ബിജെപി എന്നത് എണ്‍പതുകളുടെ സുപ്രഭാതത്തില്‍ രൂപപെട്ട വെറുമൊരു പാര്‍ടിയല്ല. അതിന്റെ നാഭിയില്‍ പകയുടെ വിത്തുകളുണ്ട്
ബിഹാറിനു പിറകെ തമിഴകത്തും ഏറ്റവും വലിയ രാഷ്ട്രീയ കക്ഷി എന്‍ഡിഎക്കൊപ്പം ചേരുന്നു. രാഷ്ട്രീയത്തിലെ കേവല ബലതന്ത്രത്തിനപ്പുറം ഇത് ഇന്ത്യന്‍ പ്രതിചിന്തയുടെ പിന്മടക്കത്തിന്റെ സൂചനയായിട്ടു വേണം കരുതാന്‍. അല്ലെങ്കില്‍ യഥാര്‍ത്ഥ ഇന്ത്യയുടെ തനിനിറം മങ്ങുന്നതായിട്ടുവേണം കാണാന്‍. ജാതിശ്രേണിക്കെതിരായ പ്രതിചിന്തകള്‍ രൂപപെടുത്തുന്നതില്‍ ഏറ്റവുവലിയ പങ്ക് വഹിച്ച രണ്ട് സംസ്ഥാനങ്ങളാണ് ബിഹാറും തമിഴ്‌നാടും. തമിഴനാട്ടില്‍ ബിജെപി സ്വാധീനം ഉണ്ടാക്കുന്നുവെന്നതിന്റെ കേവല പ്രതികരണത്തിനപ്പുറം ചില അപകടസൂചനകളാണിത് നല്‍കുന്നത്.
പൊതുമനസില്‍ ജീര്‍ണ്ണിച്ചുകടന്ന ജാതി ശ്രേണിയുടെ അച്ചുകളുടച്ച് മനുഷ്യനെ സമത്വത്തിലേക്ക് നയിച്ച രാഷ്ട്രീയ പ്രചോദനങ്ങളാണ് ഇരു സംസ്ഥാനത്തും തിളങ്ങി നിന്നിരുന്നത്. മതേതര സോഷ്യലിസറ്റ് ഇന്ത്യക്ക് എക്കാലത്തും ആശയപരമായ പ്രചോദനമായിരുന്നു ഇരു സംസ്ഥാനങ്ങളിലുണ്ടായ രാഷ്ടീയ പ്രവര്‍ത്തനങ്ങള്‍. റാം മനോഹര്‍ ലോഹ്യയും ജയപ്രകാശ് നാരായണനും ബിഹാറിലെ അടിസ്ഥാന ജനതക്ക് സോഷ്യലിസറ്റ് സ്വപ്‌നങ്ങള്‍ നല്‍കി മുന്നോട്ടേക്ക് നയിച്ചു.
അതിന്റെ ഫലമായി സംസ്ഥാനത്തും ദേശീയ രാഷ്ടീയത്തിലും വളര്‍ന്നു വന്നവരാണ് ഇന്ന് വ്യത്യസ്ഥ ചേരികള്‍ക്ക് നേതൃത്വം നല്‍കിവരുന്ന നിതിഷ് കുമാര്‍, ലാലുപ്രസാദ് യാദവ് രാം വിലാസ് പാസ്വാന്‍ എന്നിവര്‍. ഇന്ത്യ ബ്രിട്ടീഷ് രാജില്‍ നിന്നും സ്വാതന്ത്ര്യം നേടിയതുപോലെ തന്നെ ജാതിശ്രേണിയില്‍നിന്നും മനുഷ്യരെ മോചിപിച്ചവരാണ് തന്തെ പെരിയാറും ഡോ അണ്ണയും റാം മനോഹര്‍ ലോഹ്യയും.
