യുപിയിലാണ് ഏറ്റവും കൂടുതൽ തോട്ടിപ്പണിക്കാരുള്ളത്.
രാജ്യത്ത് 53,236 തോട്ടിപ്പണിക്കാരുണ്ടെന്ന് പുതിയ കണക്കുകൾ. 2017ൽ എടുത്ത കണക്കുകൾ പ്രകാരം 13,000 തോട്ടിപ്പണിക്കാരാണ് രാജ്യത്തുണ്ടായിരുന്നത്. നാലിരട്ടിയോളം വർധനയാണ് കണക്കുകളിൽ കാണുന്നത്. വിവിധ കേന്ദ്രമന്ത്രാലയങ്ങൾ ചേർന്ന് രൂപീകരിച്ച ദൗത്യസംഘമാണ് ഈ കണക്കെടുപ്പ് നടത്തിയത്.
തോട്ടിപ്പണിക്കാരുടെ എണ്ണം വൻതോതിൽ ഉയര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും മിക്ക സംസ്ഥാനങ്ങളും ഈ യാഥാർത്ഥ്യത്തെ നിഷേധിക്കുകയാണ്. ഇക്കാരണത്താൽ തന്നെ ഇപ്പോൾ ലഭ്യമായ ഈ കണക്കുകൾ പോലും യാഥാർത്ഥ്യത്തോട് അടുത്തിരിക്കണമെന്നില്ല എന്നതാണ് സ്ഥിതി.
രാജ്യത്തെ 600 ജില്ലകളിൽ 121 ജില്ലകളിൽ നിന്നുള്ള കണക്കുകൾ മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. 53000ത്തിലധികം പേർ ഈ ജോലി ചെയ്യുന്നുണ്ടെന്ന് കേന്ദ്ര സർവ്വേകൾ സ്ഥിരീകരിക്കുമ്പോഴും സംസ്ഥാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള കണക്ക് പ്രകാരം രാജ്യത്തെ 6650 തൊഴിലാളികൾ മാത്രമേയുള്ളൂ.
ദൗത്യസംഘം പുറത്തുവിട്ട ഈ കണക്കുകളിൽ ഇനിയും ചില സംസ്ഥാനങ്ങൾ കൂടി ഉൾപ്പെടുത്തേണ്ടതായിട്ടുണ്ട്. ബിഹാർ, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങള്‍ സർവ്വേയിൽ പങ്കെടുത്തിട്ടില്ല. ആകെ 12 സംസ്ഥാനങ്ങളിൽ മാത്രമാണ് സർവ്വേ നടത്തിട്ടുള്ളത്. ഇത്രയും സംസ്ഥാനങ്ങൾ മാത്രമാണ് സഹകരിച്ചത്.
യുപിയിലാണ് ഏറ്റവും കൂടുതൽ തോട്ടിപ്പണിക്കാരുള്ളത്. 28,796 പേർ.
ഈ കണക്കുകളിൽ കക്കൂസ് മാലിന്യങ്ങൾ വൃത്തിയാക്കുന്നവരും റെയിൽവേക്ക് വേണ്ടി തോട്ടിപ്പണി ചെയ്യുന്നവരും പെടുന്നില്ല എന്നും അറിയുക. റെയിൽവേയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ശുചീകരണത്തൊഴിൽ ചെയ്യുന്നവരുള്ള സ്ഥാപനം.