ജോസഫ് ഗെല്ലിംഗ്‌സ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)
നിങ്ങള്‍ ആമസോണില്‍ സോമ്പി സാഹിത്യം എന്ന് തിരയൂ… ഒരു ഇരുപത്തയ്യായിരം പുസ്തകങ്ങളുടെ പേര് എങ്കിലും നിങ്ങള്‍ക്കായി സ്‌ക്രീനില്‍ തെളിയും. മുമ്പ്, ഈ ജീവനുള്ള പ്രേതങ്ങളെക്കുറിച്ച് ഇത്രയധികം കഥകള്‍ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നും. അന്ദ്രെവ് ലിങ്കന്‍ ഒരു കുഞ്ഞു നഗരത്തില്‍ സോമ്പികളുമായി നടത്തുന്ന യുദ്ധങ്ങളുടെ വിവരണങ്ങള്‍ അടങ്ങിയ ‘ദി വാക്കിംഗ് ഡെഡ്’ എന്ന പരമ്പരയുടെ വിജയമാവാം ഇതിനുപിന്നിലെ ഒരു കാരണം. ഷെരിഫ് റിക്ക് ഗ്രിമ്മെസ് എന്ന കഥാപാത്രമായാണ് അന്ദ്രെവ് ഇതില്‍ വേഷമിടുന്നത്. ഒരു പട്ടണത്തില്‍ ഇത്തരം സോമ്പികളുടെ ശല്യം വര്‍ദ്ധിച്ചുവരുന്നതായും അതിനെ ഇല്ലാതാക്കാന്‍ നായകനും കൂട്ടരും ശ്രമിക്കുന്നതുമാണ് ഇതിലെ ഇതിവൃത്തം.
പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ തന്നെ ഇത്തരം ‘ശത്രുക്കളെ’ സൃഷ്ടിക്കാന്‍, സാംസ്‌കാരിക അധിനിവേശങ്ങള്‍, മറ്റു രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഒക്കെ വിഷയമാകാറുണ്ട്. ശാസ്ത്രീയ തലത്തില്‍ പോലും ഇടപെടലുകള്‍ നടക്കുകയും ഇത്തരം ശത്രുക്കളെ നിര്‍മ്മിക്കുകയും ചെയ്യാറുണ്ട്. ഉദാഹരണത്തിന്, 1870കളില്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും ചൈനീസ് അധിനിവേശം വര്‍ധിച്ചുവന്ന കാലത്താണ് ‘മഞ്ഞഭീഷണി’ എന്നര്‍ത്ഥം വരുന്ന യെല്ലോ പേറില്‍ എന്ന വില്ലന്മാര്‍ സൃഷ്ടിക്കപ്പെട്ടത്.
വ്യാവസായിക വിപ്ലവം ആരംഭിച്ച കാലത്താണ് എച്ച് ജി വെല്‍സിനെപോലുള്ള എഴുത്തുകാര്‍ സാങ്കേതിക വിദ്യകള്‍ മനുഷ്യന്‍ ഭീഷണിയാകും എന്ന നിലയില്‍ ഉള്ള സാഹിത്യ രചനകള്‍ തുടങ്ങിയത്. ഇത് 1950-1960 കാലഘട്ടത്തില്‍ അതിന്റെ പാരമ്യത്തില്‍ എത്തി. റേഡിയേഷന്‍ മൂലം രൂപമാറ്റം സംഭവിച്ച വികൃത രൂപികളും, അന്യഗ്രഹജീവികളും മനുഷ്യവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്ന ‘ചിന്തയും’ ഏറെ ശക്തമായി.
