UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഇതാണ് ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം!

മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗര്‍ഭങ്ങള്‍ക്ക് റിസ്‌ക് കുറവാണ്

സെക്‌സിനെക്കുറിച്ചും ഗര്‍ഭനിരോധനത്തെക്കുറിച്ചുമെല്ലാം പലര്‍ക്കും പല സംശയങ്ങളുമുണ്ട്. പലരുടെയും പൊതുവായ സംശയമാണ് ഏറ്റവും നല്ല ഗര്‍ഭ നിരോധന മാര്‍ഗം ഏതാണെന്നത്. ഏറ്റവും നല്ല മാര്‍ഗമെന്താണെന്ന് ഡോ. വീണ ജെഎസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുകയാണ്. വീണയുടെ കുറിപ്പിന്റെ പൂര്‍ണരൂപം താഴെ

ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം ഏതാ?

Trust me, ഗര്‍ഭനിരോധനം യാതൊരു സംശയവുമില്ലാതെ സാധ്യമാവുന്നത് സെക്‌സ് ചെയ്യാതിരിക്കുമ്പോള്‍ മാത്രമാണ് (സെക്‌സ് ചെയ്യാതെ ഗര്‍ഭിണിയാകേണ്ടിവന്ന ആ പഴയ കന്യകയെ മനഃപൂര്‍വം ഈ ഡിസ്‌കഷനില്‍ നിന്നും മറക്കുക.)

Periods/ആര്‍ത്തവം വരുന്നത് വിവാഹവിളിയായി കരുതുന്ന ജനവിഭാഗങ്ങള്‍ ഇന്നും നമുക്കിടയില്‍ ഉണ്ട്. ആര്‍ത്തവം വരുന്നതോടെ വിവാഹത്തിന് ലൈസന്‍സ് ആയി എന്ന് കരുതണ്ട. ആര്‍ത്തവം വരുന്നതിന്റെ അര്‍ത്ഥം കുഞ്ഞിനെയുണ്ടാക്കാനുള്ള പക്വത നമുക്കായി എന്ന് വെളിവാക്കലല്ല.

ആദ്യത്തെ സെക്‌സ് എത്രനാള്‍ വൈകിക്കുന്നുവോ അത്രയും നല്ലതാണ്. ലൈംഗികരോഗങ്ങള്‍ പിടിപെടാതിരിക്കാന്‍ ആദ്യത്തെ സെക്‌സ് വൈകിക്കുന്നത് നല്ലത്. ആദ്യം ചെയ്തിട്ടു പിന്നെ ചെയ്യാതിരുന്നാല്‍ പോരെ എന്ന ചോദ്യം കീറിക്കളയുക.

എയ്ഡ്സ്, ഗൊണേറിയ, സിഫിലിസ് എന്നിവ മാത്രമല്ല ലൈംഗികരോഗങ്ങള്‍ എന്നറിയുക. മെഴുകുപോലുള്ള കട്ടയായ യോനീസ്രവത്തിനു കാരണമാകുന്ന കാന്‍ഡിഡിയാസിസ്, ചെറിയ അണുബാധയായി തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു ശേഷം അര്‍ബുദത്തിലെത്തുന്ന HPV, ഭാവിയില്‍ വന്ധ്യത മുതല്‍ അര്‍ബുദത്തിലേക്കു നയിക്കാനിടയുള്ള പെല്‍വിക് ഇന്‍ഫെക്ഷന്‍ ഉണ്ടാക്കുന്ന മറ്റനേകം രോഗാണുക്കള്‍ എന്നിവയും ലൈംഗികരോഗങ്ങളുടെ തലക്കെട്ടിനടിയില്‍ വരും.

