UPDATES

അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുന്നവര്‍ അധികമുണ്ടാവില്ല; ശശി അവരിലൊരാളാണ്; സ്വന്തം വഴി സ്വയം വെട്ടിയ ആള്‍

എന്റെ വിയര്‍പ്പ് വീണ ഈ വഴി ഞാന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുക്കുകയെന്ന സ്വപ്‌നം ഇപ്പോള്‍ യഥാര്‍ത്ഥ്യമാവുകയാണ്

സ്വന്തം ഗ്രാമത്തിലേക്ക് ഒറ്റക്ക് മല തുരന്ന് വഴിവെട്ടിയ ബീഹാറിലെ ദശരഥ് മാഞ്ജിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ അധികമുണ്ടാവില്ല. അതിനു സമാനമായ രീതിയില്‍ ലോകം അറിയേണ്ട ഒരാള്‍ ഇങ്ങ് കേരളത്തിന്റെ തെക്കേ അറ്റത്തുണ്ട് എന്നു പറഞ്ഞാലോ? അദ്ദേഹമാണ് മേലേത്തുവീട്ടില്‍ ശശി ഗംഗാധരന്‍ എന്ന ശശി. തിരുവനന്തപുരം വിളപ്പില്‍ശാലയിലെ ഈ കുണ്ടാമൂഴിക്കാരന്‍ നിശ്ചയദാര്‍ഡ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിരൂപമാണ്. സ്വാധീനമില്ലാത്ത വലതുകൈയും കാലും വകവയ്ക്കാതെ കുന്നിന് മുകളിലുള്ള സ്വന്തം വീട്ടിലേക്കുള്ള വഴി വെട്ടിയ 59-കാരനായ ശശി അത്ഭുതമാവുകയാണ്. തൂമ്പയും പിക്കാസും മാത്രം ഉപയോഗിച്ച് തനിച്ചാണ് ഒരു കുന്ന് വെട്ടി അഞ്ചടി വീതിയില്‍ 200 മീറ്ററിലേറെയുള്ള ഈ വഴി ശശി വെട്ടിയെടുത്തത്. മൂന്നുവര്‍ഷത്തെ ശശിയുടെ അധ്വാനമായ ഈ വഴി പൂര്‍ണമായും പൂര്‍ത്തിയാകുവാന്‍ ഇനി ഏതാനും മീറ്ററുകള്‍ കൂടി മതി.

ശശി ഈ വഴി വെട്ടി തുടങ്ങിയതിന്റെ പിന്നില്‍ ഒരു കഥയുണ്ട്.

ശശിയുടെ ശരീരത്തിന്റെ ഒരു ഭാഗം സ്വാധീനമില്ലാത്തായിട്ട് 18 വര്‍ഷമായി. 15-ാം വയസ്സില്‍ തെങ്ങുകയറ്റകാരനായി പണിക്ക് പോയി തുടങ്ങിയ ശശി 22 വയസായപ്പോഴേക്കും നല്ല കിണറുവെട്ടുകാരനെന്നും പേരെടുത്തു. സ്വന്തം വീട്ടുമുറ്റത്ത് ഒരു സുഹൃത്തിനെയും കൂട്ടി വെട്ടിയ കിണറായിരുന്നു ആദ്യം ശശിയെ മണ്ണുമായി കൂടുതല്‍ അടുപ്പിച്ചത്. പിന്നെ വര്‍ഷങ്ങള്‍ കൊണ്ട് ശശി മണ്ണിന്റെ ഒതുക്കവും വഴക്കവും കൃത്യമായി പഠിച്ചെടുത്ത് കിണറുവെട്ടില്‍ നാട്ടില്‍ പ്രസിദ്ധി നേടി. ആ സമയത്തും തെങ്ങുകയറ്റവും ശശി നല്ല രീതിയില്‍ തന്നെ നടത്തിവന്നിരുന്നു. ഭൂമിയിലും ആകാശത്തും ശശി കഠിനാധ്വാനിയാണ്. ഇപ്പോഴും ശശി പറയുന്നത് ‘പണിയെടുക്കണം അല്ലെങ്കില്‍ മരിക്കണം’ എന്നാണ്. കുടുംബത്തിന് കൊള്ളാവുന്ന, നന്നായി പണിയെടുക്കുന്നവന്‍ എന്ന പേരുമായി മുന്നോട്ട് പോയ്‌കൊണ്ടിരുന്ന ശശിക്ക് 45-ാം വയസില്‍ തെങ്ങില്‍ നിന്നു വീണ് വലതുകൈക്കും കാലിനും സ്വാധീനം നഷ്ടമായി. അപകടത്തെ തുടര്‍ന്ന് ആദ്യത്തെ രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കിടപ്പിലായിപ്പോയ ശശി വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.

