UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചികിത്സിക്കൂ, അപമാനിക്കരുത്

കളങ്കം, നിന്ദ, സദാചാര വിധിതീര്‍പ്പുകള്‍ (ഈ രോഗത്തെ എല്ലായ്‌പ്പോഴും കുത്തഴിഞ്ഞ ലൈംഗിക ജീവിതവുമായാണ് കൂട്ടിക്കെട്ടുന്നത്) ഇതെല്ലാം HIV/AIDS ബാധിതരുടെ ചികിത്സയ്ക്കുള്ള പ്രശ്‌നങ്ങളെ ഇരട്ടിയാക്കുന്നു. അതുകൊണ്ട് ഏറെക്കാലത്തിന് ശേഷം പാര്‍ലമെന്റിന്റെ ഈ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട Human Immun deficiency Virus and Acquired Immune Deficiency Syndrome (Prevention and Cotnrol) Bill, 2014 അടിയന്തരമായി അംഗീകരിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ഏതാണ്ട് 21.7 ലക്ഷം HIV രോഗബാധിതരുണ്ട്(2015). ഇതില്‍ 6.54% പേര്‍ കുട്ടികളും 40.5% സ്ത്രീകളുമാണ്. 2015ല്‍ 86,309 പേര്‍ക്ക് എയ്ഡ്‌സ് ബാധിക്കുകയും 67612 പേര്‍ എയ്ഡ്‌സുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ബാധിച്ചു മരിക്കുകയും ചെയ്തു എന്ന അറിവെങ്കിലും വര്‍ഷങ്ങളായി ഈ വിഷയത്തില്‍ നിലനില്‍ക്കുന്ന നിയമരാഹിത്യം പരിഹരിക്കാന്‍ പ്രേരിപ്പിക്കുമോ?

ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന (NACO) ലോയേഴ്‌സ് കളക്ടീവിനെ സമീപിച്ചതിനെ തുടര്‍ന്നാണ് 2002ല്‍ ഈ നിയമത്തിന്റെ കരട് തയ്യാറാക്കുന്ന പ്രക്രിയ തുടങ്ങിയത്. 2006ല്‍ തയ്യാറായ കരടില്‍ സമഗ്രമായ ചികിത്സ സൗജന്യമായി നല്‍കാനുള്ള സര്‍ക്കാരിന്റെ കടമയെക്കുറിച്ച് പറയുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ഏറെ വെള്ളം ചേര്‍്ത്ത ഒരു ബില്ലാണ് 2014ല്‍ യു പി എ സര്‍ക്കാരിന്റെ കാലത്ത് രാജ്യസഭയില്‍ അവതരിപ്പിച്ചത്. അത് ആരോഗ്യ, കുടുംബ ക്ഷേമ പാര്‍ലമെന്ററി സ്ഥിരം സമിതിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. ഈ വര്‍ഷം ഒക്ടോബര്‍ 5നു 2014ലെ ബില്ലില്‍ ചില ഭേദഗതികള്‍ അംഗീകരിച്ച മന്ത്രിസഭ രാജ്യസഭയില്‍ അത് അംഗീകരിക്കാന്‍ തയ്യാറാക്കി. 

HIV/AIDS പ്രവര്‍ത്തകര്‍ ഏറെക്കാലമായി ബില്ലില്‍ ഭേദഗതികള്‍ ആവശ്യപ്പെടുകയായിരുന്നു.പ്രത്യേകിച്ചും ചികിത്സയില്‍ സര്‍ക്കാരിന്റെ കടമ ആവശ്യപ്പെടുന്ന 14ആം വകുപ്പില്‍. സൗജന്യവും സമ്പൂര്‍ണവുമായ ചികിത്സയാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭേദഗതി വരുത്തിയ ബില്ലില്‍ അങ്ങനെ പറയുന്നില്ല, മറിച്ച് ‘HIV/ANDS ബാധിതര്‍ക്ക് അതുമായി ബന്ധപ്പെട്ട രോഗ നിര്‍ണയ സൗകര്യങ്ങള്‍, Anti-rteroviral Therapy,Opportunistic Infection Management എന്നിവ സാധ്യമായിടത്തോളം’ നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് പറയുന്നു. എന്നാല്‍ ‘സാധ്യമായിടത്തോളം’ എന്ന പ്രയോഗം സര്‍ക്കാര്‍ ഉത്തരവാദിത്തം ഒഴിയുന്നതാണെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ നിരവധി HIV ബാധിതര്‍ പലപ്പോഴും രൂക്ഷമായ മരുന്നുക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സൗജന്യവും സമ്പൂര്‍ണവുമായ ചികിത്സയ്ക്കുള്ള അവകാശം വളരെ പ്രധാനമാണെന്നും അവര്‍ പറയുന്നു. 

ഭേദഗതികളില്‍ എടുത്തുപറയേണ്ട ഒന്നു 14ആം വകുപ്പില്‍ ‘രോഗനിര്‍ണയ സൗകര്യങ്ങള്‍’ എന്നു കൂട്ടിച്ചേര്‍ത്തതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രം എന്നതില്‍ നിന്നും ‘ എല്ലാ സംരക്ഷിത വ്യക്തികള്‍ക്കും’ എന്നു 15, 29 വകുപ്പുകളുടെ വ്യാപ്തി വലുതാക്കിയതുമാണ്. 

