു ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട് നമുക്കിതിനെ നേരിടാന്‍ കഴിയില്ല. റീജണല്‍ സ്‌പെസിഫിക് ആയിട്ടുള്ള പകര്‍ച്ചവ്യാധികള്‍ക്ക് പ്രിവന്‍ഷന്‍/മാനേജ്‌മെന്റ് സംവിധാനങ്ങള്‍ ഓരോയിടത്തും ഓരോന്നായിരിക്കും. അതിനാല്‍ തന്നെ ഈ വിഷയത്തെ ഏതെങ്കിലും ഒരുപ്രത്യേക തലത്തില്‍ നിന്നുകൊണ്ടുമാത്രം ചര്‍ച്ച ചെയ്യുന്നതിലും അപാകയുണ്ട്. പൊതുവായൊരു വിശകലനം മാത്രമാണ് നടത്താന്‍ പറ്റുക.
പകര്‍ച്ചവ്യാധികളെ കുറിച്ച് നാമിപ്പോള്‍ കൂടുതല്‍ ഭയപ്പെടാന്‍ കാരണം പക്ഷിപ്പനിയാണ്. ജനങ്ങളുടെ ഭയവും സര്‍ക്കാരിന്റെ ഓട്ടപ്പാച്ചിലിനുമപ്പുറം ഈ വിഷയത്തില്‍ നാം ശ്രദ്ധിക്കാതെ പോകുന്ന പലകാര്യങ്ങളുമുണ്ട്. ആ അജ്ഞത തന്നെയാണ് പകര്‍ച്ചവ്യാധികളുടെ കേളീരംഗമായി നമ്മുടെ നാട് മാറാനിടയാക്കുന്നതും. കുട്ടനാട്ടിലെ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നത് പക്ഷിപ്പനി കാരണമാണെന്നാണ് പറയുന്നത്. ആരാണ് ഇത് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്? ദേശാടനപക്ഷികള്‍ പരത്തിയതാണെന്നാണ് പറഞ്ഞു നടക്കുന്നത്. ശാസ്ത്രീയ സ്ഥിരീകരണം ഇതില്‍ ഉണ്ടായിട്ടുണ്ടോ? ഇതെവിടെയാണ് സംഭവിച്ചിരിക്കുന്നത്?, കുട്ടനാട്ടില്‍. ആ പ്രദേശത്തെ കുറിച്ച് ഇവിടെ നടന്ന ചര്‍ച്ചകളില്‍ പരാമാര്‍ശം ഉണ്ടായോ? കുട്ടനാടിന്റെ പ്രകൃതിസന്തുലിതാവസ്ഥ ഇപ്പോള്‍ ഉണ്ടോ? ആ നാടിന്റെ ഇക്കോ സിസ്റ്റം തകര്‍ന്നുപോയതിനെ കുറിച്ച് എത്രപേര്‍ പറഞ്ഞുപോയിട്ടുണ്ട്.
ഒരു പകര്‍ച്ചവ്യാധിയെക്കെുറിച്ച്, അത് പക്ഷി-മൃഗാദികളിലാണെങ്കില്‍പ്പോലും ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും അസുഖം പടര്‍ന്ന സ്ഥലത്തെക്കുറിച്ചും ചിന്തിക്കേണ്ടിയിരിക്കുന്നു. തണ്ണീര്‍മുക്കം ബണ്ട് കെട്ടിയടച്ചതോടെ കെമിക്കല്‍ പെട്രിഫൈഡായ മലിനജലമാണ് കുട്ടാനാട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഒട്ടും ശുദ്ധിയില്ലാത്ത, കണ്ടാമിനെറ്റഡ് ആയ വെള്ളത്തിലാണ് താറാവ് കൃഷി നടക്കുന്നത്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട്, താറാവ് കൃഷിയാണ് അവര്‍ നടത്തുന്നത്. അതായത് താറാവുകളെ ഇറച്ചിയെടുക്കുക എന്ന ഒറ്റലക്ഷ്യത്തോടെ വളര്‍ത്തുന്നു. ഈ താറാവുകളൊക്കെ എങ്ങനെയാണ് ഉണ്ടായിട്ടുള്ളത്. ബ്രോയിലര്‍ കോഴികളുടെ അതേ രീതിയിലാണോ ഈ താറാവുകളും. ഇവയ്ക്ക് എത്രത്തോളം ഇമ്യൂണിറ്റി പവറുണ്ട്. നമ്മുടെ നാടന്‍ കോഴിയും ബ്രോയിലര്‍ കോഴികളും തമ്മില്‍ ഇമ്യൂണിറ്റി പവറിന്റെ കാര്യത്തിലുള്ള വ്യത്യാസം അറിയാവുന്നതാണല്ലോ.