UPDATES

അയാസ് മേമന്‍

കാഴ്ചപ്പാട്

അയാസ് മേമന്‍

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണ്ണം നേടണം?

അയാസ് മേമന്‍

ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ തുടക്കം മോശമായിരുന്നില്ല. കഴിഞ്ഞ ശനിയാഴ്ച ഏഷ്യാഡിനെക്കുറിച്ച് ഒരു ലേഖനം എഴുതിക്കൊണ്ടിരിക്കുമ്പാഴാണ് ജിത്തു റായി 50 മീറ്റര്‍ പിസ്റ്റളില്‍ സ്വര്‍ണ നേടുന്നത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലവും നേടി. മെഡല്‍ ജേതാക്കളായി ഇരുവരും പോഡിയത്തില്‍ അഭിമാനത്തോടെ നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു.

ഈ കാഴ്ചയില്‍ നിന്നാണ് എന്റെ മനസ്സിലൊരു ചോദ്യമുയര്‍ന്നത്. 2010 ലെ ഗുവാന്‍ഷൂ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 65 മെഡലുകള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണ അതിലേറെ നേടുമോ? അതിശയോക്തി കലര്‍ന്നൊരു പ്രതീക്ഷവച്ചു പുലര്‍ത്തുന്നതില്‍ ഞാനല്‍പ്പം ജാഗ്രത കാണിക്കുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് പോലെയല്ല, ഏഷ്യന്‍ ഗെയിംസ് അല്‍പ്പംകൂടി കടുത്ത വെല്ലുവിളികള്‍ നിറഞ്ഞതാണ്. മുന്‍ ഏഷ്യാഡിലെ നേട്ടത്തിനൊപ്പമോ അതില്‍ നിന്ന് അല്‍പ്പമെങ്കിലും മെച്ചപ്പെട്ടതോ ആയ പ്രകടനം കാഴ്ചവയ്ക്കുന്നതു തന്നെ പ്രശംസനീയമാകും.

516 കായികതാരങ്ങളാണ് ഇന്ത്യക്ക് വേണ്ടി ഇത്തവണ ഇഞ്ചിയോണില്‍ എത്തിയിരിക്കുന്നത്. താരങ്ങളുടെ എണ്ണം പ്രസക്തമാണെന്ന് കരുതുന്നില്ല. വിജയ സാധ്യതയാണ് കായികതാരങ്ങളുടെ എണ്ണത്തെക്കാള്‍ ഇതുപോലൊരു കായിക മാമങ്കത്തില്‍ പ്രധാനം. മികച്ച കായിക താരങ്ങളെ തന്നെ തിരഞ്ഞെടുക്കുന്നത് ഇവിടെ മാത്രമല്ല, ഭാവിയിലേക്കും പ്രയോജനം ചെയ്യുന്നതാണ്.

എന്നാല്‍ തന്നെ വ്യക്തിഗത നേട്ടങ്ങള്‍ സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സുശീല്‍ കുമാര്‍, വിജേന്ദര്‍ സിംഗ്, ടെന്നീസ് ടീമിനെ നയിക്കേണ്ട ലിയാണ്ടര്‍ പെയ്‌സ് എന്നിവര്‍ ഏഷ്യാഡില്‍ നിന്ന് പിന്മാറിയത് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് മേല്‍ കിട്ടിയ പ്രഹരമാണ്. താരങ്ങളുടെ പിന്‍മാറ്റം പോലെ തന്നെ കളങ്കം വീഴ്ത്തിയ സംഭവമാണ് ഉദ്ഘാടന ചടങ്ങില്‍ പതാകവാഹകന്‍/വാഹക ആരായിരിക്കണമെന്നതിനെ ചൊല്ലിയുണ്ടായ വിവാദവും. യാതൊരു അര്‍ത്ഥവുമില്ലാത്ത ഒന്നായിരുന്നുവത്.