വീട്ടിലെ ബുദ്ധിമുട്ടും കൂടി ആയപ്പോള്‍ ശശി പതിയെ വീട്ടില്‍ തന്നെ ഇരുന്ന് കല്ല് അടിച്ച് കൊടുക്കുന്ന പണി തുടങ്ങി. പിന്നെ ഊന്ന് വടിയുടെ (ക്രച്ചസ്) സഹായത്തോടെ പതിയെ പുറത്തേക്ക് ഇറങ്ങിത്തുടങ്ങി. ഒരു മുച്ചക്ര സ്‌കൂട്ടര്‍ ഉണ്ടെങ്കില്‍ അയാസമില്ലാതെ പുറത്തിറങ്ങാമെന്ന് കണക്ക് കൂട്ടി ശശി അതിനുള്ള ശ്രമം തുടങ്ങി. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുള്ളതിനാല്‍ ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വണ്ടി വാങ്ങാന്‍ സഹായിക്കുന്ന പഞ്ചായത്തിന് അപേക്ഷ നല്‍കി. പക്ഷെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അര്‍ഹതപ്പെട്ട പല അവസരങ്ങളിലും വണ്ടി ലഭിക്കാതെയായപ്പോള്‍ പഞ്ചായത്തില്‍ കയറിയിറങ്ങാന്‍ തുടങ്ങി ശശി. ‘അവിടെ ചെല്ലുമ്പോള്‍ എന്നെ അറിയാവുന്ന നാട്ടുകാരും ഉദ്യോഗസ്ഥരും കളിയായി പറയും ‘തനിക്ക് വണ്ടി കിട്ടിയാല്‍ എങ്ങനെ വീട്ടില്‍ കൊണ്ടു പോകും? അങ്ങോട്ട് വഴിയില്ലല്ലോ? മൊത്തം കുന്നല്ലേ? കുന്നിന്റെ മുകളിലൂടെ വണ്ടി ഓടിച്ചു പോകുമോ? ഇത് കേട്ടപ്പോള്‍ തോന്നി അവര്‍ പറഞ്ഞത് ശരിയല്ലെ എന്ന്. വീട്ടില്‍ നിന്ന് നാട്ടിലേക്ക് ഇറങ്ങണമെങ്കില്‍ ഒരു കുന്ന് കയറി റോഡിലെത്തണം. ഇത് വളരെ ബുദ്ധിമുട്ടിയായിരുന്നു ഞാന്‍ കടന്നിരുന്നത്. ഇവിടെ ഒരു വഴി വന്നാല്‍ 15-ഓളം വീട്ടുകാര്‍ക്ക് ഉപകാരപ്പെടുമെന്ന് മനസിലായപ്പോള്‍ ഇതിന് വേണ്ടി ഒന്നു ശ്രമിച്ചു നോക്കി. പത്തോളം വീട്ടുകാരുടെ അവകാശപ്പെട്ട വസ്തുവിലൂടെ വഴി വെട്ടണമെങ്കില്‍ എല്ലാവരുടെയും അനുമതി വേണമെന്നാണ് അധികൃതര്‍ പറഞ്ഞത്. ഒടുവില്‍ എന്റെ വഴി ഞാന്‍ തന്നെ വെട്ടാന്‍ അങ്ങ് തീരുമാനിച്ചു.’- ശശി അഴിമുഖത്തോട് പറഞ്ഞു.