1970കള്‍ ആയതോടെ ദി പാരല്ലാക്‌സ് വ്യൂ, ത്രീ ഡെയ്‌സ് ഓഫ് ദി കോണ്ടോര്‍ എന്നീ ചലച്ചിത്രങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ ഉള്ള വികാരം പുറത്തുകൊണ്ടുവന്ന ചിത്രങ്ങള്‍ ആയിരുന്നു. വിയറ്റ്‌നാമിലും വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്നും ഉണ്ടായ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ ഉണ്ടാക്കിയ വികാരങ്ങളും ഈ ചിത്രങ്ങളില്‍ പ്രകടമായിരുന്നു. 1980 കളിലും 90കളിലും ഇത്തരം ജീവികള്‍ക്ക് എയിഡ്‌സ് രോഗം പരത്തുക എന്ന പരിപാടികൂടി ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഫാറ്റല്‍ അട്രാക്ഷനിലെ മുയല്‍ കുഞ്ഞുങ്ങളെ പുഴുങ്ങി തിന്നുന്ന വേട്ടക്കാരി ഒക്കെ ഈ ഗണത്തില്‍ പെടും. ഓരോ രാത്രിക്കായി തന്നോടൊപ്പം കഴിയേണ്ടവരെ തിരഞ്ഞു കണ്ടുപിടിക്കുന്ന സ്വഭാവമുള്ള വേട്ടക്കാരിയായി അലക്‌സ് ആണ് അഭിനയിച്ചത്. ഇത് സ്വതന്ത്ര ലൈംഗിക ബന്ധവും അതിലെ അപകട സാധ്യതകളും തുറന്നു കാണിക്കുന്ന ഒരു സാംസ്‌കാരിക ഇടപെടല്‍ ആയിരുന്നുവെന്നു സുസനെ ലിയനോര്‍ഡ് വാദിക്കുന്നു. അന്നേ റൈസിന്റെ വാമ്പയര്‍ ക്രോണിക്കിള്‍ പരമ്പരയിലും തുടര്‍ന്നിരുന്നു.
നാലായിരം വര്‍ഷം മുമ്പ് തന്നെ ഇത്തരത്തില്‍ മനുഷ്യമാസം പച്ചക്ക് തിന്നുന്ന ജീവനുള്ള പ്രേതങ്ങളെ കുറിച്ച് കഥകള്‍ ഇറങ്ങിയിരുന്നു. എന്നാല്‍ എച്ച് ജി വെല്‍സ്, പോ, എച് പി ലവ്ക്രാഫ്റ്റ് എന്നിവരുടെ രചനകളിലൂടെ ഇരുപതാം നൂറ്റാണ്ടില്‍ ആണ് ഇവയ്ക്കു വ്യാപകമായ പ്രചാരണം ലഭിച്ചത്. മേരി ഷെല്ലി നമ്മുടെ ഭസ്മാസുരനെക്കുറിച്ച് എഴുതിയ ഫ്രാന്‍കെന്‍സ്റ്റീനന്‍ എന്ന കഥകളെക്കാള്‍ ഭയാനകമാണ് മനുഷ്യന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയുണര്‍ത്തുന്ന ഇത്തരം സാത്താന്റെ പിന്തുടര്‍ച്ചകാരുടെ വിവരണങ്ങള്‍.
1950 ല്‍ എം കെയ്ത് ബൂക്കര്‍ ഇങ്ങനെ വാദിച്ചു; ‘ ആണവപരീക്ഷണങ്ങളില്‍ നിന്നും ഉണ്ടാകുന്ന റേഡിയേഷനും മറ്റു പ്രശ്‌നങ്ങളും ശാസ്ത്രം മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തും എന്ന വിശ്വാസം തെറ്റാണെന്ന് തെളിയിച്ചു. ഈ വിശ്വാസം അപത്തുകളെ ഇല്ലാതായികൊണ്ടിരിക്കുന്നു. ഇന്ന് ഓരോ ശാസ്ത്ര പരീക്ഷണങ്ങളുടെയും അനന്തരഫലം എന്താകും എന്നോര്‍ത്ത് ഭയപ്പെടുന്ന ഒരു ജനതയാണ് നമുക്കിടയില്‍ ഉള്ളത്.
ഇന്ന് നമ്മള്‍ ഒരു പ്രശ്‌നത്തിന്റെ മധ്യത്തില്‍ ആണെന്ന് നമുക്കറിയാം അതിന്റെ പരിഹാരം അറിയില്ലെങ്കില്‍ കൂടി. കഴിഞ്ഞ നൂറ്റാണ്ടില്‍ വികസനം, കണ്ടുപിടുത്തം എന്നൊക്കെ പറഞ്ഞു അന്ന് സ്വീകരിച്ച പലതും ഇന്ന് നമുക്ക് ബാധ്യത ആയിമാറി. സാമൂഹ്യ ശാസ്ത്ര പുരോഗതി എന്ന സങ്കല്‍പ്പത്തെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയങ്ങള്‍ ഏറെ ആണ്.
