UPDATES

ട്രെന്‍ഡിങ്ങ്

ഭാര്യക്ക് ഭര്‍ത്താവൊരുക്കിയ സര്‍പ്രൈസ്; ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം

രണ്ടുവര്‍ഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്

ഒരു സര്‍പ്രൈസ് ഒരുക്കിവച്ചിട്ടുണ്ടെന്നു പറഞ്ഞാണ് മനോജ് കുമാര്‍ ഭാര്യ കോമളിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. പക്ഷേ മനോജ് ഒരുക്കിവച്ച സര്‍പ്രൈസ് മരണമായിരുന്നു. ദക്ഷിണ ഡല്‍ഹിയില്‍ നിന്നാണ് ക്രൂരമായൊരു കൊലപാതകത്തിന്റെ വാര്‍ത്ത.

24 കാരനായ മനോജ് കുമാറും 22 കാരി കോമളും രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പാണ് വിവാഹിതരായത്. പക്ഷേ കുടുംബവഴക്കിനെ തുടര്‍ന്നു കോമള്‍ തന്റെ സ്വന്തം വീട്ടിലേക്ക് തിരികെ പോരുകയും മാതാപിതാക്കളോടൊപ്പം താമസിച്ചു വരികയുമായിരുന്നു. പലതവണ മനോജ് വിളിച്ചിട്ടും തിരികെ വരാന്‍ കോമള്‍ വിസമ്മതം പറയുകയായിരുന്നു. ഒടുവിലാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം കോമളിനെ തേടി മനോജ് എത്തിയത്. ഒരു അപ്രതീക്ഷിത സമ്മാനം ഒരുക്കി വച്ചിട്ടുണ്ടെന്നും തന്റെ കൂടെ പുറത്തുവരണമെന്നും അഭ്യര്‍ത്ഥിച്ചു. മനോജിനൊപ്പം പോകാന്‍ സമ്മതിച്ച കോമളിനെ അയാള്‍ കൂട്ടിക്കൊണ്ടുപോയത് ഡല്‍ഹി സര്‍വകലാശാലയ്ക്ക് സമീപമുള്ള ബോണ്‍ട പാര്‍ക്കിലേക്കായിരുന്നു. ഇവിടെ എത്തിയശേഷം കോമളിനോട് കണ്ണുകള്‍ അടയ്ക്കാന്‍ മനോജ് ആവശ്യപ്പെട്ടു. സര്‍പ്രൈസ് ഗിഫ്റ്റ് പ്രതീക്ഷിച്ച് കണ്ണടച്ചിരുന്ന കോമളിന്റെ കഴുത്തില്‍ മനോജ് അന്നേദിവസം വാങ്ങിസൂക്ഷിച്ചിരുന്ന ക്ലച്ച് വയര്‍ മുറുക്കി. അധികം താമസിയാതെ കോമള്‍ കൊല്ലപ്പെട്ടു.

കൊലപാതകം കഴിഞ്ഞ് മനോജ് ഈ വിവരം തന്റെ ഒരു സുഹൃത്തിനെ വിളിച്ച് അറിയിച്ചതാണ് അയാളെ സംഭവദിവസം തന്നെ പിടികൂടാന്‍ പൊലീസിന് സഹായകമായത്. കോമളിനെ താന്‍ കൊന്നു എന്ന മനോജിന്റെ വാക്കുകള്‍ കേട്ട സുഹൃത്ത് ഉടന്‍ തന്നെ ഈ വിവരം പൊലീസില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍ദ്ധരാത്രിയോടെ മനോജിനെ പിടികൂടാന്‍ കഴിഞ്ഞു.

ഈ സമയത്ത് ഇയാള്‍ നല്ലരീതിയില്‍ മദ്യപിച്ചിരുന്നു. പ്രതിയേയും കൂട്ടി കൊലനടന്ന പാര്‍ക്കില്‍ പൊലീസ് എത്തിയെങ്കിലും ലക്കുകെട്ട നിലയിലുള്ള മനോജിന് ഭാര്യയുടെ മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചതെന്നു പറയാന്‍ കഴിയാതെയായി. ഒടുവില്‍ പൊലീസ് നടത്തിയ 12 മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ കോമളിന്റെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞു.

പൊലീസ് പറയുന്ന പ്രകാരം ഗുര്‍ഗാവില്‍ കോമള്‍ ജോലി ചെയ്തിരുന്ന ഒരു ബാറില്‍വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടുന്നതും പരിചയത്തിലാകുന്നതും. മനോജ് ഒരു പലചരക്ക് കട നടത്തിവരികയായിരുന്നു. 2015 ജൂലൈയില്‍ ഇരുവരും വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് അധികനാള്‍ ആകുന്നതിനു മുന്നേ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും വഴക്കുകള്‍ ആരംഭിക്കുകയും ചെയ്തു. ഒടുവില്‍ കോമള്‍ പടിഞ്ഞാറന്‍ ഡല്‍ഹിയിലെ രഘുബിര്‍ നഗറിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് പോയി. മനോജ് പലതവണ കോമളിനെ തിരികെ വിളിച്ചെങ്കിലും കൂടെചെല്ലാന്‍ കോമള്‍ തയ്യാറായില്ല. ഇതോടെ മനോജിന്റെ മനസില്‍ കോമളിനെക്കുറിച്ച് സംശയങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങി. മറ്റാരുമായോ കോമളിന് അവിഹിതബന്ധം ഉണ്ടെന്നായിരുന്നു മനോജിന്റെ സംശയം. ഭാര്യയെ കൊല്ലാനുള്ള തീരുമാനവും ഇതുകൊണ്ടായിരുന്നു.

കൊലപാതകം നടത്തിയശേഷം രക്ഷപെടാനായിരുന്നു മനോജിന്റെ ഉദ്ദേശം. ഇയാള്‍ക്കെതിരേ കൊലപാതക്കുറ്റം ചുമത്തിയിട്ടുണ്ട്. കമോളിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