മുപ്പത്തഞ്ചു വയസ്സുവരെയുള്ള ഗര്‍ഭങ്ങള്‍ക്ക് റിസ്‌ക് കുറവാണ്. വന്ധ്യത ഉണ്ടെങ്കില്‍ ഭാവിയില്‍ അതിന് ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവന്നേക്കാം എന്നത് മുന്‍നിര്‍ത്തി, കുഞ്ഞുങ്ങള്‍ വേണ്ടവര്‍ക്ക് മാത്രം വിവാഹത്തിന്റെ ഉയര്‍ന്നപ്രായപരിധി മുപ്പതും കുറഞ്ഞ പ്രായപരിധി വീണ്ടും മുപ്പതായി 😉 ഞാന്‍ നിജപ്പെടുത്തുന്നു. But the choice, അതെപ്പോഴും പെണ്ണിന്റേതാവണം. കാരണം, നിലവിലെ സാഹചര്യങ്ങളില്‍ സ്ത്രീകളുടെ മേല്‍ സാമൂഹികമായും കുടുംബവ്യവസ്ഥാപരമായും ഉള്ള നിയന്ത്രണപരിപാടി തന്നെയാണ് വിവാഹം. ശാരീരിക, മാനസിക, സാമ്പത്തികഭദ്രത നേടുക എന്നതാവണം ആദ്യത്തെ പരിപാടി. പുരുഷാ, പറ്റുമെങ്കില്‍ വെയിറ്റ്. അത്രേള്ളൂ..

ഏറ്റവും ഇഫക്റ്റീവ് ആയത്: പെര്‍മെനന്റ് ആയ വന്ധ്യംകരണ ശസ്ത്രക്രിയകള്‍, കോപ്പര്‍ ടി.
(100 സ്ത്രീകള്‍ ഒരു വര്‍ഷം മേല്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ ആണ് ഗര്‍ഭനിരോധനത്തിനുപയോഗിക്കുന്നതെങ്കില്‍ രണ്ടോ അതില്‍ക്കുറവോ സ്ത്രീക്കേ ഗര്‍ഭനിരോധനം പരാജയപ്പെടൂ. വന്ധ്യംകരണത്തില്‍ പരാജയസാധ്യത ഏറ്റവും കുറവ്)

സ്ഥിരമായ മാര്‍ഗങ്ങള്‍ സ്ഥിരമായതുകൊണ്ടും സ്ത്രീകളില്‍ റിസ്‌ക് കൂടുതലായതുകൊണ്ടും താത്കാലികമായ കോപ്പര്‍ ടി പോലുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. പ്രസവിക്കാത്തവരില്‍ ഫലപ്രദമല്ലെന്നു കരുതി ആദ്യകാലങ്ങളില്‍ കുഞ്ഞുള്ളവരിലോ ആദ്യ പ്രസവത്തിനോ അബോര്‍ഷനോ ശേഷമായിരുന്നു കോപ്പര്‍ ടി ഉപയോഗിച്ചിരുന്നത്. sexually ആക്റ്റീവ് ആയവരില്‍ കോപ്പര്‍ ടി ഗര്‍ഭപാത്രത്തിലേക്ക് നിക്ഷേപിക്കാന്‍ എളുപ്പം, അവരില്‍ കോപ്പര്‍ ടി പുറന്തള്ളപ്പെടുന്ന rate കുറവ് എന്നീ കാരണങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. പക്ഷെ പുതിയ പഠനങ്ങള്‍ എല്ലാവരിലും കോപ്പര്‍ ടി ഫലപ്രദമാണെന്ന് തെളിയിക്കുന്നു. മറ്റൊരു പ്രധാനഗുണം കൂടി കോപ്പര്‍ ടിക്കുണ്ട്. ഗര്‍ഭനിരോധന സുരക്ഷിതത്വമില്ലാത്ത ലൈംഗികബന്ധത്തിന് ശേഷം ഐ പില്ലിനെക്കാളും ഗര്‍ഭം തടയാന്‍ കൂടുതല്‍ ഫലപ്രദം കോപ്പര്‍ ടി ആണ്.

