പരീക്ഷണങ്ങള്‍ക്ക് അനുസരിച്ച് സ്വാഭാവിക ജനിതകഘടനയില്‍ മാറ്റം വന്ന കുട്ടികള്‍ ചൈനയില്‍ പിറവിയെടുത്തു എന്നാണ് ശാസ്ത്രജ്ഞന്‍ ഹെ ജിയാന്‍കുയി (He Jiankui) അവകാശപ്പെട്ടത്.
നേച്ചര്‍ ജേര്‍ണലിന്റെ 2018ലെ 10 പേരുടെ പട്ടികയില്‍ ശിശുക്കള്‍ക്ക് കൃത്രിമ ജീനുകള്‍ നല്‍കി എന്ന് അവകാശവാദം ഉന്നയിച്ച വിവാദ ചൈനീസ് ശാസ്ത്രജ്ഞന്‍ ഹെ ജിയാന്‍കുയിയെയും ഉള്‍പ്പെടുത്തി. എന്നാല്‍ ഹെ ജിയാന്‍കുയിയുടെ കൃത്രിമ ജീനുകളുടെ പരീക്ഷണം അധികൃതര്‍ റദ്ദാക്കിയിരുന്നു. തന്റെ പരീക്ഷണങ്ങള്‍ക്ക് അനുസരിച്ച് സ്വാഭാവിക ജനിതകഘടനയില്‍ മാറ്റം വന്ന കുട്ടികള്‍ ചൈനയില്‍ പിറവിയെടുത്തു എന്നാണ് ശാസ്ത്രജ്ഞന്‍ ഹെ ജിയാന്‍കുയി (He Jiankui) അവകാശപ്പെട്ടത്.
ലോകത്തില്‍ ആദ്യത്തെ പരീക്ഷണമായും അത് വിജയം കണ്ടതായും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അതേസമയം നിയമസംവിധാനത്തെ വെല്ലുവിളിക്കുന്നതും ധാര്‍മികതയ്ക്ക് എതിരായതുമായ കണ്ടെത്തലെന്നാണ് ഇതിനെ രാജ്യം വിശേഷിപ്പിച്ചത്. ഇക്കാരണത്താല്‍ ജിയാന്‍കുയിയുടെ കണ്ടെത്തല്‍ റദ്ദാക്കുകയായിരുന്നു.
ക്രിസ്പര്‍ (Crispr) എന്ന സാങ്കേതിക ഉപയോഗിച്ച് ഭ്രൂണത്തില്‍ മാറ്റങ്ങള്‍ വരുത്തി ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചതായാണ് അവകാശം ഉന്നയിച്ചത്. ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചതായി അദ്ദേഹം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ തന്റെ നേട്ടം അഭിമാനമുണ്ടാക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ശാസ്ത്രസാങ്കേതിക സഹമന്ത്രി ക്‌സു നാന്‍പിങ്ങി (Xu Nanping)ന്റെ വാക്കുകള്‍, ‘ഡോ.ഹേയുടെ കണ്ടെത്തല്‍ അന്വേഷണഘട്ടത്തിലാണ്. അദ്ദേഹം ഉന്നയിക്കുന്ന വാദങ്ങള്‍ സത്യമാണെങ്കില്‍ അവ നിയമവിരുദ്ധമാണ്. പത്രവാര്‍ത്തപ്പോള്‍ വലിയ ഞെട്ടലാണ് അനുഭവപ്പെട്ടത്. രാജ്യത്തിന് ഇത് അംഗീകരിക്കാനാകാത്ത ഒന്നാണ്.’
സമാന അഭിപ്രായമാണ് ചൈനയിലും അന്താരാഷ്ട്രതലത്തിലും ശാസ്ത്രജ്ഞര്‍ക്ക് ഉള്ളത്. നിരവധി ഉപചോദ്യങ്ങള്‍ക്ക് വേദിയൊരുക്കുന്ന കണ്ടെത്തലാണിതെന്നും അംഗീകരിക്കാനാകില്ലെന്നുമാണ് ശാസ്ത്രരംഗത്തെയും നിലപാട്. ഡോ. ഹേയുടെ കണ്ടെത്തലിനെതിരെ 122 ചൈനീസ് ശാസ്ത്രജ്ഞന്മാര്‍ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. ശാസ്ത്രത്തിന് നാണക്കേടായ ഗവേഷണമെന്നാണ് അവര്‍ വിലയിരുത്തിയത്.
അതേസമയം തന്റെ സര്‍വകലാശാലയോട് ഈ ഗവേഷണത്തെപ്പറ്റി അധികം വിശദീകരിച്ചിരുന്നില്ലെന്നും ഫണ്ട് ആദ്യഘട്ടത്തില്‍ കൈപറ്റിയിട്ടില്ലെന്നുമാണ് ഡോ. ഹേ മറുപടിയായി പറയുന്നത്. സ്വന്തം നിലയ്ക്ക് നടത്തിയ ഗവേഷണത്തിന്റെ ചിലവും സ്വന്തമായാണ് നോക്കിയത്. പിന്നീട് ഒരു കരട് മാത്രം സര്‍വ്വകലാശാലയെ ധരിപ്പിച്ചു അടുത്ത ഘട്ടത്തിലാണ് പണം കൈപറ്റിയതെന്നും ഹേ പറയുന്നു. മനുഷ്യ ജീന്‍ എഡിറ്റിംഗ് സംബന്ധിച്ച് ഹോങ്കോങ്ങില്‍ നടന്ന രണ്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.
2003ലെ ഉത്തരവ് പ്രകാരം ജീന്‍ എഡിറ്റിംഗ് പരീക്ഷണങ്ങള്‍, ഗവേഷണങ്ങള്‍ക്ക് മാത്രമായി ചൈനയില്‍ നടത്താം. പക്ഷെ രണ്ടാഴ്ചയ്ക്കപ്പുറം അത്തരത്തില്‍ ഒരു പരീക്ഷണവും നീണ്ടുപോകാന്‍ പാടില്ല എന്നാണ്.