UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

എയ്ഡ്സിനുള്ള ആദ്യ മരുന്നിന്റെ കഥ

എയ്ഡ്‌സ് എന്ന രോഗം ഉണ്ടെന്ന് കണ്ടത്തി കഴിഞ്ഞതിന് ശേഷമുള്ള 7 വര്‍ഷങ്ങള്‍.. മരുന്നില്ലാതെ ആ രോഗം ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു.

മരുന്നില്ലാത്ത രോഗമല്ല ഇന്ന് എയ്ഡ്സ്. 41 തരം മരുന്നുകള്‍ ഇന്ന് ഈ രോഗത്തിന്റെ ചികിത്സയ്ക്കായി കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് കൃത്യമായ മരുന്ന് നല്‍കുന്നത് വഴി ഒരു എയ്ഡ്സ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കാനാകും. എന്നാല്‍ ഒരുകാലത്ത് സ്ഥിതി ഇങ്ങനെയായിരുന്നില്ല. എയ്ഡ്‌സ് എന്ന രോഗം ഉണ്ടെന്ന് കണ്ടത്തി കഴിഞ്ഞതിന് ശേഷമുള്ള 7 വര്‍ഷങ്ങള്‍.. മരുന്നില്ലാതെ ആ രോഗം ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു. മരണനിരക്ക് ആയിരവും കടന്ന് മുന്നോട്ട് പൊയ്‌കൊണ്ടിരുന്നു. മരണ നിരക്കെങ്കിലും നിയന്ത്രണ വിധേയമാക്കാന്‍ ആദ്യത്തെ ശ്രമം വിജയിച്ചത് രോഗം കണ്ടെത്തി 7 വര്‍ഷങ്ങള്‍ക്കിപ്പുറമാണ്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA)ഈ മരുന്ന് അന്ന് ആദ്യമായി അംഗീകരിച്ചു.

ഒരു പുതിയ രാസസംയുക്തം ആയിരുന്നില്ല അവതരിപ്പിക്കപ്പെട്ട മരുന്ന്. മുന്‍പ് കണ്ടെത്തിയ ഒന്ന്, എന്നാല്‍ ശ്രദ്ധിക്കാതെ പോയത്. ഗവേഷകര്‍ എയ്ഡ്സ് രോഗത്തിനായി ഈ മരുന്ന് വികസിപ്പിച്ചെടുത്തു. അദം അഥവ അസിഡോതൈമിഡിന്‍ 1960-കളില്‍ അമേരിക്കന്‍ ഗവേഷകന്‍ കണ്ടെത്തിയ മരുന്നായിരുന്നു. ക്യാന്‍സര്‍ പ്രതിരോധം ആയിരുന്നു ലക്ഷ്യം. പക്ഷെ മരുന്ന് എലികളില്‍ പരീക്ഷിച്ചപ്പോള്‍ ഫലം കണ്ടില്ല. അങ്ങനെ ആ മരുന്ന് വിപണിയ്ക്ക് പരിചിതമല്ലാത്തതായി. ടൈം മാസിക AZT യുടെ ആ പഴയ കണ്ടെത്തല്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം HIV പ്രതിരോധത്തിനായി അതേ മരുന്ന് എത്തിച്ചത് ഫര്‍മസ്യൂട്ടിക്കല്‍ കമ്പനി ആയ burroughs wellcome ആണ്. അദം-യുടെ പുനരാവിഷ്‌കാര സംയുക്തമായ, കോമ്പൗണ്ട് എസ് ആയിരുന്നു അത്. പരീക്ഷണം വിജയം കണ്ടു. FDAയ്ക്കും നാഷണല്‍ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനും മരുന്ന് സാമ്പിള്‍ തുടര്‍ന്ന് അയച്ചു. ഏജന്‍സിയുടെ തലവന്‍ ആയിരുന്ന Dr. സാമുവേല്‍ ബ്രോഡര്‍ (Samuel Broder) ഈ മരുന്നിന്റെ ഗുണം തിരിച്ചറിഞ്ഞു. മരുന്ന് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താനുള്ള പരീക്ഷണങ്ങള്‍ ആയിരുന്നു പിന്നീട്. 8-10വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങളാണ് ഇതിന്റെ ഭാഗമായി നടന്നത്.

മരുന്ന് അണിയറയില്‍ തയ്യാറാകുന്നുവെന്ന വാര്‍ത്ത വലിയ ആശ്വാസമായിരുന്നു രോഗികള്‍ക്ക്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിശദാംശങ്ങള്‍ പരീക്ഷണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ പുറത്തുവിടാന്‍ FDA നിര്‍ബന്ധിതരായി. AZT എന്ന മരുന്ന് രോഗികളില്‍ പരീക്ഷിച്ചു തുടങ്ങി പിന്നീട്. സുരക്ഷിതമാണോ എന്ന് അറിയുന്നതാണ് ആദ്യഘട്ടം. പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ എന്നും തിരിച്ചറിയണം. അത്രയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ 300 രോഗികള്‍ക്കാണ് മരുന്ന് പരീക്ഷിച്ചത്.

