UPDATES

ഡോ. ജിമ്മി മാത്യു

കാഴ്ചപ്പാട്

സ്റ്റെതസ്കോപ്പും കത്തിയും പിന്നെ ഞാനും

ഡോ. ജിമ്മി മാത്യു

ഹെല്‍ത്ത് / വെല്‍നെസ്സ്

നമ്മുടെ ബോധം പോയാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത്; ഒരു ഡോക്ടറുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍

വികസിത രാജ്യങ്ങളിൽ ഒരാളുടെ മൊത്തം ജീവിതത്തിന്റെ ആരോഗ്യ ചിലവിന്റെ ഇരുപത്തഞ്ചു ശതമാനം അവസാനത്തെ ആറു മാസത്തെ ചികിത്സക്കാണത്രെ

ഈയടുത്ത് എഴുതിയ അവറാച്ചന്റെ ജീവന്മരണ യുദ്ധം എന്ന കഥ ആണ് വളരെ ആളുകൾ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്തെങ്കിലും കുറെ അധികം എതിർ അഭിപ്രായങ്ങൾ ഉളവാക്കിയ ഒന്ന്. (അവറാച്ചന്റെ ജീവന്മരണ യുദ്ധം; വൈദ്യശാസ്ത്രം തോറ്റതെങ്ങനെ?)

മരണത്തിനെതിരെ ഘോര ഘോരം പോരാടുന്നത് തന്നല്ലേ വൈദ്യശാസ്ത്രത്തിന്റെ ഡ്യൂട്ടി? ഇതാണ് ചിലർ ഉന്നയിച്ച ഒരു ചോദ്യം.

മറ്റു ചിലർ, ഒരു രോഗത്തിനും ചികിത്സ തേടരുത് എന്ന ഉടായിപ്പ് വാദത്തിനു താങ്ങായി ഈ കഥയെ കണ്ടു. ഒരാൾ ഇത് ഷെയർ ചെയ്തത് – ‘ആൻജിയോപ്ലാസ്റ്റിയും ഒരു കുന്തവും വേണ്ട’ എന്ന സ്വന്തം തലക്കെട്ടോടെ ആണ്.

ഈ ലാസ്റ്റ് പാർട്ടിയോട് എനിക്ക് പറയാനുള്ളത് പോയി പണി നോക്കെടോ എന്നാണ്. പോയി ചത്തൂടെടോ എന്ന് ചില മര്യാദയില്ലാത്തവർ മാത്രമേ പറയൂ. എന്നെക്കൊണ്ട് അതിനു കഴിയില്ല.

ഇനി പറയാൻ പോകുന്ന കാര്യങ്ങൾ ഒരു ഡോക്ടർ എന്ന നിലക്കുള്ള പ്രൊഫെഷണൽ അഭിപ്രായങ്ങൾ അല്ല. ഒരു സാധാരണ, ജനിച്ച, ജീവിക്കുന്ന, എന്നാൽ ഒരിക്കൽ മരിക്കും എന്ന് നല്ല ബോധ്യം ഉള്ള ഒരു മനുഷ്യന്റേത് മാത്രമാണ്.

ആരോഗ്യം നോക്കേണ്ടെന്നും ആധുനിക വൈദ്യശാസ്ത്രം ഉടായിപ്പാണെന്നും ഞാൻ ഒരിക്കലും പറയില്ല.

വൈദ്യശാസ്ത്ര ചരിത്രത്തെ പ്രധാനമായും മൂന്നായി തിരിക്കാം .