പറ്റുന്നത്ര നേരത്തെ, അഞ്ചുദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണുക. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ കോപ്പര്‍ ടി ഇട്ടാല്‍ ഐ പില്ലിനേക്കാള്‍ സുരക്ഷിതമായി ഗര്‍ഭം തടയും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. അണുബാധയ്ക്ക് സാധ്യത ഇല്ലാത്ത അവസരങ്ങളില്‍ ഉള്ളവര്‍ക്ക് പ്രസവമോ അബോര്‍ഷനോ ശേഷം സമയം വൈകാതെ (പത്ത് മിനുറ്റിനുള്ളില്‍ മുതല്‍ മൂന്നു ദിവസം വരെ) കോപ്പര്‍ ടി നിക്ഷേപിക്കുന്നത് വളരെ ഫലപ്രദം. പത്തുവര്‍ഷം വരെ കോപ്പര്‍ ടി നിലനിര്‍ത്താം.

ഇനി ഇഫക്ടിവ് ആയ മാര്‍ഗങ്ങള്‍ ആണ് ഹോര്‍മോണ്‍ ഗുളികകള്‍. (പരാജയ സാധ്യത നൂറില്‍ മൂന്നിനും ഒമ്പതിനും ഇടയില്‍) ഐ പില്‍ ഗര്‍ഭനിരോധനഗുളികയാണെന്നാണ് പലരുടെയും ധാരണ. മാസം നാലും അഞ്ചും ഐ പില്‍ കഴിക്കുന്നവര്‍ കേരളത്തില്‍ പോലുമുണ്ടെന്നു പഠനങ്ങള്‍ പറയുമ്പോള്‍ നമ്മുടെ വിദ്യാഭ്യാസനിലവാരം തന്നെയാണ് ചോദ്യംചെയ്യപ്പെടുന്നത്.

ഗര്‍ഭനിരോധനഗുളികകള്‍ എന്നത് ദിവസേന കഴിക്കേണ്ടുന്ന ലോ ഡോസ് ഗുളികകള്‍ ആണ്. ചുമ്മാ കൗണ്ടറില്‍ കേറി വാങ്ങിച്ചു കഴിക്കേണ്ടവ അല്ല ഈ ഗുളികകള്‍. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരോട് ചോദിച്ച് വാങ്ങി കഴിക്കേണ്ടവയും അല്ല. ഡോക്ടറെ കണ്ടു കൃത്യമായ മുന്‍കൂര്‍ ചെക്ക് അപ്പ് നടത്തി നിങ്ങള്‍ ഗുളിക കഴിക്കാന്‍ അര്‍ഹതയുള്ള ശരീരം ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഈ ഗുളികകള്‍ കഴിക്കാവൂ.

വര്‍ഷങ്ങള്‍ക്കു മുന്നേ കണ്ട ഒരു സ്ത്രീശരീരം ഇന്നും ഓര്‍മയിലുണ്ട്. അപസ്മാരത്തിന് ദിവസവും മരുന്നെടുക്കുന്ന 35 വയസ്സുള്ള, വ്യായാമം ചെയ്യാത്ത, തടിയുള്ള ശരീരമുള്ള രണ്ടു മക്കളുള്ള സ്ത്രീ. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഭര്‍തൃവീട്ടില്‍ താമസം. ഭര്‍ത്താവിന്റെ അമ്മയും അച്ഛനും കൂടെയുണ്ട്. അച്ഛന്‍ വീട്ടിന്റെയുള്ളില്‍ ഇരുന്ന് ഓരോ മണിക്കൂറും ഓരോ സിഗരറ്റ് വലിക്കും. ഭര്‍ത്താവ് അടുത്തമാസം നാട്ടില്‍ വരും. പ്രസവം നിര്‍ത്താത്തതു കാരണം എവിടുന്നോ ഗര്‍ഭനിരോധനഗുളിക വാങ്ങി കഴിക്കാന്‍ തുടങ്ങി. ഡോക്ടറെ കണ്ടു മരുന്ന് വാങ്ങുന്ന സ്വഭാവം നമുക്കുണ്ടോ! അടുത്ത മാസത്തേക്ക് ഗര്‍ഭത്തിനെതിരെ സുരക്ഷിതയാകാന്‍ ആര്‍ത്തവം തുടങ്ങുന്ന അന്ന് തൊട്ട് മരുന്ന് കഴിച്ച് തുടങ്ങണം. രണ്ടാഴ്ച കഴിച്ചു. ഒരുദിവസം ബന്ധുവീട്ടില്‍ പോയി വന്ന അച്ഛനും അമ്മയും കാണുന്നത് വായില്‍ നുരയും പതയുമായി മരിച്ചു കിടക്കുന്ന ആ സ്ത്രീയെയാണ്.

