UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോര്‍ട്ട് കൊച്ചി ഹോം സ്‌റ്റേ കൂട്ടബലാത്സംഗം; അഞ്ചു പ്രതികള്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്‌റ്റേയില്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ അഞ്ചു പ്രതികള്‍ പിടിയില്‍. പ്രതികളില്‍ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ ഫോര്‍ട്ട് കൊച്ചി സിവില്‍ പൊലീസ് ഓഫിസറുടെ മകനാണ്. ഫോര്‍ട്ട് കൊച്ചി സ്വദേശികളായ ക്രിസ്റ്റി(18), അല്‍ത്താഫ്(20), ഇജാസ്(20), അപ്പു(20) ചേര്‍ത്തല എഴപുന്ന സ്വദേശി സജു(20) എന്നിവരാണ് പിടിയിലായത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയും പൊലീസുുകാരന്റെ മകനുമായ അഫ്‌സലിനെയാണ് അറസ്റ്റ് ചെയ്യാനുള്ളത്.

രണ്ടരമാസം മുമ്പാണ് പീഡനം നടന്നത്. എഴുപുന്ന സ്വദേശിയായ യുവാവും തണ്ണീര്‍മുക്കം സ്വദേശിനിയായ യുവതിയും ഫോര്‍ട്ട് കൊച്ചിയിലെ പട്ടാളം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്‌റ്റേയില്‍ മുറിയെടുത്തിരുന്നു. ഇതേ ഹോം സ്‌റ്റേയിലെ ജീവനക്കാരനായ  ക്രിസ്റ്റി തന്റെ സുഹൃത്തുക്കളുമായി യുവാവിനെ മര്‍ദ്ദിച്ച് ബന്ധനസ്ഥനാക്കിയശേഷം കൂടെയുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും ഇവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു.

പിന്നീട് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം ആവശ്യപ്പെട്ടു. ആദ്യം ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. പിന്നീടും പണത്തിനായി സമീപിച്ചതോടെയാണ് യുവാവ് സിറ്റി പൊലീസ് കമ്മിഷണര്‍ എംപി ദിനേശിന് പരാതി നല്‍കുന്നത്. എസ് പി യുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ കൊച്ചി ഷാഡോ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളില്‍ നിന്നും പീഡനത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ മുന്‍പും ഇത്തരം പീഡനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പീഡനദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക് മെയിലംഗിലൂടെ പണം തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