ഒന്ന് – ഉടായിപ്പ് കാലം.- ചരിത്രാതീത കാലം മുതൽ, ഒരു അഞ്ഞൂറ് കൊല്ലം മുൻപ് വരെ, പ്രാർത്ഥന, പൂജകൾ, ആർക്കും എന്താണെന്ന് പോലും അറിയില്ലാത്ത, ഫലിക്കുമോ എന്ന് ഒരു പഠനവും നടത്തിയിട്ടില്ലാത്ത കുറെ ചികിത്സകൾ. ഇരുപതിനും മുപ്പതിനും ഇടയ്ക്കായിരുന്നു ശരാശരി ആയുസ്സ്. എന്നാൽ വയസ്സന്മാർ ഉണ്ടായിരുന്നു. വയസ്സികളും. അൻപത് വയസ്സൊക്കെ നല്ല മുതിർന്ന വയസ്സ് ആണ്. അറുപത് ഒക്കെ മരണം അടുത്തു എന്ന മട്ടിൽ ആളുകൾ കണ്ടു.

പിന്നീട് രോഗാണുക്കളെ കണ്ടു പിടിച്ചു. അണുവിമുക്ത ജലവും, പൊതുജനാരോഗ്യ പദ്ധതികളും കണക്കില്ലാതെ മനുഷ്യനെ കൊന്നൊടുക്കിയിരുന്ന രോഗാണു ജന്യ രോഗങ്ങളെ തളച്ചു. ആയുസ്സ് കൂടി തുടങ്ങി.

കഴിഞ്ഞ ഒരു നൂറിൽ താഴെ കൊല്ലങ്ങൾ ആണ് മൂന്നാമത്തെ സ്റ്റേജ്. എന്ത് രോഗത്തെയും ചികിൽസിച്ചു നോക്കാം എന്ന സ്ഥിതി ആയി. ഏത് കാൻസറിനും മരുന്ന് ഉണ്ട്. മിക്ക അസുഖങ്ങളെയും തല്ക്കാലം എങ്കിലും പിടിച്ചു നിർത്താം എന്ന സ്ഥിതി ഉണ്ടായി. ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നത് ഹൃദ്രോഗവും മസ്തിഷ്കാഘാതവും കാരണം ആണെന്ന് വന്നു. പകർച്ച വ്യാധികളും ശൈശവ, ബാല രോഗങ്ങളും നിയന്ത്രണത്തിൽ വന്നത് മൂലം ആണിത്.

ഈ ഹൃദ്രോഗത്തിന്റെ (മസ്തിഷ്കാഘാതത്തിന്റെയും) പ്രധാന കാരണക്കാർ രക്തത്തിലെ കൊഴുപ്പ് ഘടകങ്ങൾ, രക്താതി മർദം, പുകവലി, തുടങ്ങിയ കാര്യങ്ങൾ ആണെന്ന് കണ്ടുപിടിക്കയും അവയെ നിയന്ത്രിക്കാൻ ഉള്ള മരുന്നുകൾ നിലവിൽ വരികയും ചെയ്തു പ്രമേഹം നിയന്ത്രിക്കാൻ സാധിച്ചു.

ഇതൊക്കെ മൂലം മനുഷ്യ ആയുസ്സ് മാത്രമല്ല , ജീവിതത്തിന്റെ മൂല്യവും, ജീവിത സംതൃപ്തി തന്നെയും കൂടി, എന്നത് നിസംശയം പറയാം.

എന്നാൽ എല്ലാറ്റിനും സൈഡ് ഇഫക്ടുകൾ ഉണ്ട് എന്ന് പറയുന്നത് പോലെ, ഈ സ്ഥിതി വിശേഷത്തിന് ഒരു പാർശ്വ ഫലം ഉണ്ടായി.

എന്താണാ പാർശ്വ ഫലം?

മരണം ഉണ്ടാവുകയില്ല എന്ന മിഥ്യാ ധാരണ! മരണത്തെ തമസ്കരിക്കാൻ ഉള്ള വ്യഗ്രത!

എന്റെ പൊന്നു മർത്യരെ – മരിക്കുന്നവരേ, മരിക്കാനായി ജനിച്ചവരേ…ഒരിക്കൽ ജനിച്ചാൽ നമ്മൾ മരിക്കും. മരിച്ചേ മതിയാകൂ.