എങ്കിലും Solidartiy and Action Against The HIV Infection in India (SAATHI) എന്ന സംഘടന ചൂണ്ടിക്കാണിക്കുന്നത്, സംരക്ഷിത വ്യക്തികള്‍ HIV ബാധിതന്‍, HIV ബാധിതരുടെ കൂടെ കഴിയുന്നതോ, കഴിഞ്ഞവരോ ആയ വ്യക്തികള്‍ എന്ന ഗണത്തില്‍ രോഗബാധയ്ക്ക് സാധ്യതയുള്ളവരും അപകട സാധ്യത കൂടുതലുള്ളവരുമായ ആളുകളെ ഉള്‍ക്കൊള്ളുന്നില്ല എന്നാണ്. സത്യത്തില്‍ ‘ഗണ്യമായ അപായസാധ്യത’ എന്നത് വിശദമായ സാങ്കേതിക രൂപത്തില്‍ ബില്ലില്‍ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും ഗണ്യമായ അപകടസാധ്യതയുള്ള വ്യക്തികളെ നിര്‍വ്വചിക്കാന്‍ ബില്ലില്‍ ശ്രമം നടത്തിയിട്ടില്ല. ലൈംഗിക തൊഴിലാളികള്‍, പുരുഷന്മാരുമായി രതിയിലേര്‍പ്പെടുന്ന പുരുഷന്മാര്‍, മയക്കുമരുന്ന് കുത്തിവെക്കുന്നവര്‍ എന്നിവരെക്കുറിച്ച് പറയുന്നതു (മൂന്നാം ലിംഗത്തില്‍പ്പെട്ടവരെ ക്കുറിച്ച് പറയുന്നേയില്ല) അപായം കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പ് 24മായി ബന്ധപ്പെട്ട ഉദാഹരണങ്ങളില്‍ മാത്രമാണ്. ഈ വിഭാഗങ്ങളില്‍പ്പെടുന്നവരെ ബില്‍ എത്രമാത്രം സഹായിക്കുമെന്ന് കണ്ടറിയണം. 

സ്ത്രീകള്‍ക്കാണെങ്കില്‍ (HIV ബാധിതരും HIV ബാധിതരായ പങ്കാളികള്‍ക്കൊപ്പം കഴിയുന്നവരും) ചികിത്സയും പ്രതിരോധ പരിപാടികളും പ്രാപ്യമാകുന്നതില്‍ ഏറെ ബുദ്ധിമുട്ടുകളുണ്ട്. സാമ്പത്തികമായി അവര്‍ ആശ്രയിക്കുന്ന അവരുടെ കുടുബങ്ങളാകട്ടെ ഇക്കാര്യത്തില്‍ ഒട്ടും പിന്തുണ നല്‍കാറൂമില്ല. സാമൂഹ്യ ‘സദാചാര”സ്വഭാവ’ മാനദണ്ഡങ്ങളുടെ വിധിതീര്‍പ്പുകളെയും ആരോഗ്യപ്രവര്‍ത്തകരുടെ ഒട്ടും അനുതാപമില്ലാത്ത സദാചാരബദ്ധമായ പെരുമാറ്റങ്ങളും അവര്‍ക്ക് നേരിടേണ്ടിവരുന്നു. ഇത്തരത്തില്‍ രോഗ, പ്രതിരോധ സൗകര്യങ്ങള്‍ തേടുന്നതിലുള്ള തടസങ്ങള്‍ മാതാപിതാക്കളില്‍ നിന്നും കുട്ടിയിലേക്ക് രോഗം പകരുന്നതിനുള്ള സാധ്യതകള്‍ കൂട്ടുന്നു. 

നിര്‍ഭാഗ്യവശാല്‍ ഈ രോഗത്തിനുള്ള ചികിത്സ എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയിലില്ല എന്നത് ബില്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തുവെക്കാന്‍ അടുത്ത കാലതാമസത്തില്‍ നിന്നും വ്യക്തമാണ്. അതേസമയം HIV/AIDS ബാധ തടയാനും നിയന്ത്രിക്കാനുമാണ് ബില്‍ ലക്ഷ്യമിടുന്നതെന്നും പുതിയ രോഗബാധ തടഞ്ഞ് 2030ഓടെ ഈ മഹാവ്യാധി അവസാനിപ്പിക്കാനുമാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പറയുന്നുണ്ട്. 

HIV/AIDS ന്റെ കാര്യത്തില്‍ പ്രതിരോധത്തിലുള്ള ഈ ഊന്നല്‍ ഭരണകൂടത്തിന്റെ സദാചാരബദ്ധമായ സമീപനരീതിയും HIV/AIDS രോഗബാധിതര്‍ക്ക് നേരെയും അവരുടെ കുടുംബങ്ങളോടും പങ്കാളികളോടും ഇന്ത്യന്‍ സമൂഹം കാണിക്കുന്ന ധാര്‍മിക വിപ്രതിപത്തിയും നിഴലിക്കുന്നതാണ്. ഭരണകൂടവും ആരോഗ്യരക്ഷ സംവിധാനങ്ങളും ഒരു സദാചാര നിലപാടെടുക്കുകയും ആളുകളെ അവരുടെ അവകാശങ്ങള്‍ നേടുന്നതില്‍ നിന്നും തടയുകയും ചെയ്യുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു നിയമം  അടിയന്തരമായി വേണ്ടതാണ്. 

ഇതൊക്കെ പറയുമ്പോഴും HIV/AIDS നെ രാജ്യത്തെ മൊത്തം ആരോഗ്യരക്ഷ സംവിധാനത്തില്‍ നിന്നും ഒറ്റപ്പെടുത്തി കാണാനാവില്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംഗ്രമായ ഒരു സാര്‍വത്രിക ആരോഗ്യരക്ഷ സംവിധാനത്തിന് മാത്രമേ ചികിത്സാ ലഭ്യതയും സംരക്ഷണവും HIV/AIDS ബാധിതര്‍ക്കടക്കം എല്ലാവര്‍ക്കും ലഭ്യമാക്കാന്‍ കഴിയൂ.

 

(എക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