UPDATES

വിദേശം

കാല്‍ നൂറ്റാണ്ടു കൊണ്ട് ജര്‍മ്മനി യൂറോപ്പിനെ കീഴടക്കിയ വിധം

Avatar

പങ്കജ് മിശ്ര
(ബ്ലൂംബര്‍ഗ് ന്യൂസ്)

ശീതയുദ്ധത്തിന്റെ ഭൂരിപക്ഷം സമയവും നഗരത്തെ വിഭജിച്ചിരുന്ന മതില്‍ തകര്‍ന്നതിന്റെ 25 ആം വാര്‍ഷികം നവംബര്‍ ഒമ്പതിന് ബര്‍ലിന്‍ നഗരം ആഘോഷിക്കും. ആ സമയത്ത്, അത്യാവേശത്തോടെ മതില്‍ പൊളിക്കുന്നവരുടെ ചിത്രങ്ങള്‍ കമ്മ്യൂണിസത്തിന്റെ അന്ത്യത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കി. കാല്‍ നൂറ്റാണ്ടിന് ശേഷം, ബര്‍ലിന്റെ പുനര്‍ജന്മത്തിന്റെയും യൂറോപ്പിലെ ഏറ്റവും വലിയ ശക്തിയായി ജര്‍മ്മനി മാറുന്നതിന്റെയും മുന്നൊരുക്കമായിരുന്നു ആ സംഭവം എന്ന് വായിച്ചെടുക്കാനാവും.

ആശ്ചര്യജനകമായ ഈ ഗതിമാറ്റത്തില്‍ ചരിത്രപരമായ ചില വിരോധാഭാസങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ജര്‍മ്മനിയുടെ ഉയര്‍ന്ന ബൗദ്ധിക, രാഷ്ട്രീയ, ശാസ്ത്രീയ പ്രതിഭകള്‍ ഒരിക്കല്‍ അതിനെ യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായി നിര്‍ണയിച്ചിരുന്നു. എന്നാല്‍ യൂറോപ്പിലെ ഏറ്റവും ഭീതിതമായ സാമ്രാജ്യത്വത്തെ നിര്‍മ്മിക്കുന്നതിലാണ് അത് ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് യൂറോപ്പിന്റെ തന്നെ തകര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്തു.

അതുകൊണ്ട് തന്നെ, ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചയ്ക്ക് ശേഷം ഉയിര്‍ക്കൊണ്ട ഏകീകൃത ജര്‍മ്മനി എന്ന ആശയം ബ്രീട്ടിഷ്, ഫ്രഞ്ച് നേതാക്കളുടെ മനസില്‍ ഭീതി വിതച്ചു. ‘ഭാവി ഒട്ടും ആശാനിര്‍ഭരമാക്കാന്‍ സാധ്യതയില്ലാത്ത വിധത്തിലുള്ള ജര്‍മ്മനിയുടെ വിവിധ ഭൂതകാല ചിത്രങ്ങള്‍’ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍കോയിസ് മിത്രാംഗിനോട് വിശദീകരിക്കുന്നതിനായി തന്റെ ഹാന്റ്ബാഗില്‍ നിന്നും ജര്‍മ്മനിയുടെ ഭൂപടം പുറത്തെടുത്ത കാര്യം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ തന്റെ ഓര്‍മക്കുറിപ്പുകളില്‍ വിശദീകരിക്കുന്നുണ്ട്. 

‘ആപത്തിന്റെ സമയങ്ങളിലെല്ലാം ബ്രിട്ടനുമായി പ്രത്യേക ബന്ധം നിലനിര്‍ത്തുന്നതില്‍ ഫ്രാന്‍സ് ബദ്ധശ്രദ്ധമായിരുന്നു,’ ഇടുങ്ങിയ കണ്ണുകളോടെ മിത്രാംഗ് പ്രതികരിച്ചു. ‘അത്തരം ഒരു സമയം വീണ്ടും ആഗതമായെന്ന് അദ്ദേഹത്തിന് തോന്നി,’ അവര്‍ തുടരുന്നു. അവര്‍ ഇങ്ങനെ ഉപസംഹരിക്കുന്നു, ‘ജര്‍മ്മന്‍ വിനാശത്തെ നേരിടുന്നതിനുള്ള വിഭവങ്ങള്‍ ഞങ്ങള്‍ക്ക് കണ്ടെത്താനായില്ലെങ്കിലും അതിനുള്ള ഇച്ഛാശക്തിയെങ്കിലും ഞങ്ങള്‍ ഇരുവരും പങ്കുവച്ചു. അതൊരു തുടക്കമായിരുന്നു’.