ബൈബിളിൽ പറയുന്നു – അറിവിന്റെ പഴം തിന്ന മനുഷ്യനോട് ദൈവം പറഞ്ഞു – “ഇനി നീ മരിക്കും!”

സത്യമാണ്. പുഴുവിനോ, ബാക്ടീരിയത്തിനോ, ബാക്ട്രിയൻ ഒട്ടകത്തിനോ, സിംഹത്തിനോ, സിംഹവാലൻ കുരങ്ങിനോ, എന്തിന് – ആൾക്കുരങ്ങിനു പോലും ഒരു ഐഡിയയും ഇല്ല, ഞാൻ ഒരിക്കൽ മരിക്കുമെന്ന്. ഇങ്ങനെ നടക്കുന്നു, തീറ്റ എടുത്ത് അണ്ണാക്കിൽ തിരുകുന്നു, രമിക്കുന്നു, ശത്രുവിനെ കണ്ടാൽ ഓടുന്നു. അനതി വിദൂരമല്ലാത്ത ഭാവിയിൽ, എന്നെങ്കിലും ഒരിക്കൽ – ഉറപ്പായും, നിശ്ചയമായും, രക്ഷപ്പെടാമെന്നുള്ള പ്രതീക്ഷ സ്വല്പം പോലും നൽകാത്ത, അവസാനം, ഫുൾ സ്റ്റോപ്പ്, അഥവാ ദി ഏൻഡ് എന്ന മരണം കാത്തിരിക്കുന്നു എന്ന ബോധം ഇല്ലാതെ ജോളിയായി കാലം കഴിക്കുന്ന സഹ ജീവികളോട് നമുക്ക് അസൂയപ്പെടാം.

നമ്മൾ തിരിച്ചറിവിന്റെ പഴം തിന്നു കഴിഞ്ഞിരിക്കുന്നു. ഇനി കണ്ണടച്ച് ഇരുട്ടാക്കിയിട്ട് കാര്യമില്ല. എന്തൊക്കെ മരുന്നുകളും ചികിത്സകളും കണ്ടു പിടിച്ചാലും, ഇന്നല്ലെങ്കിൽ നാളെ, ഈ ജീവിതത്തിനു ഒരവസാനം ഉണ്ടാകും.(മരണത്തെ തോൽപ്പിക്കാൻ ഉള്ള ഗവേഷണം ഒക്കെ നടക്കുന്നുണ്ട്. തല്ക്കാലം അതൊരു സ്വപനം മാത്രമായി നീണ്ടു പോകാൻ ആണ് സാധ്യത)

വികസിത രാജ്യങ്ങളിൽ ഒരാളുടെ മൊത്തം ജീവിതത്തിന്റെ ആരോഗ്യ ചിലവിന്റെ ഇരുപത്തഞ്ചു ശതമാനം അവസാനത്തെ ആറു മാസത്തെ ചികിത്സക്കാണത്രെ. മരണാസന്ന ചികിത്സക്ക്.

നടന്നെന്നോ നടന്നിട്ടില്ലെന്നോ നിങ്ങളോട് പറയാൻ പറ്റാത്ത ഒരു കഥ ഞാൻ പറയാം:

ഒരു വളരെ ആദരണീയൻ ആയ രാഷ്ട്രീയ നേതാവ്, അത്യാവശ്യം വയസ്സൊക്കെ ആയപ്പോൾ, ഹൃദയ പേശീ ബലക്കുറവ് ഉണ്ടെന്നും, അതിനാൽ പതിയെ അത് മൂർച്ഛിച്ച് മരിക്കും എന്നും മനസിലാക്കുന്നു. ഹൃദയം മാറ്റി വക്കൽ ശസ്ത്രക്രിയ ആണ് ഒരു പരിഹാരം. അത് എന്തായാലും വേണ്ട, മരിക്കാൻ തയാറാണ് എന്ന് അദ്ദേഹം പറയുന്നു. അങ്ങനെ സാധാരണ ചികിത്സ തുടരുന്നു.