റൂമില്‍ നിന്നും കിട്ടിയ ഗര്‍ഭനിരോധനമരുന്നിന്റെ പാക്കറ്റ് ആണ് തുമ്പായത്. അപസ്മാരമുള്ളവര്‍ ഗര്‍ഭനിരോധനഗുളിക കഴിക്കാന്‍ പാടില്ല. കഴിച്ചാല്‍ ഈ മരുന്നിന്റെ എന്‍സൈമറ്റിക് പ്രവര്‍ത്തനഫലമായി അപസ്മാരചികിത്സക്കെടുക്കുന്ന മരുന്നിന്റെ അളവ് ശരീരത്തില്‍ കുറയും. അങ്ങനെ വരുമ്പോള്‍ തലച്ചോറില്‍ അപസ്മാരസിഗ്‌നലുകള്‍ വരികയും രോഗി അപകടത്തിലാവുകയും ചെയ്യും.

നേരെ തിരിച്ചു, ചില മരുന്നുകള്‍ ഗര്‍ഭനിരോധന ഗുളികകളുടെ ശരീരത്തില്‍ ലഭ്യമായ അളവ് കുറയ്ക്കും. ആഗ്രഹിക്കാത്ത ഗര്‍ഭം മാത്രമല്ല ഫലമാകുക. ആ മരുന്നുകള്‍ വളരുന്ന ഭ്രൂണത്തിന് ഹാനികരമാവുന്നവയാണെങ്കില്‍ കുട്ടിക്ക് വൈകല്യങ്ങള്‍ ഉണ്ടാകാം. ഏതു മരുന്ന് കഴിക്കുന്നവരും ഏതു രോഗമുള്ളവരും ഗര്‍ഭനിരോധനഗുളിക എടുക്കും മുന്നേ ഡോക്ടറെ കാണുക, ഉപദേശം തേടുക. തടി കൂടുതലുള്ളവരില്‍ ശരീരഭാരത്തിനനുസരിച്ചുള്ള ഗര്‍ഭനിരോധനഗുളികയുടെ bioavailability കുറയാന്‍ സാധ്യത ഉണ്ട്. അങ്ങനെ ആവുന്നപക്ഷം ഗര്‍ഭനിരോധനം പരാജയപ്പെടാനുള്ള ചെറിയ സാധ്യത മുഴുവനായും തള്ളിക്കളയാന്‍ പറ്റില്ല.

തടി ഉള്ളവരില്‍ റിസ്‌ക് ഉണ്ടാക്കില്ലെങ്കിലും തടിയുള്ള, പുകവലിയുള്ള/പുകവലിക്ക് exposed ആവുന്ന മുപ്പത്തഞ്ചു കഴിഞ്ഞ സ്ത്രീകളില്‍ ഹാര്‍ട്ട് അറ്റാക്ക് റിസ്‌ക് കൂടുതലാകും. ഗര്‍ഭനിരോധനഗുളികകള്‍ ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കുന്ന സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു അഞ്ചുമടങ്ങോളം ഉയര്‍ത്തും. വ്യായാമം ഇല്ലാത്തവരില്‍ ആണെങ്കില്‍ ഈ റിസ്‌ക് കൂടും. ശ്രദ്ധിക്കണം.

