UPDATES

ട്രെന്‍ഡിങ്ങ്

മതംമാറ്റം, വിവാഹം; വിധിയുടെ ക്ലൈമാക്‌സില്‍ പിഴവുകളുണ്ട് മൈ ലോര്‍ഡ്‌സ്!

മാധ്യമ വാര്‍ത്തകളിലെയോ, പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നതോ ആയ ഐഎസ് ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഈ കേസിന്റെ പരിഗണന വിഷയത്തില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നില്ല

ഫ്‌ളാഷ് ബാക്ക്
2012 ഡിസംബര്‍ 11, മതംമാറ്റിയതിനുശേഷമുള്ള വിവാഹം നിയമപരമായി അസാധുവായിരിക്കുമെന്നു കേരള ഹൈക്കോടതി വിധി പറഞ്ഞ ദിവസം. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവരുടെ വിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടക്കുന്നതുവരെ പെണ്‍കുട്ടി താമസിക്കേണ്ടത് മാതാപിതാക്കള്‍ക്ക് ഒപ്പമായിരിക്കണമെന്നും കോടതി വ്യക്തമാക്കി. വിശ്വഹിന്ദു പരിഷത്തിന്റെ പിന്തുണയോടുകൂടി ഹിന്ദുമതം സ്വീകരിച്ച മുസ്ലിം യുവാവ് ഹിന്ദു യുവതിയെ വിവാഹം കഴിച്ച കേസ് പരിഗണിക്കുകയായിരുന്നു കോടതി. മതം മാറ്റം വിവാഹത്തിന്റെ അടിസ്ഥാനമായി അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടവര്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തന്നെ വേണം വിവാഹം കഴിക്കാനെന്നു കോടതി ഈ വിധിയിലൂടെ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ശേഷം ഹൈക്കോടതി സ്‌ക്രീനിലേക്ക്
കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയായ മുന്‍ പട്ടാള ഉദ്യോഗസ്ഥന്‍ കെ. എം അശോകന്റെ മകള്‍ അഖില സേലത്ത് മെഡിസിന് പഠിക്കുന്നു. 2016 ന്റെ തുടക്കത്തില്‍ ഒരു സുപ്രഭാതത്തില്‍ പെണ്‍കുട്ടി മഞ്ചേരിയിലെ സത്യസരണി എന്ന മുസ്ലിം സ്ഥാപനത്തില്‍ വന്നു ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഹാദിയ എന്ന പേര് സ്വീകരിക്കുകയും ഒരു ക്ലിനിക് സ്ഥാപിച്ച് പ്രാക്ടീസ് തുടര്‍ന്നതായും കോടതിയില്‍ കേള്‍ക്കുകയുണ്ടായി. ഹാദിയ നിരന്തരം വീട്ടിലേക്കു വിളിച്ച് , അച്ഛനും അമ്മയും അടങ്ങുന്ന ബന്ധുക്കളോടും മതം മാറാന്‍ ആവശ്യപ്പെടുകയുണ്ടായി. പിതാവ് അശോകന്‍ ഇതിനിടയില്‍ മകളെ കാണാനില്ല എന്ന വാദമുന്നയിച്ച് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തു.

ഫെബ്രുവരി 19 ന് സമാനമായ മറ്റൊരു കേസിനോപ്പം ഈ കേസും പരിഗണനയ്‌ക്കെടുത്ത കോടതി 21-ന് അഖിലയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അഖില അന്നത്തെ ദിവസം കോടതിയില്‍ എത്തിയത് ഷഫീന്‍ ജഹാന്‍ എന്ന യുവാവിനൊപ്പമാണ്. യുവാവുമായുള്ള വിവാഹം കഴിഞ്ഞതായും അറിയിച്ചു. പിതാവ് അശോകന്‍ നല്‍കിയ കേസ് പെൻഡിംഗിൽ നില്‍ക്കുമ്പോഴാണ് ഇസ്ലാമിക നിയമപ്രകാരം പുത്തൂര്‍ ജൂമാ മസ്ജിദ് ഖാസിയുടെ കാര്‍മികത്വത്തില്‍ വിവാഹം നടന്നതായി കോടതിയെ അറിയിച്ചത്. കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ അഖില എന്ന ഹാദിയയോട് ആവശ്യപ്പെടുകയും ചെയ്തു.