പെട്ടന്ന് രോഗം മൂർച്ഛിക്കുന്നു. സ്വന്തം അഭിപ്രായം പറയാൻ പറ്റാത്ത വിധം ബോധം കുറയുന്നു. നാട്ടുകാർ ഇടപെടുന്നു. സർക്കാർ ഇടപെടുന്നു. അന്യസംസ്ഥാന പഞ്ചനക്ഷത്ര ആശുപത്രിയിൽ കൊണ്ട് പോകുന്നു. ആ സ്ഥിതിയിൽ അതീവ അപകട സാദ്ധ്യത ഉള്ള അവയവം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തുന്നു. ആറു മാസം വെന്റിലേറ്ററിൽ കിടന്നു മരിക്കുന്നു. സർക്കാർ ചിലവഴിച്ചത് ആറു കോടി രൂപ.

സമാധാനമായി, രോഗത്തെ മനസിലാക്കി, അതിനെ ഉൾക്കൊണ്ട്, എല്ലാം അറിഞ്ഞ്, മര്യാദക്ക് വീട്ടിൽ കിടന്നു മരിക്കാൻ സർവാത്മനാ തയാർ ആയ ഒരു വലിയ മനുഷ്യന്റെ ദുര്യോഗം ആണ് ഇത് എന്ന് ഓർക്കണം.

ഇന്ന്, ഈ നിമിഷത്തിൽ, ചെറിയ രക്താതിമർദത്തിനു മരുന്ന് കഴിക്കുന്ന ആൾ ആണ് ഞാൻ. മുപ്പത്തഞ്ചു വയസ്സിൽ തുടങ്ങിയതാണ്. പൂർണമായും നിയന്ത്രണത്തിൽ ആണ്. ഇനി കൊളസ്ട്രോൾ, കൂടിയാൽ അതിനും മരുന്ന് കഴിക്കും. ഇങ്ങനെ ആണ് വേണ്ടത്. നമ്മുടെ മിക്ക അസുഖങ്ങളുടെയും കാരണങ്ങൾ ആയ ഇവയൊക്കെ ചെറു പ്രായം തൊട്ടേ നിയന്ത്രിച്ചാൽ മാത്രമേ കാര്യമുള്ളൂ. പക്ഷെ നമ്മൾ പലപ്പോഴും ചെയ്യുന്നത്, അറുപതും എഴുപതും വയസ്സാകുമ്പോൾ ഇതിനൊക്കെ മരുന്ന് കഴിച്ചു തുടങ്ങുക എന്ന താരതമ്യേന വ്യർത്ഥ വ്യായമം ആണ്. അപ്പോഴേക്കും ഉണ്ടാവാനുള്ളതെല്ലാം ഉണ്ടായിക്കഴിഞ്ഞിരിക്കും.

അതായത് എല്ലാറ്റിനും ഒരു സമയമുണ്ട്. നമുക്ക് ജനിക്കാൻ ഒരു സമയം. വളരാൻ ഒരു സമയം. ജീവിക്കാൻ ഒരു സമയം. എല്ലാം വെട്ടിപ്പിടിക്കാൻ, ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ, പൂർത്തിയാക്കാൻ ഒക്കെ സമയം. സൂക്ഷിച്ചു ജീവിക്കാൻ ഒരു സമയം.

എന്നാൽ, നമ്മുടെ എല്ലാ കഴിവുകളും, ആരോഗ്യവും, ബോധം തന്നെയും, പതിയെ മങ്ങുന്ന ഒരു സമയവും വരും. മരിക്കാനും ഉണ്ട് ഒരു സമയം. ആകസ്മികമായി മരിക്കാം. എന്നാൽ കണക്കുകൾ കാണിക്കുന്നത്, നമ്മൾ എൺപത് ശതമാനം പേരും, കിടപ്പു രോഗികൾ ആയി, കുറെ നാൾ ചിലവഴിച്ച ശേഷം ആണ് മരിക്കുന്നത് എന്നാണ്.

