UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലും പെണ്‍സുന്നത്ത് അഥവാ ചേലാകര്‍മം നടക്കുന്നുവെന്ന് വെളിപ്പെടുത്തല്‍

കോഴിക്കോടുള്ള ചില സുന്നത്ത് ക്ളിനിക്കുകളിലാണ് ഇത് വ്യാപകമായി നടത്തപ്പെടുന്നത്

പെൺസുന്നത്ത് അഥവാ ചേലാകര്‍മം (Female Genital Cutting-FGC) കേരളത്തിലെ ചില ഭാഗങ്ങളില്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ പെൺകുട്ടികളുടെ ചേലാകർമ്മം ഇന്ന് വരെ  ദാവൂദി ബോഹ്‌റാ വിഭാഗക്കാരുടെ ഇടയിലും മറ്റു ചെറു ബോഹ്‌റാ വിഭാഗങ്ങളുടെയും ഇടയിൽ മാത്രമാണ് ആചരിച്ചു വരുന്നത് എന്നാണ് പൊതുവേ കരുതപ്പെടുന്നത് എങ്കിലും കേരളത്തിലെ മറ്റു ചില ഇസ്‌ലാമിക വിഭാഗങ്ങളുടെ ഇടയിലും, ഇത് നടത്തുന്നതായി സൂചന ലഭിക്കുകയുണ്ടായി എന്നാണ് സഹിയോ എന്ന സന്നദ്ധ സംഘടന ഈയടുത്ത് നടത്തിയ ചില അന്വേഷണങ്ങളെ തുടര്‍ന്ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തെളിയിക്കുന്നത്. സ്ത്രീ ചേലാകർമ്മം, പെൺസുന്നത്ത്, ഖാറ്റ്നാ എന്നിങ്ങനെയുള്ള FGC ആചാരങ്ങൾ ദക്ഷിണ ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് തുടച്ചുനീക്കാൻ പ്രവർത്തിക്കുന്ന ഒരു സന്നദ്ധസംഘടനയാണ് സഹിയോ. ആരിഫാ ജോഹരി, ആയിഷ മഹ്മൂദ് എന്നിവരാണ് സഹിയോക്കു വേണ്ടി പഠനം നടത്തിയത്.

ഫെബ്രുവരിയിൽ നടത്തിയ ഒരു അണ്ടർകവർ അന്വേഷണത്തിൽ, സഹിയോയുടെ പ്രവർത്തകർ, കോഴിക്കോട്ടുള്ള ഒരു ക്ലിനിക്കിൽ പെൺചേലാകർമ്മം ചെയ്യാറുണ്ടെന്നു സമ്മതിക്കുന്ന രണ്ട് ഡോക്ടർമാരെ പരിചയപ്പെടുകയുണ്ടായിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെൺകുട്ടികളുടെയും ആൺകുട്ടികളുടെയും ചേലാകര്‍മ്മം അവരുടെ ക്ലിനിക്കിൽ സ്ഥിരമായി നടക്കാറുണ്ടെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടെന്നും അവരുടെ വാദമനുസരിച്ച് കേരളത്തിന്റ പല ഭാഗങ്ങളിൽ നിന്നും സ്ത്രീകൾ സുന്നത്ത് ചെയ്യാനായി അവരെ സമീപിക്കുകയും, അവരുടെ പെൺമക്കളെയും മരുമകളെയും കൊണ്ട് വരാറുണ്ടെന്നും പറയുന്നു. ഇവരുടെ എണ്ണത്തിൽ വർദ്ധനവും ഉണ്ടെന്ന് അവർ പറയുന്നു.

റിപ്പോര്‍ട്ട് തുടരുന്നു: “ഡോക്ടർ വിശദീകരിക്കുന്നത്, പെൺസുന്നത്തിന് സ്ത്രീകളുടെ യോനീഛദത്തിന്റെ (clitoris) അറ്റത്തുള്ള തോല് നീക്കുകയാണ് ചെയ്യുക. ഇത് clitoral hood എന്നാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇത് “വൈവാഹികജീവിതം അത്യാഹ്ളാദകരമാക്കുന്നു”. മാത്രമല്ല ചില ഭർത്താക്കന്മാരും ഭാര്യമാരും ഇതിനു നിർബന്ധം പിടിക്കുകയും ചെയ്യുന്നു. സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും ഇത് സർവ്വസാധാരണമാണെന്നും ഇതിൽ യാതൊരു അപകടവും ഇല്ലെന്നും അവർ സാക്ഷ്യപ്പെടുത്തുന്നു.”