മറ്റനേകം അസുഖങ്ങള്‍ ഉള്ളവര്‍ക്ക് (ഗുരുതരമായ രക്തസമ്മര്‍ദം, കരള്‍ രോഗം, വില്‍സണ്‍ രോഗം, പിത്തരോഗം, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, ഹൃദ്രോഗം ഉള്ളവര്‍, യോനിയില്‍ നിന്നും അസാധാരണരക്തസ്രാവമോ മറ്റ് സ്രവങ്ങളോ വരുന്നവര്‍, സ്തനാര്‍ബുദറിസ്‌ക് ഉള്ളവര്‍) ഗര്‍ഭനിരോധനഗുളികകള്‍ നിഷിദ്ധമാണ്. അതുകൊണ്ടാണ് ഡോക്ടറെ കണ്ടു സംസാരിച്ചതിന് ശേഷമേ ഈ ഗുളികകള്‍ തുടങ്ങാവൂ എന്ന് പറയുന്നത്.

കഴിക്കുന്നവര്‍ കൃത്യമായും ഡോസ് പിന്തുടരണം. ഒരു ദിവസം കഴിക്കാന്‍ മാറന്നെങ്കില്‍ രണ്ടാം ദിവസം രണ്ടു ഡോസ് എടുക്കണം. അതില്‍ കൂടുതല്‍ മറന്നാല്‍ ഗുളിക തുടരുന്നതോടൊപ്പം, മുന്നോട്ടുള്ള ഒരാഴ്ച സെക്‌സ് നടക്കുമ്പോള്‍ condom ഉപയോഗിക്കേണ്ടതാണ്. ഒരാഴ്ചയിലധികം ആര്‍ത്തവം നീണ്ടുപോയാല്‍ ഗര്‍ഭം ഉണ്ടോ എന്നത് ടെസ്റ്റ് ചെയ്യണം. ഒരു ഗര്‍ഭനിരോധനമാര്‍ഗവും പൂര്‍ണമായും സുരക്ഷിതമാണെന്ന് വിചാരിക്കരുത്. ഗര്‍ഭനിരോധനഗുളികകള്‍ ചിലരില്‍ മാനസികവിഷമങ്ങള്‍ (വിഷാദം) ഉണ്ടാക്കും. അതേപ്പറ്റി പൂര്‍ണബോധ്യം ഉണ്ടാവണം. സെക്‌സ് ചെയ്യാനുള്ള ആഗ്രഹം (libido) കുറയാനും കാരണമായേക്കാം. ഇങ്ങനെയൊക്കെ കൂടെയാണോ ഗര്‍ഭം നിരോധിക്കുന്നത് എന്ന ചോദ്യം അസ്ഥാനത്തല്ല.

Side effects ഉണ്ടോ? റിസ്‌കും ഗുണവും നോക്കി ഗുണമാണ് കൂടുതലെങ്കില്‍ മാത്രമാണ് ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കേണ്ടത്. അതാണ് ഡോക്ടറെ കണ്ടേ ഇവ ഉപയോഗിക്കാവൂ എന്ന് പറഞ്ഞത്. ഒരു ഗുണം ഇതാണ്, ഗര്‍ഭാശയ അണ്ഡാശയ അര്‍ബുദത്തിന്റെ ചാന്‍സ് ഗുളിക ഉപയോഗിക്കുന്നവരില്‍ 50 ശതമാനം കുറവാണ്, സുരക്ഷിതമാണ് എന്ന് സാരം. ഗര്‍ഭനിരോധനഗുളിക ഉപയോഗിക്കുന്നവരില്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും VTEയും മറ്റുള്ളവരെക്കാള്‍ അഞ്ച് മടങ്ങ് കൂടുതലായതിനാല്‍ ദീര്‍ഘദൂരയാത്ര ചെയ്യുമ്പോള്‍ ഇടയ്ക്കിടെ എണീറ്റു നടക്കേണ്ടതും നന്നായി വെള്ളം കുടിക്കേണ്ടതുമാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യുകയും വേണം.