രോഗിയുടെ ആവശ്യങ്ങൾ എന്താണ്? അവർ എന്തൊക്കെ അറിയണം? അതിനനുസരിച്ച് എങ്ങനെ ചികില്സിക്കണം? ഇതിനൊന്നും ഒരു അവബോധവും ഇല്ലാത്തവർ ആണ് നമ്മുടെ സമൂഹവും, ആരോഗ്യസംവിധാനവും, ഡോക്ടർമാരും, നിയമ ചട്ടക്കൂടും.

ഐസക്കിയേൽ ഇമ്മാനുവേൽ എന്ന പ്രസിദ്ധ ഡോക്ടർ, ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ സ്വന്തം ജീവിതത്തെ പറ്റി പറയുന്നു:

“എഴുപത്തഞ്ച് വയസ്സ് ആണ് എന്റെ ഒരു കണക്ക് . അത് കഴിഞ്ഞാൽ ജീവൻ സുഖകരം ആക്കാൻ ഉള്ളതല്ലാതെ, ജീവൻ തുടർന്ന് കൊണ്ട് പോകാൻ മാത്രമായി യാതൊരു ചികിത്സയും സ്വീകരിക്കുന്നതല്ല”

ഇങ്ങനെ കൃത്യം വയസ്സ് പറയാൻ പറ്റില്ലെങ്കിലും, ഞാനും ഇത് തന്നെ എന്നെ പറ്റി പറയുന്നു. ചിലപ്പോൾ നാളെ തന്നെ ഒരു പക്ഷെ പറയേണ്ടി വന്നേക്കാം.

ഉദാഹരണത്തിന്, എപ്പോൾ വേണമെങ്കിലും ഒരു കാൻസർ എന്റെ ശരീരത്തിൽ ഉണ്ട് എന്ന് കണ്ടെത്തിയേക്കാം. നല്ല ചികിത്സ എടുത്താൽ, രോഗം മാറാനോ, ദീർഘകാലം ശമനം ഉണ്ടാകാനോ സാധ്യത ഉണ്ടെങ്കിൽ, തീർച്ചയായും ഞാൻ എല്ലാ ചികിത്സകളും എടുക്കും.

എന്നാൽ, ശരീരത്തിന്റെ പല സ്ഥലത്തേക്ക് പടർന്ന്, രക്ഷപ്പെടാന് സാദ്ധ്യത വളരെ വിദൂരം ആണെങ്കിലോ? അഥവാ, ചുരുക്കം കാലത്തേക്ക് കൂടി മാത്രമേ ആയുസ്സുള്ളൂ എന്ന സ്ഥിതി ആണെങ്കിലോ?

എനിക്ക് ഒരു എൺപതോ, എൺപത്തഞ്ചോ വയസ്സ് ഉണ്ടെങ്കിലോ? രോഗം നിശ്ശേഷം മാറാൻ ഉള്ള ചികിത്സ മൂലം എന്റെ ബാക്കി ഉള്ള ജീവിതം ദുസ്സഹം ആകും എന്നാണെങ്കിലോ?

ഇവിടെ ആണ് കാര്യങ്ങൾ പ്രശ്നം ആകുന്നത്. രോഗികൾക്ക് വേണ്ടത്, ആരെങ്കിലും എന്തെങ്കിലും ഉറപ്പായി- “നിങ്ങൾ ഇങ്ങനെ ചെയ്യൂ- അത് മതി” എന്ന് പറയണം എന്നുള്ളതാണ്.

എന്നാൽ ഞാൻ നിങ്ങളോട് പറയട്ടെ – ആരും നിങ്ങളോട് അങ്ങനെ പറയില്ല. അതിനുള്ള വകുപ്പുകൾ കുറവാണ്. നിയമങ്ങൾ ഡോക്ടർമാരുടെ ഭാഗത്തല്ല. ഈ സ്ഥിതി വിശേഷത്തെ ചൂഷണം ചെയ്യുന്നവർ വേറെ.

