UPDATES

ഫാസിസം നിങ്ങളുടെ തൊണ്ടയിലാണ്; ഇനിയും നിശബ്ദരായിരിക്കണോ?

Avatar

ശ്രീചിത്രന്‍ എം.ജെ

നെയ്യുന്ന വലയിലെ എല്ലാ കണ്ണികളുടേയും കാര്യം എല്ലാവരുമറിയണമെന്നില്ല എന്നു പറഞ്ഞത് ആര്‍ എസ് എസുകാരുടെ ‘ഗുരു’ ഗോള്‍വാള്‍ക്കര്‍ ആണ്. ഇപ്പോഴത് പൂര്‍ണമായും മനസ്സിലാകുന്നു. ചരിത്രത്തില്‍ ഒന്നും, ഒരു സംഭവവും ഒറ്റപ്പെട്ടതോ ആകസ്മികമോ യാദൃശ്ചികമോ അല്ല.
കേരളവര്‍മ്മയിലെ ബീഫ് ഫെസ്റ്റിവലില്‍ തുടങ്ങിയ സംഘപരിവാറുകരുടേയും അവര്‍ക്കൊപ്പം ചേരുന്ന മാനേജ്‌മെന്റിന്റേയും ഉന്മാദത്തില്‍ നിന്ന് ഒരു നൂല്‍ വലിച്ചുകെട്ടിയാല്‍ അഡയാര്‍ കലാക്ഷേത്രയില്‍ കുറച്ചുകാലം മുന്‍പ് നടന്ന ‘വിഗ്രഹവിവാദ’ത്തിലെത്തും. അന്ന് ഹിന്ദുത്വവാദികള്‍ കലാക്ഷേത്ര കാമ്പസില്‍ ഉയര്‍ത്തിയ ആഹ്വാനം ‘രുഗ്മിണീദേവി സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്യുന്ന ലീലാ സാംസണെതിരെ പ്രതികരിക്കുക’ എന്നായിരുന്നു. രുഗ്മിണീദേവിയോ ലീലാസാംസണോ ആരാണ്, അവരുടെ പുരോഗമനകാഴ്ച്ചപ്പാടെന്താണ് എന്നിവ പോയിട്ട് അവരൊക്കെ മഞ്ഞളാണോ മത്തിക്കറിയാണോ എന്നറിയാത്ത ഹിന്ദുത്വവാദികള്‍ നടത്തിയ ആ ഉന്മാദത്തില്‍ നിന്ന് മറ്റൊരു നൂല്‍ ഇന്നത്തേക്കു വീണ്ടും വലിച്ചുകെട്ടിയാല്‍ കാലടി ശങ്കര യൂണിവേഴ്‌സിറ്റിയിലെ സെമിനാര്‍ നിരോധനത്തിലെത്തും.

 

ഫാഷിസത്തിനെതിരെ സെമിനാര്‍ നടത്താന്‍ അനുവദിക്കില്ല എന്നിടം വരെയെത്തുന്ന ആ ധാര്‍ഷ്ട്യത്തില്‍ നിന്ന് അതേ കാമ്പസില്‍ തന്നെ കുറച്ചു പിന്നിലേക്ക് നൂല്‍ വലിച്ചാല്‍ ശങ്കരാചാര്യരുടെ പേരിലുള്ള കോളേജിന്റെ ഹോസ്റ്റലില്‍ നോണ്‍വെജ് പാടില്ലെന്നു മുദ്രാവാക്യം മുഴക്കിയ ആര്‍ എസ് എസിലെത്തും. ഇങ്ങനെ, ജെ എന്‍ യുവിലേക്ക്, മദ്രാസ് ഐ ഐ ടി യിലേക്ക് – വലക്കണ്ണികള്‍ നീളുകയാണ്. ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് കൃത്യമായി പാലിക്കപ്പെടുന്നുണ്ട് – ഓരോ കണ്ണീയും കെട്ടിയുണ്ടാക്കുന്നവര്‍ക്ക് അവരവരുടെ നോണ്‍സെന്‍സുകളേ അറിയൂ, അഥവാ അതേ അവിടെ വിഷയമാകൂ. ബീഫ് സരസ്വതീക്ഷേത്രത്തില്‍ പാടില്ല എന്നാണ് കേരളവര്‍മ്മയിലെ പ്രശ്‌നമെങ്കില്‍ ഫാഷിസമെന്ന വാക്കിലൊരു സെമിനാര്‍ പാടില്ല എന്നു ശങ്കരസര്‍വ്വകലാശാലയില്‍ വിഷയമാവും. കലാക്ഷേത്രയില്‍ ഇവയ്‌ക്കെല്ലാം മുന്നില്‍ ‘വിഗ്രഹാരാധന’യെ കൊണ്ടുവന്നു വെക്കും. ഇഷ്യൂ ബേസ്ഡ് ആയ എല്ലാ വഴികളും ഒരേ റോമിലേക്ക് – രാഷ്ട്രിയഹിന്ദുവിന്റെ രൂപീകരണത്തിലേക്ക് ചെന്നു ചേരുന്നു എന്ന് വലനെയ്യുന്ന എല്ലാ അല്‍പ്പബുദ്ധികളും അറിയണമെന്ന് ഒരു നിര്‍ബന്ധവുമില്ല.
ആകയാല്‍, ഒറ്റയൊറ്റയായ് കേള്‍ക്കുന്ന എല്ലാ ആകുലികളും ഒരേ അലര്‍ച്ചയിലേക്കാണ് ചെന്നുചേരാന്‍ പോകുന്നത്.

