2030ഓടെ T.B രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ട കരുതലുകള്‍ ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്നില്ലെന്നാണ് 2018-ലെ ആഗോള ട്യൂബര്‍ക്യൂലോസിസ് റിപ്പോര്‍ട്ടില്‍ WHO വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏറ്റവും മാരകമായ മരണകാരണവുമായ പകര്‍ച്ചവ്യാധിയായി ട്യൂബര്‍ക്യൂലോസിസ് തുടരുകയാണ്. 2000 മുതല്‍ ഈ വര്‍ഷം വരെ ലോകത്തില്‍ 54 മില്യണ്‍ (5.4 കോടി)മരണങ്ങള്‍ ആണ് ഉണ്ടായതെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു. 2030ഓടെ T.B രോഗം പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ വേണ്ട കരുതലുകള്‍ ലോകരാജ്യങ്ങള്‍ സ്വീകരിക്കുന്നില്ലെന്നാണ് 2018-ലെ ആഗോള ട്യൂബര്‍ക്യൂലോസിസ് റിപ്പോര്‍ട്ടില്‍ WHO വ്യക്തമാക്കുന്നത്.
ഈ പ്രശ്‌നത്തില്‍ ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ 50 രാഷ്ട്രതലവന്മാരുടെ സംയുക്തയോഗം, നടക്കാനിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഉന്നതാധികാര തലത്തില്‍ ഇത്തരമൊരു യോഗം ഇതാദ്യമായാണ്. ‘കേവലമായ ശ്രദ്ധക്കപ്പുറം രോഗനിര്‍മ്മാര്‍ജ്ജനത്തിനാവശ്യമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടെന്നാണ് WHO തലവന്‍ അഭിപ്രായപ്പെടുന്നത്. ഇനിയുള്ള ശ്രമങ്ങളെങ്കിലും ഊര്‍ജ്ജിതമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
പോയവര്‍ഷത്തേക്കാള്‍ 10% മരണനിരക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, 2017ല്‍ 10 മില്യണ്‍ പേര്‍ക്ക് രോഗം ഉണ്ടായതായും 1. 6 മില്യണ്‍ മരണങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ 300,000 പേര്‍ HIV വൈറസ് ബാധിതര്‍ ആയിരുന്നു. പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന T. B രോഗികളുടെ എണ്ണം 2% കുറഞ്ഞിട്ടുണ്ട്. കൃത്യമായ കണക്കെടുപ്പോ പ്രതിരോധസംവിധാനങ്ങളോ നടപ്പാകുന്നില്ലെന്നും ലോകാരോഗ്യസംഘടന അഭിപ്രായപ്പെടുന്നു. മൂന്ന് രാജ്യങ്ങളുടെ കാര്യത്തില്‍ കണക്കിലെ വ്യക്തക്കുറവ് WHO ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇന്ത്യ,ഇന്തോനേഷ്യ,നൈജീരിയ എന്നീ രാജ്യങ്ങളില്‍ കുട്ടികളിലെയും മുതിര്‍ന്നവരിലേയും കണക്കെടുപ്പില്‍ വലിയ വ്യത്യാസമാണ് രേഖപ്പെടുത്തുന്നത്. 64% രോഗികള്‍ക്ക് മാത്രമാണ് ചികിത്സ കൃത്യമായി എത്തുന്നതെന്നും പരാമര്‍ശമുണ്ട്.
രോഗനിര്‍ണയം, ചികിത്സ എന്നിവയ്ക്കായി WHO, വിവിധ സഹായസഹകരണങ്ങളോടെ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഈ വര്‍ഷം തുടക്കമിട്ട പരിപാടികളുടെ ആദ്യഘട്ട ഗുണഭോക്താക്കള്‍ 40 മില്യണ്‍ രോഗികളാണ്. 2018 മുതല്‍ 2022 വരെ രോഗബാധിതരായവരാണ് ഇവര്‍. HIV ബാധിതര്‍, രോഗബാധിതര്‍ക്കൊപ്പം ജീവിക്കുന്ന അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവര്‍ക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് സംഘടനയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അതിനാല്‍ ഈ ആഴ്ച നടക്കുന്ന ഐക്യരാഷ്ട്രസഭ മീറ്റിംഗ് ഈ വിഷയത്തില്‍ നിര്‍ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.