അങ്ങനെ വരുമ്പോള്‍ മലിനമായ ജലത്തില്‍ കഴിേേയണ്ട വരുന്ന താറാവുകള്‍ക്ക് വളരെപ്പെട്ടെന്ന് അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇക്കാര്യത്തിലൊന്നും ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടില്ല. താറാവുകള്‍ക്ക് മാത്രമാണോ ഈ അസുഖം പിടിക്കപ്പെട്ടിരിക്കുന്നത്, അതോ മറ്റു പക്ഷികള്‍ക്കുമുണ്ടോ? ഇല്ലെങ്കില്‍ എന്തുകൊണ്ട്? ഈ കാര്യത്തിലൊന്നും കൃത്യമായ വിശദീകരണമില്ല. ഇല്ലാത്തതിനുകാരണം, അതിനെക്കുറിച്ചൊന്നും പഠിച്ചിട്ടില്ല എന്നതുതന്നെ. മറ്റൊന്ന് ശ്രദ്ധിക്കേണ്ടത്, താറാവുകളെയെല്ലാം വളരെ അശാസ്ത്രീയമായ രീതിയില്‍ കൊന്നൊടുക്കിയാണ് മറവ് ചെയ്തത്. ഇത് രോഗസാധ്യതയെ ചുറ്റുപാടുകളില്‍ നിലനിര്‍ത്താനല്ലേ ഉപകരിക്കൂ.
നമ്മുടെ പ്രിവന്‍ഷന്‍ മാനേജ്‌മെന്റ് തീര്‍ത്തും അശാസ്ത്രീയരീതികളാണ് പിന്തുടരുന്നതെന്നും, ഒരു അസുഖത്തിന്റെയും യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ നമ്മള്‍ യാതൊരു പഠനങ്ങളും നടത്തുന്നില്ലെന്നും ഇതില്‍ നിന്ന് തന്നെ വ്യക്താണ്. നമുക്ക് വേണ്ടത് കാര്യക്ഷമമായ ആരോഗ്യവിഭാഗമാണ്. ഒരു എപ്പിഡമിക് പൊട്ടിപ്പുറപ്പെട്ടശേഷം അതിന്റെ പുറകെ ഓടിയിട്ട് കാര്യമില്ല. വരാതിരിക്കാനാണ് ശ്രമിക്കേണ്ടത്. ഇപ്പോള്‍ വന്ന പക്ഷിപ്പനി തന്നെ ഇനി വരില്ലെന്നു ഉറപ്പ് പറയാന്‍ പറ്റുമോ. ഒരസുഖത്തിന്റെ കാര്യത്തിലും അത്തരം ഉറപ്പ് പറയാന്‍ നമുക്കാവില്ല. ഡിസാസ്റ്റര്‍ ഉണ്ടായിട്ട് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉണ്ടാക്കാനാണ് നമുക്കിഷ്ടം. അല്ലാതെ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ യാതൊരു താല്‍പര്യവുമില്ല. അസുഖങ്ങള്‍ വരേണ്ടത് പലരുടെയും ആവശ്യമെന്നപോലെയാണ് കാര്യങ്ങള്‍. അതിനു പിന്നില്‍ വലിയ ബിസിനസ് നടക്കുന്നുണ്ട്. പ്രിവന്‍ഷന്‍ വാക്‌സിനുകളൊന്നും തന്നെ നമ്മുടെ നാട്ടില്‍ ഉണ്ടാക്കുന്നില്ലെന്ന് അറിയാമല്ലോ. അവയെല്ലാം പുറത്തുനിന്നു വരണം. ഈ വഴി കിട്ടും കുറെ പണം, പിന്നെ കേന്ദ്രത്തോട് ആവിശ്യപ്പെടാലോ, അയ്യോ ഇവിടെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞു. ഫണ്ട് വേണം, അങ്ങനെ കിട്ടുന്നതില്‍ നിന്നും കൈയിട്ടുവാരാം! ഇതൊക്കെ തന്നെയാണ് ഇവിടെ കാലാകാലങ്ങളായി നടക്കുന്നത്. അല്ലാതെ അസുഖങ്ങള്‍ തടയാനല്ല. ഏറ്റവും കുറഞ്ഞത് നമ്മുടെ പ്രകൃതി ശുദ്ധിയാക്കിയിടാനെങ്കിലും ആത്മാര്‍ത്ഥമായി പരിശ്രമിച്ചുകൂടെ. ഇത് ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്ന് അറിയാം. നാമോരോരുത്തരും ചെയ്യേണ്ട ഉത്തരവാദിത്വം. ഇല്ലെങ്കില്‍ ഇന്ന് പക്ഷിപ്പനിയാണെങ്കില്‍ നാളെ് പട്ടിപ്പനിയും കാളപ്പനിയുമൊക്കെ ഇതപോലെ പടര്‍ന്നു പിടിച്ചെന്നിരിക്കും.