വസ്തുകളുടെ ഉടമകളോട് കാര്യം പറഞ്ഞ് പണിതുടങ്ങിയ ശശി അധികം നാള്‍ ഇത് കൊണ്ടുപോവില്ലെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരുമൊക്കെ കരുതിയത്. 2013 ഫെബ്രുവരി അവസാനത്തോടെയായിരുന്നു ശശി പണി തുടങ്ങിയത്. ഇപ്പോള്‍ മൂന്ന് വര്‍ഷമാകാന്‍ പോകുമ്പോള്‍ പണി ഏതാണ്ട് തീരാറായിരിക്കുകയാണ്. വഴിവെട്ടുന്നതിന് ശശിക്ക് ശാരീരികവും അല്ലാതെയും ധാരാളം തടസ്സങ്ങളുണ്ടായിരുന്നു. ഇടയ്ക്ക് കുന്നിന്റെ ഉടമയുടെ പരാതിയെ തുടര്‍ന്ന് പോലീസ് വന്ന് പണി നിര്‍ത്തിച്ചു. കാരണം വെട്ടുന്ന വഴിയുടെ അരികിലുള്ള മണ്ണ് ഇടിഞ്ഞ് വീണ് ആര്‍ക്കെങ്കിലും പരിക്ക് പറ്റിയാല്‍ തനിക്ക് കേസുമായി നടക്കാന്‍ കഴിയില്ലെന്നായിരുന്നു ഉടമ പറയുന്നത്. അവസാനം പോലീസിന്റെ മുമ്പില്‍ അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുത്തുകൊള്ളമെന്നു എഴുതി നല്‍കിയാണ് പണി വീണ്ടും ആരംഭിച്ചത്. ഇതിനെക്കുറിച്ച് ശശി പറയുന്നത്- ‘ഇവിടുത്തെ മണ്ണ് നല്ല ഉറപ്പുള്ളതാണ്. വെട്ടേണ്ട രീതിയില്‍ വെട്ടിയാല്‍ ഒന്നും സംഭവിക്കില്ല. മണ്ണിനെ അറിഞ്ഞ് വെട്ടണം. ജെസിബി ഇട്ട് വലിച്ചാല്‍ കുന്ന് എല്ലാം കൂടി ഇടിഞ്ഞ് ചിലപ്പോള്‍ അതിന്റെ (ജെസിബി) പുറത്തേക്ക് വീഴും. ഇവിടെ കുഴപ്പമൊന്നും വരില്ല.’

