UPDATES

ട്രെന്‍ഡിങ്ങ്

രാംജാസ്: കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്ക് എബിവിപിയുടെ ബലാത്സംഗ, വധഭീഷണി

ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളും കോളേജ് വിദ്യാര്‍ത്ഥിയുമായ ഗുര്‍മെഹര്‍ കൗറിനെതിരെയാണ് ഭീഷണി

ഡല്‍ഹി സര്‍വകലാശാലയിലെ രാംജാസ് കോളേജില്‍ ബുധനാഴ്ച എബിവിപി നടത്തിയ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകളുടെ ബലാത്സംഗ വധ  ഭീഷണി. കോളേജില്‍ നടന്ന സെമിനാറില്‍ ജെഎന്‍യു ഗവേഷണ വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദ് പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ച് സെമിനാര്‍ അക്രമാസക്തമായ അലങ്കോലമാക്കിയ എബിവിപിക്കെതിരെ ക്യാപ്റ്റന്‍ മന്‍ദീപ് സിംഗിന്റെ മകളും കോളേജ് വിദ്യാര്‍ത്ഥിയുമായ ഗുര്‍മെഹര്‍ കൗര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്.

 

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തനിക്ക് ബലാത്സംഗ ഭീഷണി ലഭിച്ചതെന്ന് എന്‍ഡിടിവി നടത്തിയ ഒരു ചര്‍ച്ച പരിപാടിയില്‍ ഗുര്‍മെഹര്‍ പറഞ്ഞു. രാഹുല്‍ എന്ന വ്യക്തി, തന്നെ എങ്ങനെയൊക്കെ ബലാത്സംഗം ചെയ്യാന്‍ ആഗ്രഹിക്കുന്ന എന്നതിനെ കുറിച്ച് വളരെ വിശദമായ ഒരു കുറിപ്പ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇട്ടതായി ഗുര്‍മെഹര്‍ പറഞ്ഞു. ദേശീയതയെ കുറിച്ച് ഊറ്റം കൊള്ളുകയും അതിന്റെ പേരില്‍ സ്വന്തം രാജ്യത്തെ സ്ത്രീകളെ ബലാത്സംഗം ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിലെ വൈരുദ്ധ്യവും ഗര്‍മെഹര്‍ ചൂണ്ടിക്കാണിച്ചു. തന്നെ ദേശവിരുദ്ധ എന്ന് വിശേഷിപ്പിച്ചതായും ഭീതിജനകമായ ഒരു അന്തഃരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.

ഡല്‍ഹി രാംജസ് കോളേജിന് ജെഎന്‍യുവിലേതടക്കമുള്ള ഐസ, എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും നേരെ എബിവിപി അക്രമമഴിച്ച് വിട്ടതില്‍ ഗുര്‍മെഹര്‍ പ്രതിഷേധിച്ചത് എബിവിപിക്കെതിരെ പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന ഫോട്ടോ സാമൂഹികമാധ്യമങ്ങളിലിട്ടാണ്. ‘ഞാന്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിനിയാണെന്നും എബിവിപിയെ തനിക്ക് ഭയമില്ല. ഞാന്‍ ഒറ്റയ്ക്കല്ല, ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥി സമൂഹവും എനിക്കൊപ്പമുണ്ട്.’ എന്നായിരുന്നു ഗുര്‍മെഹറിന്റെ പോസ്റ്ററില്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ജെഎന്‍യു വിദ്യാര്‍ത്ഥി നേതാക്കളായ ഉമര്‍ ഖാലിനേയും ഷെഹ്ല റാഷിദിനേയും പരിപാടിക്കായി കോളേജിലേയ്ക്ക് ക്ഷണിക്കുകയും എന്നാല്‍ എബിവിപി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പരിപാടി റദ്ദാക്കേണ്ടി വരുകയുമായിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധ മാര്‍ച്ചുമായി എത്തിയവരെയാണ് എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ലേഡി ശ്രീരാം കോളേജിലെ വിദ്യാര്‍ത്ഥിയായ ഗുര്‍മെഹര്‍ സ്റ്റുഡന്റ്സ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗില്‍, ഐ ആം നോട്ട് അഫ്രൈഡ് ഓഫ് എബിവിപി എന്ന സോഷ്യല്‍ മീഡിയ ക്യാമ്പെയിന്‍ വലിയ പ്രചാരം നേടിക്കഴിഞ്ഞു. എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിക്കൊണ്ടിരിക്കുന്നത് ക്രൂരമായ ആക്രമണമാണ്. അത് കേവലം പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള ആക്രമണമല്ല. ഇത് ഈ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെയുള്ള ആക്രമണമാണ്. ധാര്‍മ്മികതയ്ക്കും സ്വാതന്ത്ര്യത്തിനു്ം അവകാശങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് ഗുര്‍മെഹര്‍ കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘നിങ്ങളുടെ കല്ലുകള്‍ക്ക് ഞങ്ങളുടെ ശരീരങ്ങളില്‍ പരിക്കേല്‍പ്പിക്കാന്‍ കഴിയുമായിരിക്കാം. പക്ഷെ ഞങ്ങളുടെ ആശയങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കാന്‍ അതിന് കഴിയില്ല’ എന്നു വിളിച്ചു പറഞ്ഞുകൊണ്ട് ഗുര്‍മെഹര്‍ നടത്തിയ ഓണ്‍ലൈന്‍ പ്രചാരണം വൈറലാവുകയും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികള്‍ ഈ പ്രചാരണം ഏറ്റെടുത്ത് പ്ലക്കാര്‍ഡുകളുമായുള്ള തങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുകയും ചെയ്തതാണ്‌ എതിരാളികളെ  ചൊടിപ്പിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