അടുത്ത ഇഫക്ടിവ് ആയത് condom ആണ്. (പരാജയം നൂറില്‍ പത്തുമുതല്‍ ഇരുപത് വരെ)

ലൈംഗികരോഗങ്ങളില്‍ നിന്നും ഒരുപരിധി വരെ സംരക്ഷണം ലഭ്യമാക്കാന്‍ ഇവ സഹായിക്കും.

ബാക്കി പ്രകൃതിദത്തമായ, സഭ പ്രേരിപ്പിക്കുന്ന ഗര്‍ഭനിരോധനമാര്‍ഗങ്ങളുടെ പരാജയം നൂറില്‍ ഇരുപതു മുതല്‍ മുപ്പതു വരെയാണ്. അങ്ങനല്ല എന്ന് പറയാന്‍ വരുന്നവരോട് ഒന്നേ പറയാന്‍ ഉള്ളൂ. ആവശ്യമില്ലാത്ത ഗര്‍ഭം ഒഴിവാക്കാന്‍ വേണ്ടി ഭാര്യയും ഭര്‍ത്താവും പോകുന്നത് നാട്ടുകാരെ പോയിട്ട് വീട്ടുകാരോട് പോലും പറഞ്ഞിട്ടാവില്ല എന്നോര്‍ക്കുക.

സഭാവിശ്വാസിയായ സ്ത്രീ സുഹൃത്തും അവളുടെ ഭര്‍ത്താവും ആരും അറിയാതെയാണ് ഗര്‍ഭനിരോധനഗുളിക വാങ്ങിയിരുന്നത്. അവളുടെ രണ്ടാം പ്രസവശേഷം പ്രസവം നിര്‍ത്താന്‍ അവള്‍ ആവശ്യപ്പെട്ടപ്പോള്‍ സഭയുടെ ആശുപത്രിയില്‍ പ്രസവം നിര്‍ത്തില്ലെന്ന്! സിസ്സേറിയന്‍ ഉള്ളവര്‍ക്ക് കുഞ്ഞുങ്ങള്‍ മൂന്നെങ്കിലും ആയാലേ നിര്‍ത്തുള്ളുത്രേ! വീട്ടുകാരോട് പോലും പറയാതെ, ദൂരെ ഒരു സുഹൃത്തിന്റെ വീട്ടില്‍ പോയി താമസിച്ചാണ് അവര്‍ അബോര്‍ഷന്‍ ലഭ്യമാക്കിയത്. അവിടെയും സമാധാനമൊന്നും കിട്ടിയിട്ടില്ല. സഭയേക്കാള്‍ ഭീകരന്മാര്‍ ആണ് ഗൈനക് ഓപികളില്‍ പലപ്പോഴും വിരാജിക്കുന്നത്! 1971 മുതല്‍ അബോര്‍ഷന്‍ നിയമവിധേയമായ രാജ്യം!

ആര്‍ത്തവവിരാമം ഒരു മിഥ്യയല്ല; പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം: അറിയേണ്ട കാര്യങ്ങള്‍, മാറ്റേണ്ട ധാരണകള്‍

ആര്‍ത്തവം മാലിന്യമോ? ഇനിയും നിങ്ങളെന്താണ് മെൻസ്ട്രുവൽ കപ്പിലേക്ക് മാറാന്‍ മടിക്കുന്നത്

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ഡോ. വീണ ജെ.എസ്

ഡോ. വീണ ജെ.എസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