“നമ്മുടെ ശാസ്ത്രജ്ഞരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ചന്ദ്രയാൻ 2 ദൗത്യത്തിനായി ഐഎസ്ആർഓ ടീം കഠിനാധ്വാനം ചെയ്തു,”
ചന്ദ്രയാൻ 2 ദൗത്യം പൂർത്തീകരിക്കാൻ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിലെ ശാസ്ത്രജ്ഞൻ കഠിനാധ്വാനം ചെയ്തെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ചന്ദ്രയാൻ ദൗത്യത്തിന്റെ ബഹളത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ തകരുന്നത് മറച്ചു വെക്കുകയാണ് പ്രധാനമന്ത്രിയും ബിജെപിയും ചെയ്യുന്നതെന്ന വിമർശനമുന്നയിച്ചതിനു പിന്നാലെയാണ് ഈ പ്രസ്താവന. “നമ്മുടെ ശാസ്ത്രജ്ഞരെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ചന്ദ്രയാൻ 2 ദൗത്യത്തിനായി ഐഎസ്ആർഓ ടീം കഠിനാധ്വാനം ചെയ്തു,” മമത ട്വീറ്റ് ചെയ്തു. “ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പമുണ്ട്” എന്നായിരുന്നു മമതയുടെ മറ്റൊരു ട്വീറ്റ്.
ചന്ദ്രയാൻ ദൗത്യം നിരീക്ഷിക്കാൻ വെള്ളിയാഴ്ച ബെംഗളൂരുവിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പോയ ഘട്ടത്തിലാണ് മമത വിമർശനവുമായി രംഗത്തെത്തിയത്. “അടുത്ത നാലു ദിവസത്തേക്ക് ചന്ദ്രയാൻ മാത്രമായിരിക്കും ചർച്ച. രാജ്യത്ത് അവർ ബാക്കിയെല്ലാം ചെയ്തു കഴിഞ്ഞെന്ന മട്ടിലായിരിക്കും ചർച്ചകൾ. അവരാണ് ശാസ്ത്രം കണ്ടുപിടിച്ചതെന്ന മട്ടിലായിരിക്കും കാര്യങ്ങൾ,” മമത പറഞ്ഞു.
രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കുന്നത് ചൂണ്ടിക്കാട്ടി മമത ബിജെപിയെയും വിമർശിച്ചു. കഴിഞ്ഞ എഴുപതോളം വർഷമായി രാജ്യം തുടരുന്ന ഗവേഷണങ്ങളുടെ ഫലമാണിതെന്ന് അവർ പറയുകയുണ്ടായി.
സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ആറു വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ച. തൊഴിലില്ലായ്മ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ ഏറ്റവും മോശമായ അവസ്ഥയിലാണുള്ളത്.