ഇതിന്റെ എല്ലാം കേന്ദ്രം ആഗോളവത്കരണം ആണ്. ഒരുപാട് വികസന സാദ്ധ്യതകള്‍ മുന്നോട്ടു വയ്ക്കുമ്പോഴും ഓരോ ജനതയും കൃത്യമായി വേര്‍തിരിച്ചു നിര്‍ത്താന്‍ ഇത് ശ്രമിക്കുന്നു. സാമൂഹ്യ സാമ്പത്തിക മേഖലകളില്‍ ഉണ്ടായ മാറ്റങ്ങളെ സ്വീകരിക്കാനോ നിയന്ത്രിക്കാനോ രാഷ്ട്രീയ സംവിധാനത്തിനും സാധിക്കുന്നില്ല.
എന്നിരുന്നാലും ജനങ്ങള്‍ തമ്മില്‍ ഒരു പുതിയ ബന്ധം സാധ്യമാക്കാന്‍ ആഗോളവത്കരണത്തിനു സാധിച്ചിട്ടുണ്ട് എന്ന് എഴുത്തുക്കാരന്‍ ആയ ആന്റണി ഗിദ്ദന്‍സ് പറയുന്നു. ഇതിനെ അദ്ദേഹം കാലാന്തര- സമയാന്തര അവസ്ഥ എന്നും വിശേഷിപ്പിക്കുന്നു. പുതിയ സാങ്കേതിക വിദ്യകളും മാധ്യമങ്ങളും ഒരു ആശയവിനിമയ സങ്കേതങ്ങള്‍ സൃഷ്ടിച്ചു. ഇതിനോടൊപ്പം തന്നെ തങ്ങളുടെ ജീവിത രീതിയും സദാചാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു.
ശാസ്ത്ര പരീക്ഷണങ്ങളില്‍ ആളുകള്‍ കണ്ണുമടച്ചു വിശ്വസിച്ചിരുന്ന കാലം കടന്നു പോയി. അതിന്റെ രാഷ്ട്രീയം തന്നെ മാറിയിരിക്കുന്നു. ഈ ശൂന്യതയിലേക്കാണ് അന്ധവിശ്വാസം, എന്ന പഴയ ആയുധം കടന്നു വന്നത്. ഹിന്ദുവര്‍ഗീയ വാദികളും, ഇസ്ലാമിക വര്‍ഗീയവാദികളും ജാതി, കുലം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഘടനവാദം ആരംഭിച്ചു. ജനങ്ങളില്‍ നിലനില്‍ക്കുന്ന ഭയം ആണ് അവരുടെ ഏറ്റവും വലിയ ആയുധം.
ഇങ്ങനെ നിര്‍മിച്ചെടുത്ത, ഒരു ഭയം നിറഞ്ഞു നില്‍ക്കുന്ന സമൂഹത്തിന്റെ് ഭാഗമാണ് ഇന്നത്തെ സോംബികള്‍. പണ്ടത്തെപോലെ ഒരു ശാസ്ത്രജ്ഞന്‍ മരിച്ച ഒരാളെ ജീവിപ്പിച്ചു എന്നുള്ള കഥയൊന്നും നടപ്പില്ല. ഗവണ്‍മെന്റിന്റെ രഹസ്യനയത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെട്ട വളരെ ശക്തിയുള്ള ഒരു വൈറസ് പരീക്ഷണ ശാലയില്‍ നിന്നും പുറത്തുപോകുന്നു, അത് സോമ്പികളെ ഉണ്ടാക്കുന്നു എന്നിങ്ങനെ ഉള്ള കഥകള്‍ വേണം. ഒരു രാജ്യത്തെ മുഴുവന്‍ , അതിന്റെ രാഷ്ട്രീയമോ, സമ്പത്തോ, സാങ്കേതിക വിദ്യകളോ കണക്കിലെടുക്കാതെ ആക്രമിക്കാന്‍ ഒരുങ്ങുകയാണ്.
ഇതിനിടെ സോമ്പികള്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോയിക്കൊണ്ടിരുന്നു. ഡാന്നി ബോയലിന്റെ ’28 ഡെയ്‌സ് ലേറ്റര്‍’ എന്നതില്‍ 20 ദിവസം കൊണ്ട് ലോകം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന സോമ്പികളെ നമ്മള്‍ കണ്ടു. ചാര്‍ളി ഹിഗ്‌സന്റെ ‘എനിമി’ എന്ന തുടര്‍ പരമ്പരയില്‍ സോമ്പികള്‍ നേതൃത്വം ഏറ്റെടുക്കുന്നവരായി ചിത്രീകരിച്ചു.