ഏഷ്യാഡ് പോലൊരു വലിയ കായികമേളയ്ക്ക് അതിന്റെതായൊരു പ്രാധാന്യമുണ്ട്. ഇത്തരമൊരു കായികമേള താരങ്ങള്‍ക്ക് വ്യക്തിപരവും ദേശത്തിനൊന്നാകെയും നല്‍കുന്ന അഭിമാനവും ബഹുമാനവും അനാവശ്യ വിവാദത്താല്‍ കളങ്കപ്പെടുത്തരുത്. കായികതാരങ്ങള്‍  ഇത്തരം മേളകളില്‍ മൈതാനത്തിറങ്ങേണ്ടത് യാതൊരുവിധ ബാഹ്യസമ്മര്‍ദ്ദങ്ങളും കൂടാതെയാകണം. വിവാദങ്ങളും തര്‍ക്കങ്ങളും അനാവശ്യവും രാജ്യത്തോടുള്ള നീതികേടുമാണ്. നമ്മുടെ രാജ്യത്തെ കായിക മേലാളന്മാര്‍ക്ക്, താരങ്ങളുടെ ധാര്‍മികനിഷ്ഠകള്‍, അവര്‍ പുലര്‍ത്തേണ്ട മഹത്വങ്ങള്‍ എന്തൊക്കെയാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല.

ആരാകണം ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ പതാകവാഹകന്‍/വാഹക എന്ന് നേരത്തെ തീരുമാനിക്കാമായിരുന്നു. എന്നാല്‍ ഒത്തൊരുമയുടെ അഭാവവും നേട്ടങ്ങളെ ബാലിശമായ വിവാദങ്ങളാക്കി തീര്‍ക്കുകയും ചെയ്യുന്ന നമ്മുടെ കായിക സംസ്‌കാരം അതിന് തടസ്സമായി.

അവസാനം ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ സര്‍ദാര്‍ സിംഗാണ് മൂവര്‍ണ്ണക്കൊടി പിടിച്ചത്.  ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണകാല ചരിത്രവും നിലവിലെ ടീമിന്റെ പ്രകടനവും നോക്കുമ്പോള്‍ സര്‍ദാര്‍ സിംഗ് ഉചിതമായ തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നിരിക്കിലും അതില്‍തന്നെ എന്തോ കൃത്രിമത്വം നടന്നതുപോലെ.

കാല്‍ നൂറ്റാണ്ടിനു പിന്നിലേക്ക് പോയി നോക്കുക. വിവിധ രാജ്യങ്ങള്‍ പങ്കെടുക്കുന്ന പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ഇന്ത്യയുടെ പതാകവാഹകന്‍ ഹോക്കി ടീം നായകന്‍ തന്നെയായിരുന്നു. ഇന്ത്യയുടെ ദേശീയ കായികയിനമാണ് ഹോക്കി. അക്കാലത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിക്കാവുന്ന കായികയിനം കൂടിയായിരുന്നു ഹോക്കി.

കഴിഞ്ഞ ദശാബ്ദം കൊണ്ട് കാര്യങ്ങളെല്ലാം മാറിപ്പോയി. ആ മാറ്റം നമുക്ക് ചാരിതാര്‍ത്ഥ്യം നല്‍കുന്നതുമല്ല. നിലവില്‍ ഹോക്കി റാങ്കിങ്ങില്‍ ഇന്ത്യ  ഒമ്പതാം സ്ഥാനത്താണ്. വനിതകള്‍ 13 -ആം സ്ഥാനത്തും. ആദ്യ ഏഴ് സ്ഥാനക്കാരെല്ലാം ഓസ്‌ട്രേലിയ, യൂറോപ്പ്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളാണ്. ഈ അവസ്ഥയില്‍ ആര്‍ക്കെങ്കിലും മനഃസാക്ഷിക്കുത്ത് ഉണ്ടാകുന്നുണ്ടോ ആവോ?

ബെസ്റ്റ് ഓഫ് അഴിമുഖം 

 ശാസ്ത്രിയെ ക്രിക്കറ്റ് ഡയറക്ടറായി നിലനിര്‍ത്തുന്നതില്‍ ആര്‍ക്കാണെതിര്‍പ്പ്?
ധോനി സഞ്ജു സാംസണെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തേണ്ടതുണ്ട്
പന്ത് പിളരുന്ന ആ സ്മാഷ് കണ്ടില്ലെന്നു നടിക്കാന്‍ ഇനി അവര്‍ക്കാവുമായിരുന്നില്ല
ഇങ്ങനെ നാണം കെടുന്നതിലും നല്ലത് കായികമേഖല തന്നെ അടച്ചുപൂട്ടുകയാണ്
ഇന്ത്യ കണ്ട ഏറ്റവും മികച്ച കായികതാരമാണോ അഞ്ജു?

