UPDATES

ശമ്പള വര്‍ദ്ധനവിനെ ന്യായീകരിച്ച് കെജ്രിവാള്‍, പ്രധാനമന്ത്രിയും ശമ്പളം വര്‍ദ്ധിപ്പിക്കട്ടെ

അഴിമുഖം പ്രതിനിധി

ദല്‍ഹി നിയമസഭാ സാമാജികരുടെ ശമ്പളം നാലിരട്ടി വര്‍ദ്ധിപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോള്‍ വര്‍ദ്ധനവിനെ ന്യായീകരിച്ച് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നതെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.

ദല്‍ഹി നിയമസഭയില്‍ 70-ല്‍ 67 എംഎല്‍എമാരുള്ള ആംആദ്മി പാര്‍ട്ടി കഴിഞ്ഞ ദിവസമാണ് ശമ്പളം നാലിരട്ടി വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള ബില്‍ പാസാക്കിയത്. ഇതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും രാഷ്ട്രപതിയുടേയും കൂടെ അനുമതി ലഭിച്ചിക്കേണ്ടതുണ്ട്. ഈ ബില്‍ പാസാക്കിയതിന് ശേഷം തന്റെ ശമ്പളം പ്രധാനമന്ത്രിയുടേതിനേക്കാള്‍ കൂടുതല്‍ ആണെന്ന് അവര്‍ പറയുന്നു. അത് ശരിയാണെങ്കില്‍ നീതിരഹിതമാണ്. അദ്ദേഹത്തിനും ശമ്പള വര്‍ദ്ധനവ് ലഭിക്കണമെന്ന് കെജ്രിവാള്‍ പറഞ്ഞു. മറ്റുപാര്‍ട്ടികളില്‍ ഉള്ളത് പോലെ ആപ്പിലെ എംഎല്‍എമാര്‍ അഴിമതിയിലൂടെ പണം ഉണ്ടാക്കുന്നില്ല. അതിനാല്‍ മികച്ച ശമ്പളം ആവശ്യമാണ്, കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ദ്ധനവിനെ വിമര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരേയും കെജ്രിവാള്‍ വെറുതേ വിട്ടില്ല. ശമ്പള വര്‍ദ്ധനവിനുശേഷം എംഎല്‍എമാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടിയ തുകയ്ക്കുള്ള വസ്ത്രങ്ങള്‍ അവര്‍ ധരിക്കുന്നത് എന്ന് കെജ്രിവാള്‍ കുറ്റപ്പെടുത്തി. വീട്, ഓഫീസ് ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്ന് ആംആദ്മിയിലെ എംഎല്‍എമാര്‍ മുറവിളി കൂട്ടിയതിനെ തുടര്‍ന്നാണ് ശമ്പള വര്‍ദ്ധനവ് പരിഗണിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചതും കമ്മീഷന്റെ ശുപാര്‍ശകള്‍ അംഗീകരിച്ചതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