ഇതൊന്ന് മാത്രമായിരുന്നു. എന്നാല്‍ ഞാന്‍ ഈ കുറിപ്പെഴുതുന്ന ബര്‍ലിനില്‍, ഈ ആംഗ്ലോ-ഫ്രഞ്ച് കൂട്ടായ്മ ഇന്ന് വളരെ വേദനാജനകമായ ചരിത്ര വായനയ്ക്ക് കാരണമാകുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഫ്രാന്‍സും ബ്രിട്ടണും ഇത്രയധികം അകന്ന മറ്റൊരു കാലഘട്ടം ഉണ്ടായിട്ടില്ല. ആ സമയത്ത് അവരുടെ അന്താരാഷ്ട്ര ഖ്യാതിയ്ക്ക് ഇത്ര കണ്ട് ഇളക്കം തട്ടിയിരുന്നുമില്ല. ലോകത്തെമ്പാടുമുള്ള വംശ-വര്‍ണ തീവ്രവാദികള്‍ പുതിയ ശത്രുക്കളെ -ഷിയകള്‍, കുര്‍ദുകള്‍ മുതല്‍ റോമയും എബോള -ഒബാമ വരെയും- കണ്ടെത്തിക്കൊണ്ടിരിക്കുമ്പോഴും ബ്രിട്ടീഷ് കുടിയേറ്റത്തേയും യൂറോപ്യന്‍ യൂണിയനെയും സംബന്ധിച്ച ബാലിശമായ സംവാദങ്ങളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടിയാണ് ഇപ്പോള്‍ മിക്ക ദേശീയ അജണ്ടകളും നിശ്ചയിക്കുന്നത്. തീവ്ര വലതുപക്ഷത്തിന്റെ ഭീഷണിക്ക് മറുപടി പറയുന്നതിന് പകരം യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരെ നേരിടുമെന്ന അവ്യക്തമായ ഭീഷണി മുഴക്കി യുകെ ഇന്‍ഡിപ്പെന്‍ഡന്‍സ് പാര്‍ട്ടിയുടെ വളര്‍ച്ച തടയാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ ശ്രമിക്കുന്നത്. ബ്രസല്‍സ് ഉടമ്പടിയിലെ വിശുദ്ധ പ്രമാണമായ യൂറോപ്പിനുള്ളിലെ സ്വതന്ത്ര സഞ്ചാരത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന അദ്ദേഹത്തിന്റെ ആവശ്യം യൂറോപ്യന്‍ യൂണിയന്റെ തന്നെ അന്ത്യത്തിന് കാരണമായേക്കാം.

സ്വകാര്യ അപവാദങ്ങളിലും സാമ്പത്തിക മുരടിപ്പ് മൂലമുള്ള പ്രതിഷേധങ്ങളിലും കുടുങ്ങി കിടക്കുന്ന ഫ്രഞ്ച് പ്രസിഡന്റ് ഫ്രോന്‍കോയിസ് ഫോളണ്ടും സമാനമായ രീതിയില്‍ നാഷണല്‍ ഫ്രണ്ടിന്റെ ജനപ്രിയ വലതുപക്ഷ നേതാവ് മാരിയന്‍ ലി പെന്നിന്റെ ആരോപണങ്ങള്‍ക്ക് മുന്നില്‍ അശക്തനാണ്. ഈ വര്‍ഷം ആദ്യം ‘നമ്മള്‍ ഒരു മഹത്തായ രാജ്യമാണ്’ എന്ന് പറയാന്‍ നിര്‍ബന്ധിതനായ ഫ്രഞ്ച് പ്രധാനമന്ത്രി മാന്യുല്‍ വലാസിന് ബജറ്റ് കമ്മിയെ കുറിച്ചുള്ള യൂറോപ്യന്‍ നിയമങ്ങള്‍ പോലെയുള്ളവ പിന്തുടരേണ്ട തരത്തില്‍ പോര്‍ച്ച്യുഗലിനെ പോലെയുള്ള രാജ്യങ്ങളുടെ അത്ര ബാധ്യത ഫ്രാന്‍സിന് ഇല്ലെന്നും കൂട്ടിച്ചേര്‍ക്കേണ്ടി വന്നു.