കോട്ടക്കല്‍ തന്‍വീറുള്‍ ഇസ്ലാം സംഘം എന്ന സംഘടന നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് കക്ഷികള്‍ ഹാജരാക്കിയത്. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ മാസം 20-ന് പഞ്ചായത്ത് സെക്രട്ടറിക്ക് വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും നല്‍കി. നടന്ന കാര്യങ്ങളില്‍ തൃപ്തി തോന്നാത്ത കോടതി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയോട് സമഗ്ര അന്വേഷണം നടത്തുവാന്‍ ഉത്തരവിട്ടു . അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ല എന്ന റിപ്പോര്‍ട്ടാണു ഡിവൈഎസ്പി നല്‍കിയത്.

ക്ലൈമാക്‌സ്
മുകളിലെ ഫ്‌ളാഷ്  ബാക്കില്‍ പറഞ്ഞ ന്യായങ്ങളും വിവാഹത്തിന് മാതാപിതാക്കളുടെ പങ്കാളിത്തമില്ലെന്നും മറ്റൊരു സ്ത്രീയെയും അവരുടെ ഭര്‍ത്താവിനെയും രക്ഷിതാക്കളാക്കി നടത്തിയ വിവാഹം സാധുവല്ലാത്തതും നിലനില്‍ക്കാത്തതുമാണെന്നും വിലയിരുത്തിയ കോടതി ഇന്നലെ വിവാഹം റദ്ദ് ചെയ്തു (വിവാഹം മാത്രം, മതംമാറ്റം റദ്ദ് ചെയ്തിട്ടില്ല). ഇസ്ലാമിക നിയമപ്രകാരം രക്ഷിതാവ് ജീവിച്ചിരിക്കുമ്പോള്‍, ‘വലിയ്യാ’യി (നിക്കാഹ് നടത്തിക്കൊടുക്കുന്ന രക്ഷിതാവ്) അന്യരായ ആളുകള്‍ സാധ്യമല്ല എന്ന പ്രത്യയശാസ്ത്രപരമായ നിലപാട് തറയില്‍ നിന്നുകൊണ്ടാണ് കോടതി കേസ് തീര്‍പ്പാക്കിയത്. ഈ വിഷയത്തില്‍ അന്വേഷണം നടത്തിയ പെരിന്തല്‍മണ്ണ ഡിവൈഎസ്പി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടുണ്ടെങ്കില്‍ വകുപ്പുതല അന്വേഷണവും വിധിയില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഭരണഘടനയും, ജനാധിപത്യാവകാശങ്ങളും
മതസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പൗരന് ഉറപ്പുനല്‍കുന്ന അവകാശമാണ്. article 25 of Indian Constitution grants freedom to every citizen of India to profess, practice and propagate his/ her own religion. ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുന്നതും ഇന്ത്യന്‍ പൗരന്റെ ഭരണഘടന അവകാശമാണ്. ഇന്ത്യന്‍ ഭരണഘടന വിവാഹത്തെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്: The right to marry is a component of right to life under art 21 of Constitution of India which says, ‘No person shall be deprived of his life and personal liberty except according to procedure established by law’. in the context of right to marry, a mention may be made of a few Indian cases. Person who suffering from venereal disease,even prior to the marriage cannot be said to have any right to marry so long as he is not fully cured of disease.

ഇസ്ലാമിക നിയമങ്ങളിലെ വിവാഹത്തെ ഇന്ത്യന്‍ നിയമസംഹിത വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: Quran states ‘every person must marry’. Quran asserts that marriage is the only way to satisfy one’s desire. Marriage (nikha) is defined to be a contract which has for its object the procreation and the legalizing of children.

