UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിംഗവിവേചനം; അഞ്ചുവയസില്‍ താഴെയുള്ള 2.39 ലക്ഷം പെണ്‍കുട്ടികള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ മരിക്കുന്നു

മൂന്നിൽ രണ്ടു ഭാഗവും മരണങ്ങള്‍ നടക്കുന്നത് ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ്

ആണ്‍കുട്ടികൾക്ക് കൂടുതല്‍ മുൻഗണന നല്‍കുന്നതിനാല്‍ ഇന്ത്യയിൽ ഓരോ വർഷവും 2,39,000 പെൺകുട്ടികൾ മരണപ്പെടുന്നതായി റിപ്പോര്‍ട്ട്. ലിംഗവിവേചനത്തെക്കുറിച്ച് പഠനംനടത്തുന്ന ഓസ്ട്രിയയില്‍ നിന്നുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റംസ് അനാലിസിസ്’ എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍ നടത്തിയിരിക്കുന്നത്. പെണ്‍ ഭ്രൂണഹത്യയെ ഈ പഠനത്തില്‍ ഉള്‍ടുത്തിയിട്ടുമില്ല.

‘പെൺകുട്ടികളോടുള്ള ലിംഗാധിഷ്ഠിത വിവേചനങ്ങൾ അവരെ ജനിപ്പിക്കാതിരിക്കുന്നിടത്ത് മാത്രമല്ല, അത് ജനിച്ചവരുടെ മരണത്തിന് മുൻതൂക്കം നൽകുന്നിടത്തുമുണ്ട്’, പഠനം നടത്തിയ സംഘത്തില്‍പ്പെട്ട ക്രിസ്റ്റോഫ് ഗിൽമോട്ടോ പറഞ്ഞു. ‘വിദ്യാഭ്യാസ രംഗത്തോ, തൊഴിൽ മേഖലയിലോ അല്ലെങ്കിൽ രാഷ്ട്രീയ പ്രാതിനിധ്യത്തിലോ തുല്യ പ്രാധിനിധ്യം നല്‍കിയാല്‍ മാത്രം ലിംഗ നീതിയാകില്ല. അര്‍ഹിക്കുന്ന സംരക്ഷണവും, വാക്സിനേഷനും, പോഷകാഹാരവുംകൂടെ നല്‍കണം’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മൂന്നിൽ രണ്ടു ഭാഗവും മരണങ്ങള്‍ നടക്കുന്നത് ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളില്‍ മാത്രമാണ്. ഉത്തർപ്രദേശിൽ 30.5 ശതമാനവും, ബീഹാറിൽ 28.5 ശതമാനവുമാണ് ഫീമെയില്‍ മോര്‍ട്ടാലിറ്റി. ഗ്രാമീണ-കാർഷിക മേഖലകളിലും, ഏറ്റവും താഴ്ന്ന വിദ്യാഭ്യാസ നിലവാരമുള്ള സ്ഥലങ്ങളിലും, ഉയർന്ന ജനസാന്ദ്രതയുള്ളിടത്തും, കുറഞ്ഞ സാമൂഹ്യ സാമ്പത്തിക വികസനമുള്ള സംസ്ഥാനങ്ങളിലുമാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതല്‍ ഉള്ളതെന്ന് പഠനം വ്യക്തമാക്കുന്നു.

ഭക്ഷണത്തിലും, ആരോഗ്യപരിചരണത്തിലും പെൺകുട്ടികൾ നേരിടുന്ന വിവേചനം കുറയ്ക്കുന്നതിനായി, ദാരിദ്ര്യവും ഏറ്റവും താഴ്ന്ന സാമൂഹിക വികസനവും ഉള്ള, ബീഹാർ ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെന്ന് ഗവേഷകയായ നന്ദിത സെയ്കിയ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