ഈ വഴി കടന്നുപോകുന്ന ശശിയുടെ അയല്‍ക്കാര്‍ക്ക് ഇപ്പോള്‍ ഈ വാക്കുകള്‍ വിശ്വാസമാണ്. മണ്ണിനെ നല്ലതുപോലെ അറിയാവുന്ന ശശിയെ ഈ അയല്‍ക്കാര്‍ക്ക് നല്ലതുപോലെ അറിയാം, അതുകൊണ്ട് തന്നെ കുന്ന് ഇടിയില്ലെന്ന് ഉറപ്പുണ്ട് അവര്‍ക്ക്. ശശിയെക്കുറിച്ച് പ്രദേശവാസിയായ എസ് ഉദയന്‍ പറയുന്നത്- ‘ഒരു വല്ലാത്ത മനുഷ്യനാണ് അയാള്‍. ഞങ്ങള്‍ ഒക്കെ കുറെ പറഞ്ഞിട്ടുണ്ട് വഴിവെട്ടാന്‍ പോകേണ്ട, പഞ്ചായത്തില്‍ നിന്ന് ശരിയാക്കാം. പുള്ളി ഇതൊന്നും കേള്‍ക്കില്ല. ഈ വഴി തീരുമെന്ന് പുള്ളിക്ക് മാത്രമെ വിശ്വാസമുണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ കരുതിയില്ല ഇത് ശശിച്ചേട്ടന്‍ തീര്‍ക്കുമെന്ന്. പുള്ളി നല്ല കിണറുവെട്ടുകാരനായിരുന്നു. മണ്ണിന്റെ ഉറപ്പു നോക്കി പണിയെടുക്കാന്‍ പുള്ളിക്ക് ശരിക്ക് അറിയാം. അതുകൊണ്ട് വഴി പേടിക്കാനൊന്നുമില്ല.’ – ശശിക്ക് ഈ വഴി പൂര്‍ത്തിയാകാന്‍ ഒരു ഇലക്ട്രിക് പോസ്റ്റിന്റെ തടസ്സം കൂടിയുണ്ടായിരുന്നു. സ്വന്തം കൈയില്‍ നിന്ന് പണം കൊടുത്ത് മാറ്റാന്‍ കഴിയാത്തതുകൊണ്ട് അതിങ്ങനെ നിന്നപ്പോള്‍ ജനപ്രതിനിധികളുടെ ഇടപെടലില്‍ കെഎസ്ഇബി അതുമാറ്റി തന്നു. പോസ്റ്റ് നിന്നടത്തെ മണ്ണും കൂടിയേ ഇനി മാറ്റാനുള്ളൂ. അതു കൂടി ആയാല്‍ ഏകദേശം വഴി പൂര്‍ത്തിയാകും. പിന്നെയുള്ളത് ശശിയുടെ വീടിന്റെ മുന്‍ഭാഗത്തെ വഴി ശരിയാക്കുകയെന്നതാണ്. അത് രണ്ടുമാസം കൊണ്ട് തീര്‍ക്കാന്‍ കഴിയുമെന്നാണ് ശശി പറയുന്നത്. പുലര്‍ച്ചെ അഞ്ച് – അഞ്ചരയോടെ പണി തുടങ്ങുന്ന ശശി വെയില്‍ ഉറയ്‌ക്കുമ്പോള്‍ ഏകദേശം ഒന്‍പതരോടെ പണി നിര്‍ത്തും. പിന്നെ വൈകിട്ട് മൂന്നരക്ക് ശേഷം വീണ്ടും തുടങ്ങുന്ന പണി ഏഴു മണി, ചിലപ്പോള്‍ എട്ടുമണി വരെ നീളും.

താന്‍ പണിയെടുക്കുന്നത് എങ്ങനെയെന്ന് ശശി വിശദീകരിക്കുന്നത് ഇങ്ങനെയാണ്- ‘മിക്കവാറും ഇരുന്നുകൊണ്ടു തന്നെയാണ് പണിയെടുക്കുന്നത്. കമ്പ് കുത്തി ചുറ്റിനും വേലി തീര്‍ത്ത് അതില്‍ താങ്ങി നിന്നുകൊണ്ടും അല്ലെങ്കില്‍ അതില്‍ പലക ഇട്ട് ഇരുന്നു കൊണ്ട് പണിയെടുക്കും. ചിലപ്പോള്‍ കിടന്നു വരെ വഴി വെട്ടിയിട്ടുണ്ട്. വെട്ടിയിടുന്ന മണ്ണ് താഴെയുള്ള പുരയിടത്തിലേക്കാണ് ഇടുന്നത് (ഉടമസ്ഥരുടെ അനുവാദത്തോടെ കൂടി). അവിടെ നിന്ന് ലോറിക്കാര്‍ മണ്ണ് വന്ന് എടുത്തോളും. ഒരു ലോഡിന് എനിക്ക് അവര് 100 രൂപ തരും. ഏതായാലും അവര്‍ അവിടുന്ന് പെട്ടെന്ന് മണ്ണ് മാറ്റും. വെട്ടുന്ന വഴിക്കിടയില്‍ ഇടയ്ക്ക് താഴ്ചയുണ്ടായിരുന്നു. അങ്ങോട്ട് ഞാന്‍ തന്നെ വെട്ടിയ മണ്ണ് ഇട്ട് നികത്തി. മണ്ണ് കൊട്ടയിലാക്കി പാളയിലിട്ട് കമ്പികെട്ടി വലിച്ചായിരുന്നു ആ താഴ്ചയില്‍ മണ്ണിട്ടിരുന്നത്.’

