ഐഐടി കാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തിയിട്ടില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറയുന്നു
മദ്രാസ് ഐ ഐ ടിയിലെ മലയാളി വിദ്യാര്‍ത്ഥി സൂരജിന്റെ വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാതിരിക്കാന്‍ ഡോക്ടര്‍മാരുടെ തീവ്രശ്രമം. ബീഫ് ഫെസ്റ്റ് നടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ ബന്ധമുള്ള വിദ്യാര്‍ത്ഥി സംഘത്തിന്റെ ആക്രമണത്തില്‍ കണ്ണിനു ഗുരുതര പരിക്കേറ്റ സൂരജിനെ ഇന്നലെ നേത്രശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്നു ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട സൂരജിന്റെ കണ്ണിന്റെ കാര്യത്തില്‍ ഒരാഴ്ചയെങ്കിലും കഴിയാതെ ഒന്നും പറയാന്‍ കഴിയില്ലെന്നാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. ഐഐടി വിദ്യാര്‍ത്ഥികള്‍ ഡോക്ടര്‍മാരെ കണ്ടപ്പോഴാണ് ഈ വിവരങ്ങള്‍ പറഞ്ഞത്. സൂരജിന്റെ വൃദ്ധരായ മാതാപിതാക്കള്‍ മലപ്പുറത്തേക്ക് മടങ്ങി. ചെന്നൈയിലുള്ള ബന്ധുവാണ് ഇപ്പോള്‍ സൂരജിന്റെ കൂടെയുള്ളത്.
അതേസമയം സൂരജിനെ മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുന്നില്ലെങ്കില്‍ വന്‍പ്രതിഷേധം രാജ്യവ്യാപകമായി സൃഷ്ടിക്കുമെന്ന് മദ്രാസ് ഐഐടി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മേയ് 30 നാണ് 36 കാരനായ സൂരജിന് മര്‍ദ്ദനമേറ്റത്. ഇതിന്റെ പിറ്റേദിവസം തന്നെ ബോംബെ, മദ്രാസ് ഐഐടികളില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
അക്രമികള്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ലെങ്കില്‍ വന്‍ പ്രതിഷേധത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണെന്നു ഐഐടി വിദ്യാര്‍ത്ഥിയായ അഭിനവ് മാധ്യമങ്ങളോടു പറഞ്ഞു. അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഡിഎംകെയുടെ യുവജന വിഭാഗവും ഇടതുപാര്‍ട്ടികളും തങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
മദ്രാസ് ഐഐടി കാമ്പസില്‍ ബീഫ് ഫെസ്റ്റ് നടത്തിയിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണ ഉത്തരവിനെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്തിരുന്നു. ഇതിന്റെ അവസാനം ബീഫ് വിളമ്പിയിരുന്നു. അതിനെ ആരും തന്നെ ഇതിനെ ബീഫ് ഫെസ്റ്റ് ആയി കണ്ടിരുന്നില്ല. സൂരജ് അതില്‍ പങ്കെടുത്തിരുന്നുമില്ല പക്ഷേ ബീഫ് കഴിച്ചെന്നാരോപിച്ചാണു പിറ്റേദിവസം സൂരജിനെ മര്‍ദ്ദിച്ചത്. അയാള്‍ക്ക് പറയാനുള്ള അവസരം പോലും കൊടുക്കാതെയായിരുന്നു മര്‍ദ്ദനമെന്നും സൂരജിന്റെ സുഹൃത്ത് മനോജ് പരമേശ്വരന്‍ മാധ്യമങ്ങളോടു പറഞ്ഞു.