കെ.എസ്.ഡി.പി യുടെ കാല്‍വെയ്പ്പ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി
ആലപ്പുഴ പാതിരാപ്പള്ളിയിൽ ആരംഭിക്കുന്ന കെഎസ്‌ഡിപിയുടെ നോണ്‍ ബീറ്റലാക്ടം ഇന്‍ജക്ടബിള്‍സ് പ്ലാന്‍റിന് കസ്‌തൂര്‍ബ ഗാന്ധിയുടെ പേര് നൽകാൻ ആലോചിക്കുന്നതായി ധന മന്ത്രി തോമസ് ഐസക്ക്. എന്തുകൊണ്ട് കസ്തൂര്‍ബയുടെ പേരിടുന്നു എന്നതിന് പിന്നിലെ ചരിത്രവും രാഷ്ട്രീയവും വിശദീകരിക്കുകയാണ് തോമസ് ഐസക് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം.
കസ്തൂര്‍ബ ഗാന്ധിയും കെ. എസ്. ഡി. പിയും
കെ.എസ്.ഡി.പി മരുന്ന് ഫാക്ടറിയെ കുറിച്ച് ഒരു കാര്യം കൂടി. നോണ്‍ ബീറ്റലാക്ടം ഫാക്ടറിയുടെ ഉദ്ഘാടനത്തോടൊപ്പം നോണ്‍ ബീറ്റലാക്ടം ഇന്‍ജക്ടബിള്‍സിന്‍റെ പുതിയ ഒരു ഫാക്ടറിക്ക് കൂടി തറക്കല്ലിട്ടു. ഇതിനു 27 കോടി രൂപ ബജറ്റിലുണ്ട്. കുറച്ചു കൂടി പണം വേണ്ടിവരും. കെ.എസ്.ഡി.പി യുടെ കാല്‍വെയ്പ്പ് കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളി കൂടിയാണ്. പെന്‍സിലിന്‍ അടക്കമുള്ള മരുന്നുകള്‍ ആണ് ഈ പുതിയ ഫാക്ടറിയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ പോകുന്നത്. ഇന്ത്യയില്‍ പൊതുമേഖലയില്‍ ആയിരുന്നു പെന്‍സിലിന്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. പൂനെയിലെ ഹിന്ദുസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. അതൊക്കെ പൂട്ടിക്കഴിഞ്ഞു. ആ അവശ്യമരുന്നുകളുടെ ഉല്‍പ്പാദന വിപണന മേഖലകള്‍ ഇപ്പോള്‍ കുത്തകകളുടെ വിളയാട്ട ഭൂമിയാണ്.
കഴിഞ്ഞ ദിവസം ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്‍റെ “ആര്‍ദ്രമീ ആര്യാട്” പദ്ധതി ഉദ്ഘാടനവേളയില്‍ ഡോ. ഇക്ബാല്‍ ചോദിച്ചു . എന്ത് കൊണ്ടാണ് ഇന്ത്യയിലെ പെന്‍സിലിന്‍ ഉല്‍പ്പാദന കേന്ദ്രം പൂനെയില്‍ ആയി എന്നറിയുമോ? കസ്തൂര്‍ബ ഗാന്ധിയുമായി ബന്ധപ്പെട്ടു കിടക്കുന്നു ഇതിന്‍റെ ചരിത്രം. ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്നു ഗാന്ധിജിയും കസ്തൂര്‍ബയും പൂനയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവിലാക്കപ്പെട്ടു. കസ്തുര്‍ബയ്ക്ക് ഗുരുതരമായ ശ്വാസകോശരോഗത്താല്‍ അവശയായി. അന്നത്തെ പ്രകൃതിചികിത്സ പോരെന്ന് മക്കള്‍ ശഠിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം വിദേശത്ത് നിന്ന് പെനിസിലിന്‍ വരുത്തി ചികിത്സ നടത്തി. പക്ഷെ താമസിച്ച് പോയിരുന്നു. ഈ സംഭവം ഓര്‍മ്മയില്‍ ഉണ്ടായിരുന്ന ജവഹര്‍ലാല്‍ നെഹ്രു സ്വതന്ത്ര ഇന്ത്യയില്‍ പെനിസിലിന്‍ ഉല്‍പ്പാദനത്തിന് ഫാക്ടറി നിര്‍മ്മിക്കാന്‍ തീരുമാനിച്ചപ്പോള്‍ തെരഞ്ഞെടുത്തത് പൂനെ ആണ്. പൊതുമേഖലയില്‍ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് നെ ദുര്‍ബലപ്പെടുത്തിയ കോണ്‍ഗ്രസ്സുകാര്‍ ഇക്കഥയെല്ലാം വിസ്മരിച്ചു പോയിരുന്നിരുക്കാം. ബി ജെ പി ഭരണത്തിന്‍ കീഴില്‍ ഹിന്ദുസ്ഥാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഇല്ലാതായി. ആലപ്പുഴയില്‍ നമ്മുടെ ദേശാഭിമാനത്തിന്‍റെ ഒരേട് ആലപ്പുഴയില്‍ പുനര്‍ജ്ജനിക്കുകയാണ്. പുതുതായി നിര്‍മ്മിക്കുന്ന, പൊതുമേഖലയില്‍ പെന്‍സിലിന്‍ നിര്‍മ്മിക്കാന്‍ പോകുന്ന, കെ.എസ്.ഡി.പിയിലെ നോണ്‍ ബീറ്റലാക്ടം ഇന്‍ജക്ടബിള്‍സ് പ്ലാന്‍റിന് കസ്തൂര്‍ബയുടെ പേര് നല്‍കണം എന്നാണ് ആലോചിക്കുന്നത്. ഈ പ്ലാന്‍റ് കൂടി വരുന്നതോടെ കെ.എസ്.ഡി.പി യുടെ ഉല്‍പ്പാദനം 250 കോടി രൂപയുടെതാകും .
കെ.എസ്.ഡി.പി യുടെ കുതിപ്പ് ഇത് കൊണ്ടും അവസാനിക്കാന്‍ പോകുന്നില്ല. തൊട്ടടുത്ത് സഹകരണ ആശുപത്രിക്ക് വേണ്ടി വാങ്ങിയ ആറെക്കര്‍ സ്ഥലം ഉണ്ട്. അതേറ്റെടുത്ത് കാന്‍സര്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറി സ്ഥാപിക്കാന്‍ ആണ് പരിപാടി. 2020-21 ല്‍ നിര്‍മ്മാണം ആരംഭിക്കും. അപ്പോഴേക്കും കെ.എസ്.ഡി.പി WHO നിഷ്കര്‍ഷിക്കുന്ന ഗുണനിലവാരം എല്ലാ മേഖലയിലും ആര്‍ജ്ജിക്കും . അതോടെ ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുന്ന സ്ഥാപനമായി ഇത് മാറും.