16 ആഴ്ചകള്‍ക്ക് ശേഷം, പരീക്ഷണം അവസാനിപ്പിക്കുന്നതായി ബോര്‍റൂഗ്‌സ് കമ്പനി പ്രഖ്യാപിച്ചു. പരീക്ഷണം വിജയകരമാണെന്ന തിരിച്ചറിവില്‍ ആയിരുന്നു അത്. പരീക്ഷണം നടന്ന ഒരു ഗ്രൂപ്പില്‍ ഒരാളുടെ മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മറ്റൊരു ഗ്രൂപ്പില്‍ 19-ഉം. ആദ്യ ഗ്രൂപ്പില്‍ പരീക്ഷണം വന്‍ വിജയവും മറ്റൊന്നില്‍ മരണസംഖ്യ കൂടുതലും. പരീക്ഷണമെന്ന ഘട്ടം അവസാനിപ്പിച്ച് മെച്ചപ്പെട്ട രീതിയില്‍ മരുന്ന് വിപണിയില്‍ എത്തിക്കാമെന്ന അവസ്ഥയെത്തി. അങ്ങനെ എയ്ഡ്സ് രോഗികള്‍ക്കുള്ള ആദ്യത്തെ പ്രകാശമായി AZT അംഗീകരിക്കപ്പെട്ടു. 1987 മാര്‍ച്ച് 20നാണ് FDA, ഈ മരുന്ന് അംഗീകരിച്ച ചരിത്രനിമിഷം ഉണ്ടായത്.

പക്ഷെ AZT യെ പൂര്‍ണമായി വിശ്വസിക്കാന്‍ അന്ന് ഡോക്ടര്‍മാര്‍ക്കായില്ല. ന്യൂമോണിയ, ഡയേറിയ തുടങ്ങി AIDS അനുബന്ധ പ്രശ്‌നങ്ങള്‍ക്ക് തടയിടാന്‍ ഈ മരുന്നിനാകുമോ എന്നതായിരുന്നു ചോദ്യം. പിന്നെയും സംശയങ്ങള്‍ നീണ്ടു. എത്രകാലം മരുന്നിന്റെ ഗുണം രോഗിയില്‍ നിലനില്‍ക്കും തുടങ്ങി അനവധി കാര്യങ്ങള്‍. പക്ഷെ ഈ ആശങ്കകള്‍ ചെവികൊള്ളാനുള്ള സാഹചര്യം ആയിരുന്നില്ല FDAയ്ക്ക്. മരുന്ന് സജീവമായി വിപണിയിലെത്തിക്കാന്‍ രോഗികള്‍ തന്നെ സമ്മര്‍ദ്ദം ചെലുത്തി. രോഗം നിയന്ത്രിക്കാന്‍ ഈ മരുന്നിനു കഴിഞ്ഞാലോ എന്ന പ്രതീക്ഷ ആയിരുന്നു എല്ലാവര്‍ക്കും. ഈ മരുന്നിനു അംഗീകാരം കൊടുത്തത് ഇന്നും വിവാദമാണ്.

ഒരുപക്ഷെ മരുന്നില്ലാത്ത ആ കാലം, AZTയെ എത്രമാത്രം ആശിച്ചുവെന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍, ആധുനികവൈദ്യശാസ്ത്രത്തിന്റെ ഈ കാലത്തിനു ആയി എന്നുവരില്ല. ഒരു മരുന്നിനായി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പ്, അതുണ്ടാക്കുന്ന ഭീതി… AIDS മരുന്നുകള്‍ക്കും ഉണ്ട് അങ്ങനെയൊരു കഥ പറയാന്‍. AZTയുടെ വിപണിവില വലിയ പ്രശ്‌നമായിരുന്നു. അന്നത്തെ 8,000ഡോളര്‍(ഇന്ന് 17,000ഡോളര്‍ മൂല്യം)-സാധാരണക്കാരനായ രോഗിയ്ക്ക് അപ്രാപ്യമായ സംഖ്യ ആയിരുന്നു. നിര്‍മാണക്കമ്പനിക്കെതിരെ നിരവധി വിവാദങ്ങളും ഈ ഘട്ടത്തില്‍ ഉയര്‍ന്ന് വന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടു. ഒരു മരുന്നിന് ഒറ്റയ്ക്ക് പിടിച്ചു നിര്‍ത്താവുന്ന രോഗമല്ല HIV എന്ന ബോധ്യം വൈദ്യശാസ്ത്രത്തിന് കൈവന്നു. അഡിഷണല്‍ മരുന്നുകളുടെ ആവശ്യം വന്നപ്പോള്‍ നിരവധിയായ കണ്ടെത്തലുകള്‍ വന്നു. മരുന്നുകള്‍ അംഗീകരിക്കാന്‍ FDA എടുത്തിരുന്ന കാലതാമസം ഇന്നും വിമര്‍ശനത്തിന് വകനല്കുന്നതാണ്.

ഒടുവില്‍ ഇന്ന്, HIV മരുന്നുകള്‍ പല ഘട്ടങ്ങളിലായി അവതരിപ്പിക്കപ്പെട്ടു. ഓരോ തരം വൈറസ് ബാധയ്ക്കും വിവിധ കോമ്പിനേഷനുകളില്‍ മരുന്ന് നല്‍കും, ഡോക്ടര്‍മാര്‍. രോഗത്തെ പിടിച്ചുകെട്ടാന്‍ മരുന്നുകളുടെ സാധ്യത തന്നെ ഇന്ന് സുലഭമാണ്. മരണനിരക്കും കുറയ്ക്കാനായി. ചികിത്സകളില്‍ ആ പഴയ AZTയ്ക്ക് ഇന്നും സ്ഥാനമുണ്ട്!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