UPDATES

വീഡിയോയിലൂടെ മരണം പ്രവചിച്ച യുവതി മരിച്ചു; ദുരഭിമാനക്കൊല എന്ന് സംശയം

അഴിമുഖം പ്രതിനിധി

വീഡിയോയിലൂടെ തന്റെ മരണം പ്രവചിച്ച യുവതി ദിവസങ്ങള്‍ക്കകം മരണപ്പെട്ടു. സോണി എന്ന 26കാരിയെയാണ് വീഡിയോയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഹത്രാസിലാണ് സംഭവം. ദുരഭിമാനക്കൊലയാണ് നടന്നതെന്ന് സംശയിക്കത്തക്ക രീതിയിലാണ്‌ യുവതിയുടെ മരണം നടന്നിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സോണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തനിക്ക് ഇഷ്ടപ്പെട്ട ആളെ വിവാഹം കഴിക്കണമെന്ന ആവശ്യം വീട്ടുകാര്‍ അംഗീകരിക്കുന്നില്ലെന്നും അച്ഛനും സഹോദരനും തന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നുണ്ടെന്നുമാണ് വീഡിയോയില്‍ പറയുന്നത്.

വീട്ടുകാര്‍ എന്നെ കൊല്ലാന്‍ നോക്കുകയാണ്. ഞാന്‍ ഇമ്രാന്‍ എന്നയാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ വീട്ടുകാര്‍ എന്നെ ഇവിടെ നിന്നും മാറ്റിനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അച്ഛനും സഹോദരനും എന്നെ കൊല്ലാന്‍ ആഗ്രഹിക്കുന്നു എന്ന് സോണി പറയുന്ന വീഡിയോ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ്‌ പുറത്തെത്തിയത്. എന്റെ ജീവന്‍ അപകടത്തിലാണ്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ഇവര്‍ക്കായിരിക്കും എന്ന് സൂചിപ്പിച്ച് വീട്ടുകാരുടെ പേരുകളും വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ മൂത്രപ്പുരയില്‍ നിന്നുമാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് നെറ്റില്‍ എത്തിയതെങ്ങനെ എന്നതിനെക്കുറിച്ച് വ്യക്തതയില്ല.

അതേസമയം മരണത്തില്‍ അസ്വഭാവികത ഇല്ലെന്നാണ് പോലീസ് നിഗമനം. യുവതിയുടെ മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിച്ചിരുന്നു. മൃതദേഹത്തില്‍ ബലപ്രയോഗത്തിന്റെ അടയാളങ്ങള്‍ കണ്ടെത്താനായില്ല എന്നും മരണകാരണം കണ്ടെത്തുക പ്രയാസകരമാണ് എന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ സോണിയുടെ മാതാപിതാക്കളും നാല് സഹോദരങ്ങളും ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിനു ശേഷം ഇവര്‍ ഒളിവിലാണ്. മുംബൈയില്‍ താമസിച്ചിരുന്ന കുടുംബം അടുത്തിടെ സോണിയോടൊപ്പം ഉത്തര്‍പ്രദേശിലേക്ക് മാറുകയായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