മനുഷ്യന്റെ കൊള്ളരുതായ്മകള്‍ക്കും നമ്മള്‍ പ്രകൃതിയെയാണ് എപ്പോഴും പഴിക്കുന്നത്. എല്ലാം നമുക്ക് പ്രകൃതി ദുരന്തമാണ്. പ്രകൃതി ഒരു ദുരന്തവും ഉണ്ടാക്കുന്നില്ല. നമ്മള്‍ ചെയ്യുന്ന പ്രവൃത്തികളുടെ പ്രതിഫലനം ഉണ്ടാവുന്നുവെന്നുമാത്രം. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നാല്‍ ഉടനെ പറയുന്നത് പ്രകൃതിദുരന്തമെന്നാണ്. പ്രകൃതിയെ മലിനമാക്കുന്നതാരാണ്, മനുഷ്യന്‍ തന്നെ. ആ മാലിന്യങ്ങള്‍ അസുഖങ്ങള്‍ പടര്‍ത്തുമ്പോള്‍ അവിടെ പ്രകൃതിയെങ്ങനെ കുറ്റക്കാരിയാകും? തിരുവനന്തപുരം നഗരത്തിലെ കാര്യമെടുക്കുക. വര്‍ഷങ്ങളായി ആ നഗരത്തില്‍ ഒരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് സിസ്റ്റം പ്രവര്‍ത്തിക്കുന്നില്ല. എവിടെ നോക്കിയാലും മാലിന്യങ്ങളാണ്. ഈ മാലിന്യങ്ങളില്‍ നിന്ന് രോഗാണുക്കള്‍ വായുവിലൂടെയും വെള്ളത്തിലൂടെയും വ്യാപിക്കുകയാണ്. ക്യാന്‍സര്‍, ആസ്മ തുടങ്ങി എത്രയോ അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ടിത്. എന്നിട്ടും ഇവിടെ മാരകമായൊരു കമ്യൂണിക്കബിള്‍ ഡിസീസ് ഉണ്ടാകാതിരിക്കുന്നത് പ്രകൃതിയുടെ കരുണകൊണ്ടാണെന്നു പറയേണ്ടിവരും.
90-92 ശതമാനം ഹ്യുമിഡിറ്റിയുള്ള നഗരമാണ് തിരുവനന്തപുരം. മൈക്രോ ഓര്‍ഗനൈസന്‍സുകള്‍ ഭയങ്കരമായി വളരാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് നമ്മുടെ നാട്ടിലേത്. ഹ്യുമിഡ് 92 ശതമാനത്തോളമുള്ള ഒരു സ്ഥലത്ത് ഈ സ്പീഷിസുകളുടെ മള്‍ട്ടിപ്ലിക്കേഷന്‍ ഉണ്ടാകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഈയൊരു ആസ്‌പെക്ടില്‍ ഇവിടെയൊരു പഠനവും ഇതുവരെ നടന്നിട്ടില്ല. ഈ നിസ്സംഗത, അതിഭയങ്കര പരിണാമങ്ങളായിരിക്കും ഉണ്ടാക്കുക. ഭരണകൂടം നിസംഗമായാല്‍ ഉണര്‍ത്തേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. ചുംബനസമരങ്ങള്‍ നടത്തേണ്ടത് ഇത്തരം ആവശ്യങ്ങള്‍ക്കുവേണ്ടി കൂടിയാകണം. ഒരു മഴ പെയ്താല്‍ മുങ്ങുന്ന തമ്പാനൂരിലെ വെള്ളക്കെട്ടില്‍ നിന്നുകൊണ്ട് ചുംബിക്കാന്‍ ആരൊക്കെ തയ്യാറാകും? ഇതു നമ്മുടെ ആരോഗ്യത്തിന്റെ പ്രശ്‌നമാണ്.
