UPDATES

ഹെല്‍ത്ത് ട്രെന്‍ഡ്‌സ് ആന്‍ഡ് ന്യൂസ്

H1N1: മരണം 30, സ്ഥിരീകരിച്ചത് 500 പേരില്‍; ശബരിമല തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക

ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക; ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല-ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് H1N1 മരണനിരക്ക് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉയരുന്നതായി സൂചന. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 500 പേരിലാണ്. അതിൽ 30 പേർ മരണപ്പെട്ടു. വായുവിലൂടെ എളുപ്പത്തിൽ പകരാനുള്ള സാധ്യതയാണ് രോഗ വ്യാപനത്തിന്റെ തോത് ഉയർത്തുന്നത്. ശബരിമലയിലേയ്ക്കും മറ്റും ധാരാളം തീർത്ഥാടകർ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രതയും മുൻകരുതലുകളും സ്വീകരിക്കണമെന്ന് H1N1 സംസ്ഥാന നോഡൽ ഓഫീസർ ഡോക്ടർ അമർ ഫെറ്റിൽ ആവശ്യപ്പെട്ടു.

“കേരളത്തിൽ H1N1 കേസുകൾ മുൻ വർഷങ്ങളെ അപേക്ഷിച്ചു കൂടി വരുന്നതായി സെപ്റ്റംബർ മാസം തുടക്കത്തിൽ തന്നെ ശ്രദ്ധയിൽ പെട്ടിരുന്നു. അപ്പോൾ തന്നെ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര ഗവണ്മെന്റിനു കീഴിലുള്ള രണ്ടു ലബോറട്ടറികളിലാണ് നിലവിൽ രോഗ നിർണ്ണയ പരിശോധനകൾ നടക്കുന്നത്. ഇതുവരെ ഏതാണ്ട് 3400 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 500 എണ്ണം പോസറ്റീവ് ആയി കണ്ടു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 30 H1N1 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് രോഗബാധയ്ക്ക് എതിരെയുള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുകയും ഡോക്ടർമാർക്ക് പ്രത്യേകം ട്രെയിനിങ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഒസൾട്ടമിവിർ എന്ന സ്പെസിഫിക് മരുന്നാണ് H1N1 ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ആളുകളെ ഈ മരുന്ന് നൽകി രക്ഷപെടുത്താൻ സാധിച്ചിട്ടുണ്ട്. ബോധവത്കരണ പ്രവർത്തനങ്ങൾ ഊർജ്ജിത പെടുത്തുന്നതിനോടൊപ്പം തന്നെ കൃത്യമായ ചികിത്സാ മാർഗ്ഗ രേഖകൾ (എബിസി ഗൈഡ്ലൈൻ ) ഡോക്ടർമാർക്കും ആരോഗ്യ സ്ഥാപനങ്ങൾക്കും നൽകുകയും ചെയ്തിട്ടുണ്ട്. ഏതാണ്ട് മുപ്പതു ശതമാനം ജലദോഷ രോഗങ്ങൾക്ക് കാരണം H1N1 വൈറസാണ്. എല്ലാ രോഗികളെയും ടെസ്റ്റിന് വിധേയരാകുന്നത് കാല താമസത്തിനും ചികിത്സ വൈകുന്നതിനും കാരണമാവുണ്ട്. അതുകൊണ്ട് രോഗ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ചികിത്സ ആരംഭിക്കാനാണ് ഡോക്ടർമാർക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം. പ്രമേഹ രോഗികൾ, ഗർഭിണികൾ, വളരെ അടുത്ത് പ്രസവം കഴിഞ്ഞ സ്ത്രീകൾ എന്നിവർ ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരാണ്. ഇത്തരക്കാർ കൂടുതൽ ജാഗ്രത പുലർത്തുകയും വളരെ നേരത്തെ തന്നെ ചികിത്സ തേടുകയും ചെയ്യേണ്ടതാണ്. എല്ലാ സർക്കാർ ആശുപത്രികളിലും ചികിത്സ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളോടും പ്രധാന മെഡിക്കൽ ഷോപ്പുകളിലും ആവശ്യത്തിന് മരുന്ന് സംഭരിക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. മുൻപ് ഈ മരുന്ന് ഗവർമെന്റ് ഓഫ് ഇന്ത്യ മെഡിസിൻ ആയിരുന്നു. ഇപ്പോൾ ഇത് ഓപ്പൺ മാർക്കറ്റിൽ ലഭ്യമാണ് അതുകൊണ്ട് മരുന്നിന്റെ ലഭ്യതയെക്കുറിച്ചു ആശങ്കപ്പെടേണ്ട അവസ്ഥയില്ല. ഇതിനു പുറമെ H1N1 സംബന്ധിച്ച ഏത് സംശയവും പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. 0471 2552056,ടോൾ ഫ്രീ നമ്പർ 1056 എന്നിവയിൽ ജനങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. ഓരോ ദിവസത്തെയും റിപ്പോർട്ടുകൾ കണ്ട്രോൾ റൂമിൽ വിശകലനം ചെയ്യുന്നുണ്ട്” അമർ ഫെറ്റിൽ വിശദീകരിച്ചു.

ശബരിമല തീർത്ഥാടനം മുൻ നിർത്തി H1N1 നെതിരെ പ്രത്യേകം മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ വ്യക്തമാക്കി. “അന്യ സംസ്ഥാനങ്ങളിൽ നിന്നു ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്കായി അവരുടെ മാതൃഭാഷയിൽ രോഗ സംബന്ധമായ വിവരങ്ങളും ജാഗ്രത നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി H1N1 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നടപടി. ശബരിമല തീർത്ഥാടകർ കേരളത്തിൽ പ്രവേശിക്കുന്നത് പല ജില്ലകളിലൂടെയാണ്. ഈ പ്രദേശങ്ങളും ഇടത്താവളങ്ങളും കേന്ദ്രീകരിച്ചുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ അധിക മരുന്ന് സംഭരിക്കാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഇതു കൂടാതെ തീർത്ഥാടകർ കൂടുതലായി വരുന്ന തമിഴ്നാട്, കർണ്ണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവണ്മെന്റുകളുമായി സർക്കാർ തലത്തിൽ തന്നെ ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പക്ഷം യാത്ര ഒഴിവാക്കണമെന്ന കർശന നിർദ്ദേശവും ജനങ്ങൾക്ക് കൊടുക്കുന്നുണ്ട്. ഇതിലെല്ലാം ഉപരി രോഗം പകരാതിരിയ്ക്കാൻ മുൻകരുതൽ സ്വീകരിക്കേണ്ടത് ജനങ്ങളാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നിർബന്ധമായും വായയും മൂക്കും മൂടി പിടിക്കുക. കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതു സ്ഥലങ്ങളിൽ പോവുന്നത് ഒഴിവാക്കി വീട്ടിൽ തന്നെ വിശ്രമിക്കുക എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം”.

H1N1 രോഗബാധ വർദ്ധിച്ചുവരുന്നതിനെ പ്രളയ സംബന്ധമായ ആരോഗ്യ പ്രശ്നമായി കണക്കാക്കേണ്ട കാര്യമില്ലെന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. “ഈ വർഷം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും H1N1 രോഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. കേരളത്തിൽ വേണ്ട മുൻകരുതലുകളെല്ലാം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക. ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ല”.

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