ഏഷ്യാഡില്‍ മുന്‍നിര രാജ്യങ്ങളില്ലെന്നത് ആശ്വാസ്യകരം. എന്നാല്‍ ആതിഥേയരായ ദക്ഷിണ കൊറിയ ഇന്ത്യയെക്കാള്‍ ഒരു സ്ഥാനം മുകളിലാണ്. നമ്മുടെ ചിരവൈരികളായ പാക്കിസ്ഥാന്‍ 11-ആം സ്ഥാനത്തുണ്ട്. ആദ്യ 20ല്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ടീമാണ് ചൈന. എന്നാല്‍ മൈതാനത്ത് ഏതുടീമിനും ആര്‍ക്കെതിരെയും ഭീഷണിയുയര്‍ത്താം.

സര്‍ദാര്‍ സിംഗും കൂട്ടരും ഇഞ്ചിയോണില്‍ നേരിടുന്ന വലിയ വെല്ലുവിളി എന്താണെന്നോ. പോഡിയത്തില്‍ ഏതെങ്കിലും ഒരു സ്ഥാനത്ത്  കയറിനിന്നാല്‍ പോര, സ്വര്‍ണ്ണമെഡല്‍ തന്നെ കഴുത്തില്‍ തൂങ്ങണം. അല്ലെങ്കില്‍ 2016 ലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സിന് നേരിട്ട് പ്രവേശനം കിട്ടുമെന്ന പ്രതീക്ഷ ഉപേക്ഷിച്ചേക്കണം.

സാധ്യതകളെ മറ്റൊരു വീക്ഷണകോണിലൂടെ കാണാം. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷനെ സംബന്ധിച്ച് ഇന്ത്യ വളരെ നിര്‍ണ്ണായകമാണ്. കാരണം 1.2 ബില്യണ്‍ ജനങ്ങളാണ് ഈ കായികയിനം അറിയാവുന്നവരായി ഇവിടെയുള്ളത്. സാമ്പത്തികരംഗത്ത് ത്വരിതവളര്‍ച്ച നേടുന്നൊരു രാജ്യത്തിന്റെ പിന്തുണ ഈ കായികയിനത്തിന്റെ നിലനില്‍പ്പിന് ആവശ്യവുമാണ്.

ഏഷ്യാഡ് മുതല്‍ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ചില നിയമങ്ങള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഒരു മത്സരം ഇരുപകുതികളായിരുന്നിടത്ത് ഇനി മുതല്‍ അത് നാലാകും, ലാ ബാസ്‌ക്റ്റ് ബോള്‍ മത്സരങ്ങള്‍പോലെ. പതിനഞ്ച് മിനിട്ടുകള്‍ കൂടുമ്പോള്‍ ഇടവേളകള്‍ വരുന്ന തരത്തിലുള്ള പുതിയ പരിഷ്‌കാരം ആരാധകരെയും സ്‌പോണ്‍സര്‍മാരെയും കൂടുതലായി ആകര്‍ഷിക്കാനാണ്. ഏഷ്യന്‍ ടീമുകള്‍ക്ക് ഈ രീതിയോട് യോജിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

എന്തായാലും 2016 ഒളിമ്പിക്‌സിലേക്കുള്ള  പ്രവേശനടിക്കറ്റ് കൂടി നേടിത്തരുന്നതിനോടൊപ്പം ഇന്ത്യന്‍ ഹോക്കിയിലെ പുതുവസന്തം കൂടിയായി മാറും ആ സ്വര്‍ണ്ണം. അതായത് സര്‍ദാര്‍ സിംഗ് & കമ്പനിക്ക് നിറവേറ്റാനുള്ളത് ഇരട്ട ഉത്തരവാദിത്തമാണെന്നര്‍ഥം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