എന്നാല്‍, കോഴിക്കോട്ടുള്ള ഈ ഡോക്ടർമാർ വിവരിച്ച രീതിയിലുള്ള ചേലാകർമ്മം ലോകാരോഗ്യസംഘടനയുടെ (WHO) Female Genital Mutilation / Cutting (FGM/ C) എന്ന നിർവചനത്തിൽപെടുന്നതാണെന്നും ഇത് മനുഷ്യാവകാശങ്ങൾ ഹനിക്കുകയും സ്ത്രീകൾക്ക് എതിരായുള്ള വിവേചനപൂർണ്ണനടപടിയായി അംഗീകരിക്കപ്പെട്ടതുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോകാരോഗ്യസംഘടന FGM/ Cയെ ഇങ്ങനെ നിർവചിക്കുന്നു- “സ്ത്രീകളുടെ ബാഹ്യമായി കാണപ്പെടുന്ന യോനി വൈദ്യശാസ്ത്രപരമായ ആവശ്യങ്ങൾക്കല്ലാതെ പൂർണ്ണമോ ഭാഗികമോ ആയി നീക്കം ചെയ്യുന്നതോ മുറിവേൽപ്പിക്കുന്നതോ ആയ എല്ലാ രീതിയിലുള്ള പ്രവർത്തിയും ഇതിൽപെടുന്നു”.

ലോകാരോഗ്യസംഘടന, FGM/ C അതിന്റെ തീവ്രത അനുസരിച്ച് നാല് തരമായി തിരിച്ചിരിക്കുന്നു. ഏറ്റവും തീവ്രത കുറഞ്ഞതും എന്നാൽ ഏറ്റവും പൊതുവായി നടത്തപ്പെടുന്നതും ഇതിൽ ടൈപ് വൺ എന്ന്  വിളിക്കപ്പെടുന്ന അഗ്രചർമ്മം മുറിച്ച് നീക്കുന്ന രീതിയാണ്.

