അഞ്ചു മണിക്കൂര്‍ നീണ്ട പോസ്റ്റ്മോര്‍ട്ടത്തിനൊടുവില്‍ഏറ്റവും കുറഞ്ഞത് എട്ട് ദിവസമെങ്കിലും പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നു ഡോക്ടര്‍മാര്‍ വിധി എഴുതി
കതുവാ ബലാത്സംഗ കൊലയ്ക്കെതിരെ രാജ്യമാകെ പ്രതിഷേധം പടരുമ്പോള്‍ ഗുജറാത്തിലെ സൂററ്റില്‍നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. പതിനൊന്നു വയസ്സുകാരിയുടെ 86 മുറിവുകളുള്ള മൃതശരീരം കണ്ടെത്തിയതായി എ എന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ പല പരിക്കുകളും അവളുടെ സ്വകാര്യ ഭാഗങ്ങളില്‍ ആണെന്നത് മനസാക്ഷിയെ ഞെട്ടിക്കുന്ന മറ്റൊരു ബലാത്സംഗ കൊലയുടെ സൂചന നല്‍കി.
അഞ്ചു മണിക്കൂര്‍ നീണ്ട പോസ്റ്റ്മോര്‍ട്ടത്തിനൊടുവില്‍ഏറ്റവും കുറഞ്ഞത് എട്ട് ദിവസമെങ്കിലും പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു എന്നു ഡോക്ടര്‍മാര്‍ വിധി എഴുതി. ബലാത്സംഗത്തിനൊടുവില്‍ പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു എന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
ഒട്ടുമിക്ക മുറിവുകളും തടികൊണ്ട് ഉണ്ടാക്കിയ ആയുധം കൊണ്ടുണ്ടായതാണെന്ന് സൂററ്റ് സിവില്‍ ആശുപത്രിയിലെ ഫോറന്‍സിക് തലവന്‍ പറഞ്ഞു. “ഏഴോ എട്ടോ ദിവസം പഴക്കമുള്ള 86 മുറിവുകള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി” ഫോറന്‍സിക് മേധാവി ഗണേഷ് ഗോവേകര്‍പറഞ്ഞു.
ഏപ്രില്‍ ആറിന് സൂററ്റിലെ ബെസ്റ്റാന്‍ പ്രദേശത്തെ ക്രിക്കറ്റ് മൈതാനത്തിന് സമീപത്തുവെച്ചാണ് കുട്ടിയുടെ മൃതശരീരം കണ്ടെത്തിയത്. പെണ്‍കുട്ടി ആരാണ് എന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
കതുവ, ഉനാവോ ബലാത്സംഗ കേസില്‍ ബിജെപി സര്‍ക്കാരുകള്‍ പ്രതിരോധത്തില്‍ ആയിരിക്കുമ്പോഴാണ് ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ നിന്നും മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത വന്നിരിക്കുന്നത്. ദീര്‍ഘ ദിവസത്തെ മൌനത്തിന് ശേഷം രണ്ടു ദിവസം മുന്‍പാണ് കതുവാ,ഉന്നവൊ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മൊദി പ്രതികരിക്കാന്‍ തയ്യാറായത്.
ഈ സംഭവങ്ങൾ രാജ്യത്തിനും സമൂഹത്തിനും നാണക്കേടുണ്ടാക്കി, രണ്ടു ദിവസമായി ചർച്ച ചെയ്യപ്പെടുന്ന സംഭവങ്ങൾ ഒരിക്കലും പരിഷ്കൃത സമൂഹത്തിൽ നടക്കാൻ പാടില്ലാത്തതാണ്, കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ല, നമ്മുടെ മക്കൾക്ക് ഉറപ്പായും നീതി ലഭിക്കും എന്നൊക്കെയാണ് പ്രധാനമന്ത്രി പറഞ്ഞത്.