പക്ഷെ, ഇതിനിടയില്‍ ജര്‍മ്മനി ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കുടിയേറ്റ രാജ്യമായി മാറിയിരിക്കുന്നു. ഇസ്രായേലില്‍ നിന്നുള്ള ജൂത കുടിയേറ്റക്കാരും തുര്‍ക്കികളും അറബികളും ഉള്‍പ്പെടുന്ന ബര്‍ലിനിലെ മിശ്ര ജനവിഭാഗങ്ങള്‍ സഹവര്‍ത്തിത്വത്തിന്റെ പുതിയ യൂറോപ്യന്‍ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ജര്‍മ്മന്‍ പാര്‍ട്ടിയുടെ യൂറോപ്യന്‍ യൂണിയന്‍ സമാന്തരം മാത്രമാണ് ഒരു ചെറിയ ശല്യം. താച്ചറും മിത്രാംഗും ഇത്രയും കലഹശീലമുള്ളതും പ്രതിസന്ധി രൂക്ഷിതവുമായ ഒരു യൂറോപ്യനെ വിഭാവന ചെയ്യുകയോ അതിന്റെ അപ്രിയ നേതാവായി ജര്‍മ്മനി മാറുമെന്ന് സങ്കല്‍പ്പിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. യൂറോപ്പിലെ ജര്‍മ്മനിയുടെ പുനരുജ്ജീവനം തീര്‍ച്ചയായും അധികകാലം നിലനില്‍ക്കില്ല; അതിനോടുള്ള അനിഷ്ടം ഇപ്പോള്‍ തന്നെ വളരെ ശക്തമാണ്. അവരുടെ ആഴത്തിലുള്ള അനിഷ്ടവും അവിശ്വാസവും ചിലപ്പോള്‍ കടുത്ത വെറുപ്പും തിരിച്ചറിയുന്നതിന് ഒരാള്‍ക്ക് സ്‌പെയിനിലോ ഗ്രീസിലോ – ഞാന്‍ അടുത്ത കാലത്ത് ബാര്‍സലോണയില്‍ ചെയ്തത് പോലെ – ജര്‍മ്മനിയെ കുറിച്ചുള്ള ഒരു ചര്‍ച്ച തുടങ്ങി വച്ചാല്‍ മതിയാവും.

നാട്ടിലാവട്ടെ, വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ തൊഴിലാളി സമരത്തിന്റെ കെടുതികള്‍ ജര്‍മ്മനിയില്‍ അവസാനിച്ചിട്ടില്ല. രാജ്യത്തെമ്പാടുമുള്ള റെയില്‍ ഗതാഗതത്തെ ഇത് താറുമാറാക്കി. വ്യാവസായിക ഉത്പാദനം കുറഞ്ഞു എന്ന് മാത്രമല്ല ചൈനയുടെ വളര്‍ച്ചയെ കുറിച്ചുള്ള അനിശ്ചിതത്വം ഭാവിയെ മേഘാവൃതമാക്കുകയും ചെയ്യുന്നു. വര്‍ണവെറി ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുന്നു. ബര്‍ലിനെ കുറിച്ചുള്ള തന്ത്രപരമായ വിശേഷണമായ ‘ദരിദ്രം പക്ഷെ ആസക്തം’ എന്ന വിശേഷണം മറ്റ് ജര്‍മ്മന്‍ നഗരങ്ങള്‍ക്കിടയില്‍ അതിന്റെ സവിശേഷ സ്വഭാവം ഒളിപ്പിച്ചു വയ്ക്കുമ്പോഴും, അനന്തമായി നീളുന്ന പുതിയ വിമാനത്താവളം പോലെയുള്ള വെള്ളാന പദ്ധതികളെ കുറിച്ച് വിവരിക്കാതിരിക്കുകയാവും ഭേദം.

വിദേശത്ത് നിന്നുള്ള പുതിയ കടുത്ത ചോദ്യങ്ങളെയും ജര്‍മ്മനിക്ക് നേരിടേണ്ടി വരുന്നു. റഷ്യന്‍ വിനാശ ശക്തികളെ എങ്ങനെ നേരിടും? വിദേശ വിദ്വേഷത്തില്‍ അഭിരമിക്കുകയും ചൈനീസ് മാതൃകതയിലുള്ള ആധികാരികതയെ തുറന്ന് സ്‌നേഹിക്കുകയും ചെയ്തുകൊണ്ട് യൂറോപ്യന്‍ യൂണിയന്‍ വക്താക്കളെ നിന്ദിക്കുന്ന അയല്‍ രാഷ്ട്രമായ ഹംഗറിയിലെ വലതുപക്ഷ നേതാക്കളെ എങ്ങനെ നേരിടും?

1989ല്‍ അവസാനിക്കുന്നതിന് പകരം ചരിത്രം അതിന്റെ ഏറ്റവും വിരോധാഭാസകരമായ ഒരു അദ്ധ്യായത്തിന് തുടക്കം കുറിച്ചിരിക്കുന്നു എന്ന് തീര്‍ച്ചയായും അനുമാനിക്കാം. അപ്രതീക്ഷിതവും അപ്രിയവുമായ ഒരു ഉത്തരവാദിത്വത്തിന്റെ പുറത്ത് തങ്ങള്‍ സഞ്ചരിക്കുന്നതാണ് ജര്‍മ്മനി ഇപ്പോള്‍ സ്വയം കാണുന്ന കാഴ്ച: ഒരിക്കല്‍ യൂറോപ്പിനെ മുഴുവന്‍ തകര്‍ത്ത അവരെ, ഇപ്പോള്‍ അതിനെ രക്ഷിക്കാന്‍ ക്ഷണിക്കുകയാണെന്നും വരാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