മറ്റൊരുകാര്യം ചൂണ്ടിക്കാണിക്കാനുള്ളത്, ഓരോ അസുഖത്തിനും യോജിച്ച ചികിത്സാരീതി തിരിച്ചറിഞ്ഞ് ആ മേഖലയ്ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ആലപ്പുഴയില്‍ ചിക്കുന്‍ ഗുനിയ വ്യാപിച്ച സമയം. അസുഖം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് ചേര്‍ത്തലയില്‍ താസിച്ചിരുന്ന ഒരു കുട്ടി എന്റടുത്ത് ചിക്തിസതേടി വന്നിരുന്നു. അപ്പോള്‍ ഇത് ചിക്കുന്‍ ഗുനിയ ആണെന്നെന്നും അറിയാതെ, രോഗലക്ഷണംനോക്കി ചികിത്സ നടത്തി. അസുഖം ഭേദമാവുകയും ചെയ്തു. ഇതിനുശേഷമാണ് ഔദ്യോഗികമായി ചിക്കുന്‍ ഗുനിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം പടര്‍ന്നു പിടിച്ചശേഷം മുഹമ്മ എന്ന സ്ഥലത്ത് ഞാന്‍ വോളന്ററിയായിട്ട് ചികിത്സ നടത്താന്‍ പോയി, അന്നവിടെയുണ്ടായിരുന്ന ഒരു ഡോക്ടര്‍ പറഞ്ഞത്, ആയുര്‍വേദംകൊണ്ട് ഈ രോഗം പൂര്‍ണ്ണമായി ചികിത്സിച്ചുഭേദമാക്കാമെന്നാണ്. എനിക്കത് ബോധ്യമാവുകയും ചെയ്തു. ഞങ്ങളുടെ ചികിത്സ വളരെ വിജയകരമായിരുന്നു. അന്നത്തെ ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുമായി സംസാരിക്കാന്‍ അവസരം ഉണ്ടായപ്പോള്‍ എനിക്കുണ്ടായിരുന്ന നിര്‍ദേശം ഈ അസുഖത്തിന്റെ അടിസ്ഥാനത്തില്‍ ഒരു എപ്പിഡമിയോളജി സ്റ്റഡി നടത്തണമെന്നായിരുന്നു. നമ്മുടെ സംസ്ഥാനം ഇന്നും കാര്യമായി ശ്രദ്ധിക്കാത്ത ഒന്നാണ് ഇത്തരത്തിലൊരു പഠനം. ചിക്കുന്‍ ഗുനിയ വന്ന് ആളുകള്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായത്. ചിക്കുന്‍ ഗുനിയ മരണകാരണമായ അസുഖമല്ല, കോംപ്ലിക്കേറ്റ്ഡ് ആയ ഒരു രോഗിയില്‍ ചിക്കുന്‍ ഗുനിയകൂടി ബാധിച്ചാല്‍ ആ രോഗി മരണപ്പെട്ടേക്കാം എന്നുമാത്രം. അതിനര്‍ത്ഥം മരണം സംഭിച്ചത് ചിക്കുന്‍ ഗുനിയ കാരണമെന്നല്ല. മരിച്ചവരുടെ പോസ്റ്റുമാര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടതാണ്. അതൊന്നും നടന്നില്ല. എങ്കില്‍ യഥാര്‍ത്ഥകാരണം കണ്ടെത്താമായിരുന്നു. ഇതൊക്കെ പഠനത്തിന്റെ ഭാഗമായി നടത്തേണ്ടകാര്യങ്ങളാണ്. നമുക്കൊന്നിനും താല്‍പര്യമില്ല. നേരത്തെ പറഞ്ഞപോലെ ഡിസാസ്റ്റര്‍ തടയാനല്ല, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഉണ്ടാക്കാനാണ് നമുക്ക് താല്‍പര്യം.
എത്രതരം ചികിത്സാരീതികളുള്ളൊരു നാടാണ് നമ്മുടേത്. വിപുലമായൊരു മെഡിക്കല്‍ സിസ്റ്റം ഉള്ള നമുക്ക് ഈ അസുഖങ്ങളൊക്കെ പ്രതിരോധിക്കാനും ചികിത്സിച്ച് മാറ്റാനും കഴിവില്ലാഞ്ഞിട്ടല്ല…
(ആയര്‍വേദ ഡോക്ടറും ജിഎന്‍ടിബിജിആര്‍ഐ സയന്റിസ്റ്റും ആണ് ലേഖകന്‍)
അനാരോഗ്യകേരളം; മറ്റ് പ്രമുഖരുടെ പ്രതികരണങ്ങള്‍
*Views are personal