 

 

രാഷ്ട്രീയഹിന്ദുവിനു ചേര്‍ന്ന ബോധനശാസ്ത്രപരിഷ്‌കരണം വേണം എന്നാദ്യം വാദിച്ചത് സവര്‍ക്കര്‍ ആയിരുന്നു. മന്ത്രവാദത്തിനു ബിരുദം മുതല്‍ പ്ലാസ്റ്റിക്ക് സര്‍ജറിയുടേയും ക്ലോണിങ്ങിന്റേയും ഭാരതീയചരിത്രവിജ്ഞാനം വരെ അണിയറയിലൊരുങ്ങുന്നുണ്ട്. ആ വിഷവിത്തുകള്‍ പാകാന്‍ പാകത്തിന് ഇന്ത്യയിലെ കാമ്പസുകളെ കിളച്ചുമറിച്ചിടുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത്. നാളെ ബീഫ് ‘സരസ്വതീക്ഷേത്ര’ത്തില്‍ കയറ്റാനും ഫാഷിസം എന്ന മൂന്നക്ഷരം മിണ്ടാനും ഒരുപോലെ പേടിക്കുന്ന കാമ്പസുകളെ വാര്‍ത്തെടുക്കാനുള്ള ഒരു യജ്ഞം. അതിനു പലകോണില്‍ നിന്നു കെട്ടിമുറുക്കുന്ന വലക്കണ്ണികളാണ് നമ്മളിപ്പോള്‍ കാണുന്നത്. അംബേദ്കര്‍ മുതല്‍ പണിതെടുത്ത, ജാതീയതയെ അതിശക്തമായി പ്രതിരോധിക്കുന്ന ഇന്ത്യന്‍ വിദ്യാഭ്യാസസമ്പ്രദായത്തെയും അന്തരീക്ഷത്തെയും തകര്‍ക്കണം. നെഹ്രു മുതല്‍ പണിതെടുത്ത അതിശക്തമായ സെക്കുലര്‍ ഭരണവ്യവസ്ഥയേയും തകര്‍ക്കണം. അതിനുള്ള ഏറ്റവും മാരകമായ ആയുധം – വിദ്യാഭ്യാസത്തിലേക്ക് വിഷം കോരിയൊഴിക്കല്‍, അതാണ് നടക്കുന്നത്, പലമട്ടില്‍, പല കാമ്പസില്‍.

ഒന്നേയൊന്ന്, പഴയ ആ ഊശാന്താടിക്കാരന്‍ പറഞ്ഞതു തന്നെ, രാഷ്ടീയത്തില്‍ നിങ്ങളിടപെട്ടില്ലെങ്കില്‍ ഇനി രാഷ്ട്രീയം നിങ്ങളില്‍ ഇടപെട്ടോളും. തീറ്റ കുറ്റമായിത്തീരുന്ന നാട്ടില്‍ രാഷ്ടീയം ഇനി നിങ്ങളുടെ തൊണ്ടയിലാണ്. എങ്ങും പോകണ്ട കാര്യമില്ല. നിശ്ശബ്ദതയുടെ അവകാശം ഇനി ബോധമുള്ളവര്‍ക്കില്ല.

 

ശ്രീചിത്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: https://www.facebook.com/sreechithran/posts/996618657056952?__mref=message_bubble

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