ശശിയുടെ ഭാര്യയായ ഓമന പറയുന്നത്- ‘കിടന്ന് ഒക്കെ വഴി വെട്ടുന്നത് കാണുമ്പോള്‍ ഞാനും പിള്ളേരും വഴക്കു പറയുമായിരുന്നു. പുള്ളി പക്ഷേ ഇതൊന്നും കേള്‍ക്കില്ല. പിള്ളേരായ സന്തോഷിനെയും വിനോദിനെയും നേരെചൊവ്വെ പഠിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ക്കും കൂലിപ്പണിയാണ്. അവരും ഞാനും പണിക്ക് പോയാല്‍ ഇങ്ങേര് ഒറ്റക്ക് ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് കണ്ടിട്ടാണ് ഇത് നിര്‍ത്താന്‍ പറയുന്നത്. പുള്ളിക്കാണെങ്കില്‍ പണി എടുക്കാതെ ഒരു നേരം വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. ചിലപ്പോള്‍ പുള്ളി വേച്ച് വേച്ച് വീഴും, പരിചയമുള്ളവര്‍ കണ്ടാല്‍ താങ്ങും. അറിയാത്തവരാണെങ്കില്‍ കള്ളുകുടിയനാണെന്ന് കരുതി അങ്ങ് പോകും. പുള്ളി ഇങ്ങനെ പണിയെടുക്കുന്നതുകൊണ്ട് അസുഖക്കാരനാണെന്ന് ആര്‍ക്കും തോന്നില്ല. ബുദ്ധിമുട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ പണിക്ക് പോകാതെ കൂടെ സഹായിക്കാന്‍ ചെല്ലുമായിരുന്നു. വീടിന്റെ ലോണും പുള്ളിയുടെ ചികിത്സയും ഒക്കെ നല്ല തുകയാകും. ഞങ്ങളു കൂടി പണിക്കു പോകാതെ പറ്റില്ല. ഇതിനിടയ്ക്ക് വഴിവെട്ടിനായി ഇങ്ങനെ പോയാല്‍ പിന്നെ ഞങ്ങള്‍ക്ക് വഴക്കു പറയാതെ ഇരിക്കാന്‍ പറ്റുമൊ? വീണ്ടും വയ്യാതായാല്‍ എന്തുചെയ്യും.