എന്റെ കൈയിൽ മാത്രമാണ് ഇപ്പോൾ ഇതിന്റെ ഉത്തരം ഉള്ളു.

എനിക്ക് എല്ലാം അറിഞ്ഞേ പറ്റൂ.

എന്താണ് രോഗം?

എത്രത്തോളം ശമന സാധ്യത ഉണ്ട്?

എന്തൊക്കെ പ്രശ്നങ്ങൾ വരാം?

ഏകദേശം എത്ര നാൾ ജീവിച്ചേക്കും – ചികിത്സ എടുത്താലും ഇല്ലെങ്കിലും?

ശമന ചികിത്സ എടുത്തില്ലെങ്കിൽ എന്തൊക്കെ സാന്ത്വന ചികിത്സകൾ സാദ്ധ്യമാണ്?

എന്റെ ആവശ്യങ്ങൾ എന്തൊക്കെയാണ്?

എങ്ങനെ ഒക്കെ ബാക്കി കാലം ജീവിക്കണം?

ഇതിനൊക്കെ നമ്മൾ തന്നെ ഉത്തരങ്ങൾ അന്വേഷിച്ച് കണ്ടെത്തുകയും, കർശനമായി നിർദേശങ്ങൾ കൊടുക്കുകയും വേണം. നമ്മുടെ ബോധം പോയാൽ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യരുത് എന്ന് എഴുതി ഒപ്പിട്ട് ബന്ധുക്കൾക്ക് കൊടുക്കണം. നമുക്ക് വേണ്ടി തീരുമാനങ്ങൾ എടുക്കാൻ ഇത് അവരെ പ്രാപ്തരാക്കും. ഒരു പ്രശ്നം ഇതിനൊന്നും നിയമപരമായ ചട്ടക്കൂട് നമ്മുടെ നാട്ടിൽ ഇല്ല എന്നുള്ളതാണ്. അത് അടിയന്തിരമായി ഉണ്ടാവേണ്ടതാണ്. എന്തൊക്കെ ചെയ്യാം, എപ്പോൾ, എന്ന ഡോക്ടർമാർക്കുള്ള പൊതു നിർദേശങ്ങളും. ഇപ്പോൾ ഇതൊന്നും തന്നെ ഇല്ല. ഒക്കെ ഒരു പുക മറക്കുള്ളിൽ ആണ്. മരണത്തെ നമ്മൾ ഒളിപ്പിച്ചു പുതപ്പിച്ചു കിടത്തിയിരിക്കയാണ്. എന്നാൽ ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല. അത് വരുകേം ചെയ്യും, നമ്മളെ കൊണ്ട് പോവ്വേ ചെയ്യും. എങ്ങനെ പോകണം എന്ന് നമ്മൾ തീരുമാനിക്കണം. മണലിൽ ഒളിപ്പിച്ച തലകൾ പുറത്ത് എടുക്കണം. യാഥാർഥ്യം എന്ന സൂര്യനെ ധൈര്യത്തോടെ നോക്കണം.

(അഭിപ്രായങ്ങൾ വ്യക്തിപരം)

ഡോ. ജിമ്മി മാത്യു

ഡോ. ജിമ്മി മാത്യു

ഡോക്ടര്‍ ജിമ്മി മാത്യു, എം സ്, എം സി എച്ച്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി സ് കഴിഞ്ഞ്, ജിപ്മെര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് തുടര്‍ പരിശീലനങ്ങള്‍ നടത്തി. ബംഗളുരുവില്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജ്, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, കൊച്ചി അമൃത മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുണ്ട്. ഇന്‍ഫോ ക്ലിനിക് എന്ന കൂട്ടായ്മയുടെ മെമ്പര്‍ ആണ്. ഡി സി പ്രസിദ്ധീകരിച്ച 'ചിരിയിലൂടെ ചികിത്സ' തുടങ്ങിയ ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. Blog - https://healthylifehappylife.in/

More Posts - Website

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