അഴിമുഖം പ്രതിനിധി
റിയാലിറ്റി ഷോ ഷൂട്ടിങ്ങിനിടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് അര്‍ജന്റീനയില്‍ ഒളിമ്പിക് താരങ്ങളടക്കം 10 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നിന്ന് 730 മൈല്‍ അകലെയാണ് സംഭവം. മരിച്ചവരില്‍ എട്ട് പേര്‍ ഫ്രഞ്ച് പൗരന്‍മാരും രണ്ട് പേര്‍ അര്‍ജന്റീനിയക്കാരുമാണ്.
നീന്തലില്‍ മുന്‍ ലോക റെക്കോഡിനുടമയും 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവുമായ കാമില്ലെ മുഫാത്, 2008 ബീജിംഗ് ഒളിംബിക്‌സില്‍ ബോക്‌സിംഗില്‍ വെങ്കലം നേടിയ അലക്‌സി വാസ്റ്റിന്‍ , പ്രശസ്ത സെയ്‌ലര്‍ ഫ്‌ലോറന്‍സ് ആര്‍തോഡ് എന്നിവര്‍ കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മരിച്ച അർജന്റീനക്കാർ ഹെലികോപ്റ്റര്‍ പൈലറ്റുമാരാണ്.
യൂറോപ്പിലെ ജനകീയ റിയാലിറ്റി ഷോ ആയ ഡ്രോപ്പ്ഡിന്റെ ഷൂട്ടിംഗിലായിരുന്നു സംഘം. സെലിബ്രിറ്റികളെ ബുദ്ധിമുട്ടേറിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററിലെത്തിച്ച ശേഷം പ്രതികൂല സാഹചര്യങ്ങളിൽ അവര്‍ നടത്തുന്ന അതിജീവനമാണ് ഷോ.