മാക്‌സ് ബ്രൂക്ക്‌സിന്റെ നോവലിനെ അധികരിച്ച് നിര്‍മ്മിച്ച ‘വേള്‍ഡ് വാര്‍’ സോമ്പികള്‍ അമാനുഷിക ശക്തികള്‍ കൈവരിക്കുന്നതും, മനുഷ്യകുലത്തിനു മുഴുവന്‍ നാശം വിതക്കുന്ന പ്രവണതകള്‍ കൈകൊള്ളുന്നതും നമ്മള്‍ കണ്ടു. ഈ ചിത്രത്തില്‍ അഭിനയിച്ച ബ്രാഡ് പിറ്റ് 190 മില്യണ്‍ ഡോളര്‍ നേടി, സോമ്പികള്‍ നല്ല വില്‍പ്പനച്ചരക്കാണെന്ന് സ്ഥാപിച്ചു.
സ്വന്തം ജീവനെ തന്നെ അപകടത്തില്‍പ്പെടുത്തി മരണത്തിനും നാശത്തിനുമായി ഇറങ്ങുന്ന അതിക്രൂരനായ ഒരു ശത്രു ആണിത്. അത് നിങ്ങളുടെ അധ്യാപകനോ അയല്‍ക്കാരനോ സുഹൃത്തോ ആകാം. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ മരിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് പരിചിതമെന്നു തോന്നുന്നുണ്ടോ?
ഇന്ന് രാജ്യത്തിനുള്ളിലും പുറത്തും ഉപയോഗിക്കുന്ന പ്രാഥമിക ആയുധം ഭീകരവാദം ആണ്. ഭീകരവാദം എവിടെ നടന്നാലുമതിനു ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. ഇതിനു ആഗോളവത്കരണത്തിനാണ് നന്ദി പറയേണ്ടത്. ഭീകരവാദികള്‍ അധികാരകേന്ദ്രത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് പൊതുജനത്തിന് മേല്‍ ആക്രമണം അഴിച്ചുവിടുന്നത്. ഇതുമൂലം ജനങ്ങള്‍ക്ക് ക്രമേണ അധികാരകേന്ദ്രത്തോട് വെറുപ്പ് തോന്നുന്നു.
ഇത്തരം ആക്രമണങ്ങളില്‍ എല്ലാം ഒരു പട്ടാളം പോലെയുള്ള യുദ്ധസേനയോടല്ല മറിച്ചു സാധാരണക്കാരുടെ ഹൃദയവും മനസും മുറിപ്പെടുത്തി അതിലൂടെ വിജയം കൊയ്യാനാണ് അവര്‍ ശ്രമിക്കുന്നത്. ഈ അവസ്ഥയില്‍ തന്നെ ആണ് സോമ്പികളുടെ പ്രാധാന്യവും വര്‍ദ്ധിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് മാത്രം ഈ സാഹിത്യശാഖ നേടിയെടുത്ത പ്രചാരവും തെളിയിക്കുന്നത് ഇത് തന്നെ ആണ്.
മുന്‍ തലമുറയിലെ പോലെ, നമ്മുടെ ഉപബോധ മനസില്‍ പതിയുന്ന ആശങ്കകള്‍ ആണ് നമ്മുടെ ഭാവനകളെയും സ്വാധീനിക്കുന്നത് എന്ന് വ്യക്തം. പാരിസിലെ ഷാര്‍ളി ഹെബ്ദോ ആക്രമണവും, കോപ്പെന്‍ഹെഗന്‍ വെടിവയ്പ്പും നമ്മുടെ മനസ്സില്‍ ഉണ്ടാക്കിയ ക്ഷതം ഇപ്പോഴും നാം ഓര്‍ക്കുന്നു.
‘ദി വാക്കിംഗ് ഡെഡ്’ ഇല്‍ ജീവനോടെ രക്ഷപ്പെടുന്ന സോമ്പികള്‍ സദാചാര മൂല്യങ്ങള്‍ സംരക്ഷിക്കാത്ത ജനങ്ങളെ തേടി പോകുന്നതായാണ് പറയുന്നത്. ഇത്തരത്തില്‍ തന്റെ സാമ്പ്രദായിക മൂല്യങ്ങളെ ഊട്ടി ഉറപ്പിക്കാന്‍ റിക്ക് നടത്തുന്ന ശ്രമങ്ങള്‍ ഇതിലൂടെ വ്യക്തമാകുന്നു. ടെലിവിഷന്‍ റേറ്റിങ്ങില്‍ ഇത്തരം ചെപ്പടി വിദ്യയെല്ലാം നടക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ നമ്മുടെ മൂല്യങ്ങള്‍ ആകും നമുക്ക് തുണയാവുക.