ഇതെല്ലാം പോട്ടെ , നിശ്ചിത കാലയളവിനു മുകളിലുള്ള ഒരുമിച്ചു താമസം പോലും (Co-living) വിവാഹമായി കണക്കാക്കണം എന്നതാണ് സുപ്രീം കോടതി നിരവധി വിധിന്യായങ്ങളില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം ബന്ധങ്ങളില്‍ ഉണ്ടായിട്ടുള്ള കുട്ടികളുടെ അവകാശങ്ങള്‍, ഇക്കൂട്ടരുടെ സ്വത്തവകാശം, വിവാഹമോചനം, ജീവിതച്ചെലവിനുള്ള അവകാശം തുടങ്ങി നിയമപരമായ ദാമ്പത്യത്തില്‍ ഉള്ള സകല നിയമപരമായ കാര്യങ്ങളും Co-living ഇണകള്‍ക്കു കൂടി ബാധകമാണ്. ചുരുക്കത്തില്‍, നിയമപരമായല്ലാതെ നടന്നുവെന്ന് കോടതി പറഞ്ഞ വിവാഹം റദ്ദ് ചെയ്യുന്നത് വരെ ശരിയായ നിയമ സമീപനമാണെന്നു കരുതാം. പക്ഷേ, വിദ്യാസമ്പന്നയും പ്രായപൂര്‍ത്തിയായതുമായ പെണ്‍കുട്ടിയെ സ്വന്തം താത്പര്യപ്രകാരം ജീവിക്കുവാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള പുരുഷനെ വിവാഹം കഴിക്കാനും കോടതി അനുവദിക്കേണ്ടതുണ്ട്. നടന്ന വിവാഹം നിയമപരമല്ലെങ്കില്‍, സ്‌പെഷല്‍ മ്യാരേജ് ആക്ട് പ്രകാരം വിവാഹം കഴിക്കുവാന്‍ സാവകാശം നല്‍കണമായിരുന്നു. അക്കാലയളവില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വനിത സംരക്ഷണ കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പാര്‍പ്പിക്കുന്നതും യുക്തിസഹമായിരുന്നു. നിര്‍ബന്ധപൂര്‍വമെന്നോണം മാതാപിതാക്കള്‍ക്കൊപ്പം അയക്കാന്‍ അഖില എല്‍കെജി വിദ്യാര്‍ത്ഥിനി ആയിരുന്നില്ല.

അന്തരീക്ഷത്തില്‍ കേള്‍ക്കുന്ന ഐഎസ് ബന്ധങ്ങള്‍
മാധ്യമ വാര്‍ത്തകളിലെയോ, പിതാവിന്റെ ഹര്‍ജിയില്‍ പറയുന്നതോ ആയ ഐഎസ് ബന്ധത്തെ കുറിച്ചുള്ള ആരോപണങ്ങള്‍ ഈ കേസിന്റെ പരിഗണന വിഷയത്തില്‍ വരുന്ന കാര്യങ്ങള്‍ ആയിരുന്നില്ല. അത്തരം വസ്തുതകള്‍ കോടതിയുടെ ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ അന്വേഷണം നടത്തി ഉത്തരവാദികളെ തുറങ്കിലടയ്ക്കാനും കോടതിക്ക് കഴിയണമായിരുന്നു. എന്തൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും, ലോകത്തു മുസ്ലിങ്ങള്‍ക്ക് ഏറ്റവും സമാധാനപരമായി ജീവിക്കാവുന്ന രാജ്യം തന്നെയാണ് ഇന്ത്യ. ഇവിടുത്തെ സൗകര്യങ്ങള്‍ പോരാതെ സിറിയയിലേക്കും മറ്റും പോകുന്നവരോട് ദാക്ഷിണ്യം കാണിക്കുകയുമരുത്. അത്തരം കേന്ദ്രങ്ങള്‍ ഭരണകൂടങ്ങള്‍ തന്നെ ചുട്ടുനശിപ്പിക്കുകയും ചെയ്യണം. ജുഡീഷ്യല്‍ തീരുമാനങ്ങളില്‍ ഉന്നത കോടതികള്‍ മിതത്വവും വിവേകവും യുക്തിയും പുലര്‍ത്തേണ്ടതുണ്ട്!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