ശശി പണിയെടുക്കുന്നതു കണ്ടാല്‍ ശരീരത്തിന്റെ ഒരു ഭാഗത്തിന് സ്വാധീനമില്ലാത്ത വ്യക്തിയാണെന്ന് തോന്നില്ല. വലതുകൈയുടെ രണ്ടോ മൂന്നോ വിരലുകള്‍ മാത്രമെ ശരിക്ക് ഉപയോഗിക്കാന്‍ കഴിയൂ. പിന്നെ കാലിന് നല്ല സ്വാധീനക്കുറവുണ്ട്. ഇതെല്ലാം വച്ചുകൊണ്ട്‌ ഇത്രയും നാളും വാശിയോടെ വഴിവെട്ടാന്‍ കാരണമെന്താണന്ന് ചോദിച്ചാല്‍ ശശി പറയുന്നത്. ‘അവര്‍ കളിയാക്കിത് ഒന്നുമല്ല കാരണം, പക്ഷെ അവര്‍ വഴിയില്ല എന്ന് പറഞ്ഞത് സത്യം തന്നെയായിരുന്നു. എന്നോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു വ്യായാമം ചെയ്താല്‍ ശരീരത്തിന് വിത്യാസമുണ്ടാകുമെന്ന്. പിന്നെ പണിയെടുത്തില്ലെങ്കില്‍ മരിക്കണം എന്നാണ് എന്റെ വിശ്വാസം. വഴിവെട്ടാന്‍ ഇറങ്ങിയതുകൊണ്ട് ഭാര്യയും മക്കളുമൊക്കെ വഴക്കു പറയുമായിരുന്നു. നാട്ടുകാരും ചോദിക്കും ഈ ശരീരം വച്ച് ഇങ്ങനെ കഷ്ടപ്പെടാമോ എന്ന്. ഞാന്‍ ചിന്തിച്ചത്, വഴി ശരിയായാല്‍ എനിക്ക് കഷ്ടപ്പെടാതെ ഈ വഴിയില്‍ കൂടി പോകാം. വണ്ടി കിട്ടിയാല്‍ അതും വീട്ടിലെത്തിക്കാം. മക്കള്‍ക്കും ഗുണമാകും. അടുത്ത് പത്ത് പതിനഞ്ച് വീട്ടുകാരുണ്ട് അവര്‍ക്കും ഉപകാരമാകും. കൂടാതെ എനിക്ക് പണിയെടുക്കുകയും ചെയ്യാം. മീഡിയാ വണ്‍ ചാനലുകാരായിരുന്നു ആദ്യം എന്നെക്കുറിച്ച് അറിയിച്ചത്. ഇപ്പോള്‍ അവരുടെ ശ്രമഫലമായി എനിക്ക് ഒരു മുച്ചക്ര വണ്ടി തരാമെന്ന് പറഞ്ഞു. ചെറിയ കുറച്ച് പണി കൂടി കഴിഞ്ഞാല്‍ വണ്ടി കയറുന്ന പരുവമാകും വഴി. എന്റെ വഴിയിലൂടെ ഞാന്‍ സ്‌കൂട്ടര്‍ ഓടിച്ച് വഴി ഉദ്ഘാടനം ചെയ്യണമെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവര്‍ പറഞ്ഞതുകൊണ്ട്. ഇപ്പോള്‍ അത് ഒരു മോഹമായി. എന്റെ വിയര്‍പ്പ് വീണ് ഈ വഴി ഞാന്‍ തന്നെ എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുക്കുകയെന്ന സ്വപ്‌നം ഇപ്പോള്‍ യഥാര്‍ത്ഥ്യമാവുകയാണ്.’

തന്റെ സാമ്പത്തിക ബുദ്ധിമുട്ടും ശാരീരിക അവശതകളും എല്ലായിടത്തു നിന്നുമുള്ള എതിര്‍പ്പിനെയും അവഗണിച്ച് തന്റെ വഴി സ്വയം വെട്ടിയ ഈ മനുഷ്യന് ഇപ്പോഴുള്ള ചിന്ത വഴിയുടെ പണി പൂര്‍ത്തിയാല്‍ വെറെ എന്തു പണിയെടുക്കുമെന്നാണ്. എന്തും ചെയ്യാമെന്ന ആത്മവിശ്വാസം വഴിവെട്ടിലൂടെ കിട്ടിയെന്നു പറഞ്ഞ ശശിക്ക് ഇപ്പോഴുള്ളത് അടുത്ത പണി എന്താണെന്നാണ്.

ശശിയെ സാമ്പത്തികമായി സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക്: 

ശശി ഗംഗധാരന്‍
അക്കൗണ്ട് നമ്പര്‍- 3300 2094 108
ഐഎഫ്‌സി കോഡ്- SBIN0013221
എസ്ബിഐ പേയാട് ബ്രാഞ്ച്
ഫോണ്‍ നമ്പര്‍- 755 802 3107

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് കൃഷ്ണ ഗോവിന്ദ്)

 

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