സ്ത്രീചേലാകർമ്മത്തെ കുറിച്ച് ഒരു മലയാളം ബ്ലോഗിൽ വന്ന കമന്റ് കാണുകയും സഹിയോയെ ബന്ധപ്പെടുകയും ചെയ്ത ഒരു മലയാളിയിൽ നിന്നാണ് അന്വേഷണം തുടങ്ങുകായും ചെയ്യുന്നതെന്ന് ആരിഫ ജോഹരിയും ആയിഷ മഹ്മൂദും പറയുന്നു. അദ്ദേഹത്തിന്റെ അറിവ് വച്ച്, കേരളത്തിൽ ഇത്  നടത്തുന്നത് ‘ഒസ്സാതികൾ’ എന്ന് പ്രാദേശികമായി അറിയപ്പെട്ടിരുന്ന ക്ഷുരകന്മാർ ആയിരുന്നു; അപൂർവ്വമായി ഡോക്ടർമാരും. തുടര്‍ന്ന് സഹിയോ പ്രവർത്തകർ മലബാറിലെ ചില ആശുപത്രികൾ സന്ദർശിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ഈ ഹോസ്പിറ്റലുകളിൽ തങ്ങൾ ബന്ധപ്പെട്ട ഡോക്ടർമാർ ഇങ്ങനെയൊരു ആചാരത്തെ കുറിച്ച് കേട്ടറിവ്  മാത്രമാണെന്നും അതൊരു രീതിയിലും അംഗീകരിക്കുകയോ പിന്തുടരുകയോ ചെയ്യാറില്ല എന്നും ഉറപ്പിച്ച് പറഞ്ഞു. മാത്രമല്ല, അങ്ങനെയുള്ള എന്തെങ്കിലും കണ്ടാൽ അത് റിപ്പോർട്ട് ചെയ്യുകയും ചെയ്യും എന്നും പറഞ്ഞു. ഇതിനു ശേഷമാണ് സുന്നത്ത് ക്ലിനിക് എന്ന് പരക്കെ അറിയപ്പെടുന്ന ഒരു ചെറിയ ക്ലിനിക്കിൽ ഇത് ചെയ്യാറുണ്ട് എന്ന് അവിടെയുള്ള ഡോക്ടർ തന്നെ യാതൊരു സങ്കോചവും ഇല്ലാതെ സമ്മതിച്ചതെന്ന് ഇവര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നീട്, അന്വേഷണത്തിന്റെ ഭാഗമായി സഹിയോ പ്രവർത്തകർ ആവശ്യക്കാരായി നടിക്കുകയും ക്ളിനിക്കുകാരെ സമീപിക്കുകയുമായിരുന്നു. ഒരു പ്രവർത്തക തന്നെ ഭർതൃവീട്ടിൽ നിന്നും നിർബന്ധിക്കുന്നു എന്ന വ്യാജേന അതിനെ പറ്റി കൂടുതൽ അറിയാൻ വന്നതാണെന്നും പേടിയുണ്ടെന്നും പറഞ്ഞു. “ഇവിടെ ഇഷ്ടം പോലെ ചെയ്യാറുണ്ടല്ലോ” എന്നായിരുന്നു ലേഡി ഡോക്ടറുടെ മറുപടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തുടർന്ന് അത് ചെയ്യുന്ന രീതി വിശദമായി പറഞ്ഞു തരികയും “ലൈംഗിക സുഖം വർദ്ധിക്കുകയും” “വൈവാഹികജീവിതത്തിന് ഒഴിച്ച് കൂടാനാവാത്തതും” എന്ന് ഊട്ടിയുറപ്പിക്കുന്ന രീതിയിൽ പറയുകയും ചെയ്തു. തങ്ങളുടെ അടുത്ത് വൈവാഹിക കൗണ്‍സലിങ്ങിന് വരുന്നവരോട് തങ്ങൾ പെൺസുന്നത്ത് നിർദ്ദേശിക്കാറുണ്ടെന്നും അതവരുടെ ലൈംഗികജീവിതവും വിവാഹജീവിതവും ആനന്ദപ്രദമാക്കും എന്നും ഇവർ അവകാശപ്പെടുന്നു.

കേരളത്തിലെ എല്ലാ വിഭാഗം മുസ്ലിങ്ങളുടെയും ഇടയിൽ ഇത് വളരെ പ്രചാരം നേടുന്നുണ്ടെന്നും ആളുകൾ അന്വേഷിച്ച് വരുന്നുണ്ടെന്നും ഇവർ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.  മാത്രമല്ല, എല്ലാ പ്രായത്തിലുള്ള പെൺകുട്ടികളിലും ചെയ്ത പരിചയം തങ്ങൾക്കുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. വളരെ കുഞ്ഞുകുട്ടികൾക്ക് അധികവും പുരുഷഡോക്ടർ ആണ് ചെയ്യാറുള്ളതെന്നും മറ്റുള്ളവ താനാണ്  കൈകാര്യം ചെയ്യാറുള്ളതെന്നും ലേഡി ഡോക്ടർ വ്യക്തമാക്കുന്നു. പൂർണ്ണ സ്വകാര്യതയും ക്ലിനിക് വാഗ്ദാനം ചെയുന്നു. ചേലാകർമ്മത്തിനു മുൻപേ ലോക്കൽ അനസ്തീസിയ ചെയ്ത് ആ ഭാഗം മരവിപ്പിക്കുകയും തുടർന്ന് വേദനസംഹാരിയും നൽകും. മുറിവ് ഉണങ്ങാൻ അഞ്ചു മുതൽ ആറു ദിവസം വരെ എടുക്കും.

