UPDATES

സിനിമ

ഐഎഫ്എഫ്‌കെ: പ്രതിനിധികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍, സുരക്ഷ കര്‍ശനമാക്കും

Avatar

അഴിമുഖം പ്രതിനിധി

പ്രതിനിധികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തിക്കൊണ്ടായിരിക്കും ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ നാലിന് ആരംഭിക്കുന്നത്. 1500 പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച താല്‍ക്കാലിക തിയേറ്റര്‍  നിശാഗന്ധിയില്‍ സജ്ജമാക്കി. ഇതുകൂടി ചേര്‍ത്ത് ഇത്തവണ പ്രേക്ഷകര്‍ക്ക് 3200 സീറ്റുകള്‍ അധികമായി ലഭിക്കും. എല്ലാ തിയേറ്ററുകളിലും റിസര്‍വേഷന്‍ സൗകര്യമുണ്ടാകും. കലാഭവന്‍, ധന്യ-രമ്യ, ശ്രീകുമാര്‍, ശ്രീവിശാഖ് എന്നീ തിയേറ്ററുകളില്‍ ബാല്‍ക്കണി മാത്രമേ റിസര്‍വ് ചെയ്യാന്‍ കഴിയുകയുള്ളു. ടാഗോര്‍, കൈരളി, ശ്രീ, നിള, നിശാഗന്ധി, ന്യൂ സ്‌ക്രീന്‍-1, ന്യൂ സ്‌ക്രീന്‍-2, ന്യൂ സ്‌ക്രീന്‍-3 എന്നിവയില്‍ 60 ശതമാനം സീറ്റുകള്‍ റിസര്‍വേഷനിലൂടെയും ബാക്കി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുമായിരിക്കും.

ഓരോ സ്‌ക്രീനിംഗ് കഴിഞ്ഞതിനുശേഷം തിയേറ്റര്‍ പൂര്‍ണമായി ഒഴിച്ചശേഷമായിരിക്കും അടുത്ത സ്‌ക്രീനിംഗ് നടത്തുന്നത്. റിസര്‍വേഷന് എസ്.എം.എസ്, ഓണ്‍ലൈന്‍, ഹെല്‍പ് ഡെസ്‌ക് സംവിധാനങ്ങളുണ്ടായിരിക്കും. മേളയുടെ വേദികളില്‍ സുരക്ഷ കര്‍ശനമാക്കും. സീറ്റ് പരിമിതമായതിനാല്‍ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ്. ഡെലിഗേറ്റുകള്‍ക്ക് കലാഭവന്‍, കൈരളി തിയേറ്ററുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാന്‍ കഴിയും. തിയേറ്ററുകളിലേയ്ക്കുള്ള പ്രവേശനം പാസ് പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും. തിയേറ്ററിനകത്ത് ഡ്യൂട്ടി, വോളണ്ടിയര്‍ പാസുകള്‍ അനുവദിക്കുകയില്ല.  പ്രതിനിധികള്‍ക്ക് ഓട്ടോറിക്ഷ അടക്കമുള്ള വാഹനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൈരളി, ടാഗോര്‍, നിശാഗന്ധി എന്നിവിടങ്ങളില്‍ ഭക്ഷണശാലകളുണ്ടായിരിക്കും.

തിരിച്ചറിയല്‍ കോപ്പി സഹിതം അപേക്ഷിക്കുന്ന എല്ലാ ഡെലിഗേറ്റുകള്‍ക്കും അണ്‍ലിമിറ്റഡ് വൈഫൈ സൗകര്യമുണ്ടായിരിക്കും. ഇതിനായി കേരള പൊലീസിന്റെ സൈബര്‍ സെല്‍ ടീം സഹായം നല്‍കും. തിയേറ്ററിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കണം. വീഡിയോഗ്രഫി, ഫോട്ടോഗ്രഫി എന്നിവ പ്രദര്‍ശനസമയത്ത് അനുവദിക്കുകയില്ല. മേളയോടനുബന്ധിച്ച് നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് ഒരുക്കുന്ന പ്രദര്‍ശനമുണ്ടായിരിക്കും. ലളിത കലാ അക്കാദമി ചിത്രപ്രദര്‍ശനം നടത്തും. കനകക്കുന്നില്‍ നാടന്‍ കലാ അക്കാദമി, സംഗീത നാടക അക്കാദമി, കേരള കലാമണ്ഡലം, ഗുരുഗോപിനാഥ് നടനഗ്രാമം എന്നിവയുടെ കലാപ്രകടനങ്ങളുമുണ്ടായിരിക്കും.

മേളയുടെ നടത്തിപ്പ് സംബന്ധിച്ച നല്ല നിര്‍ദ്ദേശങ്ങള്‍ക്ക് സമ്മാനമേര്‍പ്പെടുത്തിയിട്ടുണ്ട്. പ്രായോഗികതയിലൂന്നിയ പുത്തന്‍ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഏറ്റവും നല്ല കുറിപ്പുകള്‍ക്ക് അക്കാദമി വക സമ്മാനമുണ്ടായിരിക്കും. ഇവ 300 വാക്കുകളില്‍ കവിയരുത്. ഇതിനുപുറമെ അക്കാദമിയുടെ ഫേസ്ബുക്ക് പേജില്‍ ഏറ്റവും നല്ല അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന നൂറുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കും. തിയേറ്ററുകളിലോ മറ്റ് പൊതുവേദികളിലോ നാശനഷ്ടങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അക്കാദമി വ്യക്തമാക്കി. 


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