“കൈക്കുഞ്ഞായിരിക്കുമ്പോൾ ചെയ്യുന്നതാണ് അഭികാമ്യം. പക്ഷെ ഇപ്പോൾ ഒരു പാട് സ്ത്രീകൾ അവരുടെ പ്രസവശേഷം സുന്നത്ത് ചെയ്യാറുണ്ട്. അതാകുമ്പോൾ പ്രസവസമയത്ത് ഉള്ള തുന്നലും ഇതിന്റെ തുന്നലും എല്ലാം ഒരു വേദനയിൽ കഴിഞ്ഞു കിട്ടും. ശേഷം അവരുടെ ലൈംഗികസുഖവും ഇരട്ടിക്കും. പ്രസവശേഷം പലരുടെയും സുഖം കുറയുന്നതായി കാണാ”മെന്ന് ലേഡി ഡോക്ടറെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

മുസ്ലിം സ്ത്രീകൾക്ക് ഇത് നിർബന്ധമാണോ എന്ന് ഹിയോ  ചോദിച്ചപ്പോൾ “നിബന്ധമൊന്നുമല്ല. പക്ഷെ ഭർത്താവും അമ്മായിയമ്മയും പറയുകയാണെങ്കിൽ നിങ്ങൾ ചെയ്തേ തീരൂ, നിങ്ങൾക്ക് അത് നിർബന്ധം തന്നെയാണ്” എന്ന് ഡോക്ടർ മറുപടി പറഞ്ഞതായും ഇവരുടെ വെളിപ്പെടുത്തലുണ്ട്.

ക്ലിനിക്കിലെ പുരുഷഡോക്ടർ, ഹദീസിൽ നാലഞ്ചിടത്ത് ഇതിനെ കുറിച്ച് വളരെ വ്യക്തമായി പരാമർശിക്കുന്നുണ്ടെന്നും അവ വായിക്കുന്നത് നന്നായിരിക്കുമെന്നും ഉപദേശിച്ചെന്നും റിപ്പോര്‍ട്ട് തുടരുന്നു. മാത്രമല്ല സൗദിയിലും ഈജിപ്തിലും ആഫ്രിക്കയിലും എത്രയോ ആയിരം വര്‍ഷങ്ങളായി ഇത് പിന്തുടരുന്നുണ്ടല്ലോ എന്നും ഓർമിപ്പിക്കുന്നു. ആ രാജ്യങ്ങളിലെ ഇത്തരം ആചാരങ്ങളെ കുറിച്ച് പേടിപ്പെടുത്തുന്ന കഥകളും അതിനെതിരായി വിവാദങ്ങളും കണ്ടതായി പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചപ്പോൾ “അതൊക്കെ വെറുതെയാണ്. ഒരു ചെറിയ മുറിവ് മാത്രമാണ്, അല്ലാതെ മുഴുവനായി മുറിച്ച് കളയുകയൊന്നും ഇല്ല” എന്നാണ് ഡോക്ടർ പ്രതികരിച്ചതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

എന്നാൽ, ഈ ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ ആൺകുട്ടികളുടെ സുന്നത്തിനെ കുറിച്ച് മാത്രമേ പരസ്യം ചെയ്തിട്ടുള്ളൂ എന്ന കാര്യം ചൂണ്ടി കാണിച്ചപ്പോൾ, അവർ അത് വിട്ടു പോയതാണെന്നും, അതൊന്നു മറക്കാതെ ചെയ്യണം എന്ന് പരസ്പരം ഓർമ്മിപ്പിക്കുകയും ചെയ്തു. മാത്രമല്ല പ്രവർത്തകരോട് ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബക്കാരോടും ഈ സർവ്വീസ് ഇവിടെ ലഭ്യമാണെന്ന് അറിയിക്കണം എന്ന് ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് തുടരുന്നു: “പെൺസുന്നത്ത്  കേരളത്തിൽ എത്രത്തോളം വിപുലമാണ് എന്നതിന് കണക്കുകൾ ഇല്ല- എത്ര കാലമായി എന്നതിനോ. സ്ത്രീലൈംഗികത സംബന്ധമായ വിഷയമായത് കൊണ്ടും മതത്തിന്റെ ഒരു ഘടന കാരണവും വളരെ സ്വകാര്യമായി മാത്രം, ഒരു പക്ഷെ, അനുഷ്ഠിച്ചിരുന്ന ഇത്തരം ആചാരങ്ങളെ കുറിച്ച് വിവരം ശേഖരിക്കുന്നത് പ്രയാസമേറിയതാണ്. സഹിയോയുടെ അന്വേഷണങ്ങൾക്ക് ഒടുവിൽ; പെൺസുന്നത്തിനു വിധേയയായ രണ്ട് പേര്‍; കേരളത്തിൽ നിന്ന് ഒരു സ്ത്രീയെയും കോയമ്പത്തൂരിൽ നിന്നു ഒരു സ്ത്രീയെയും കണ്ടെത്തുകയും സഹിയോ ബന്ധപ്പെടുകയും ചെയ്തു. എന്നാൽ രണ്ടു പേരും ഒരു വിധത്തിലും ഇതിനെ കുറിച്ച് സംസാരിക്കാനോ സാക്ഷ്യപെടുത്താനോ തയ്യാറായില്ല.”

ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തില്‍ പെൺസുന്നത്ത് കൊണ്ട് യാതൊരു വിധത്തിലുമുള്ള നേട്ടവുമില്ല എന്ന് മാത്രമല്ല അത് ദോഷകരമാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. ടൈപ്പ് വൺ FGM/ C-യുടെ ദൂഷ്യഫലങ്ങൾ വേദന, രക്തംപോക്ക്, മൂത്രാശയ അണുബാധ, യോനീകോശങ്ങൾക്കു  സംഭവിക്കാവുന്ന പരിക്ക്, ലൈംഗികപ്രശ്നങ്ങൾ, മാനസികമായ ആഘാതങ്ങൾ എന്നിവ WHO  രേഖപെടുത്തുന്നുണ്ട്. യോനിയുടെയും മൂത്രനാളത്തിന്റെയും ഇടയിലുള്ള യോനീച്ഛദം അഥവാ ക്ലിറ്റോറിസ് അതിവൈകാരികമായ നാഡികോശങ്ങളാൽ സമ്പന്നമായ ഒരു അവയവഭാഗമാണ്. അതിന്റെ ഏകലക്ഷ്യം സ്ത്രീകളുടെ ലൈംഗികാനന്ദം മാത്രമാണ്. അത് മുറിച്ച് മാറ്റുകയോ പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതിലൂടെ ലൈംഗികാസ്വാദനവും ഉത്തേജനവും കുറയുകയാണ് ചെയ്യുന്നത്.

FGC ഒരു ഇസ്‌ലാമിക ആചാരമല്ലെന്നും ഇതിനെ കുറിച്ച് ഖുർആനിൽ എവിടെയും പ്രതിപാദിച്ചിട്ടുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് മുസ്ലിംകളുടെ ഇടയിൽ മാത്രം കണ്ടു വരുന്ന ഒരു ആചാരമല്ല താനും. ചില രാജ്യങ്ങളിൽ ക്രിസ്ത്യാനികളും ജൂതന്മാരും അനിമിസ്റ്റ്  വിഭാഗക്കാരും ഇത് പിന്തുടരാറുണ്ട്.

ലോകത്തെ 41 രാജ്യങ്ങളിൽ പെൺചേലാകർമ്മം നിയമവിരുദ്ധമാണ് – ഇതിൽ ഈജിപ്തും ചില ആഫ്രിക്കൻ രാജ്യങ്ങളും ഉൾപെടും. എന്നാല്‍ ഇന്ത്യയിൽ ഇതിനെതിരെ നിലവിൽ ഒരു നിയമങ്ങളും ഇല്ല; എന്നാൽ ഒരു അഭിഭാഷകന്‍ ഇതിനെതിരായി സമർപ്പിച്ച പൊതുതാല്പര്യഹർജി ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്. കഴിഞ്ഞ മെയ് എട്ടാം തീയതി സുപ്രീംകോടതി കേന്ദ്രസർക്കാരിനോടും നാല് സംസ്ഥാന സർക്കാരുകളോടും ഈ പൊതുതാല്പര്യ ഹർജിയില്‍ മറുപടി ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ, ശിശുവികസനമന്ത്രാലയം ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും Protection of Children from Sexual Offence  അഥവാ POSCOയുടെയും കീഴിൽ സ്ത്രീചേലാകർമ്മം സ്വയമേവ നിയമവിരുദ്ധമായി തീരും എന്ന് മെയ് 29ന്, പ്രസ്താവിച്ചിട്ടുമുണ്ട്.

http://www.sahiyo.com-ല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