നവോത്ഥാന ഇന്ത്യയുടെ വഴിവിളക്കുകളായ ഇവരുടെ ലക്ഷ്യമെന്തായിരുന്നുവോ അതിനു നേര്‍വിപരിതമാണ് ഇവരുടെ പിന്മുറക്കാരെന്നാണ് ചരിത്രത്തിന്റെ വികൃതി. അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ ആശയപ്രചാരണത്തിന്റെ കേന്ദ്രസ്ഥാനം വെളളാപളളി ആണെന്നതുപോലെ തന്നെയാണ് നിതീഷും അമ്മയും പളനിസാമിമാരുമെന്നത് അനുദിനം തെളിഞ്ഞുവരികയാണ്.
തമിഴകത്ത് 1920 കളില്‍ പെരിയാര്‍ രാമസാമി നായിക്കര്‍ ( തന്തെ പെരിയാര്‍) ആരംഭിച്ച ജസറ്റിസ് പാര്‍ടി പിന്നിട് ദ്രാവിഡ പാര്‍ടിയാവുകയായിരുന്നു. ജാതി ബോധം ഉഛാടനം ചെയ്യുന്നതിനായി നാടകവും കലയും തുടങ്ങി സകല മാധ്യമങ്ങളഉം ഉപയോഗപെടുത്തി പെരിയാറും അണ്ണായും പ്രസ്ഥാനത്തെ ശക്തിപെടുത്തി. പിന്നീട് അണ്ണ ഡിഎംകെ ഉണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ പെരിയാര്‍ സ്വയം വിട്ടുനില്‍ക്കുകയായിരുന്നു. ദ്രാവിഡ കഴകം മാതൃപ്രസ്ഥാനമായി സാമൂഹ്യ പരിവര്‍ത്തനും ജാതി ഉഛാടനത്തിനുമായി നില്‍കൊളളുന്നു. ഇപ്പോഴും അത് അങ്ങനെ തുടരുന്നു. എന്നാല്‍ ഡിഎംകെ അധികാരത്തിലെത്തിയശേഷം നിയമസഭയില്‍ പെരിയാറിനായി ഒരു കസേര ഒഴിച്ചിട്ടു. അദ്ദേഹം അധികാരം മണക്കുന്ന ആ ഇരിപ്പിടത്തേക്ക് തിരിഞ്ഞുനോക്കിയതുമില്ല.
അണ്ണായുടെ മരണത്തോടെ ഡിഎംകെ കരുണാനിധിയുടേയും എംജിആറിന്റെയും കരങ്ങളിലായി. തന്നെ വെട്ടി മറ്റവന്‍ സര്‍വാധികാരിയാവുമോ എന്ന് ഇരുവരും കരുതി. ഒടുവില്‍ പാര്‍ടി രണ്ടായി. അങ്ങനെ തമിഴകത്ത് രണ്ട് ദ്രാവിഡ പാര്‍ടികളുണ്ടായി. ബീഹാറില്‍ ജയപ്രകാശ് നാരായണനുശേഷം മൂന്ന് പേരും മൂന്നു പാര്‍ടികളായതുപോലെ. പിന്നീട് എംജിയാറിന്റെ മരണത്തോടെ അദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ മറ്റൊരു പാര്‍ടിയുണ്ടായി. നീണ്ട പോരാട്ടത്തിനുശേഷം ആള്‍ ഇന്ത്യ അണ്ണാ ഡിഎംകെയുടെ സര്‍വ്വാധികാരം അമ്മയുടെ കരങ്ങളിലെത്തി. അമീബ പോലെ ദ്രാവിഡകഴകം ചെറുപാര്‍ടികളായി വിഭജിച്ചുപോയി. ഒപ്പം പെരിയാറിന്റേയും അണ്ണായുടേയും ആശയലോകവും ഇല്ലാതായി. ഒടുവിലിതാ പാര്‍ടി എതിര്‍ ചേരിയായ എന്‍ഡിഎക്കൊപ്പം ചേരാന്‍ ഇടപാടിയും പളനിസ്വാമിയും ഐക്യപെട്ടിരിക്കുന്നു. നിധീഷ് എന്‍ഡിഎയില്‍ ചേര്‍ന്നതുപോലെ.
അധികാരം നിലനിര്‍ത്താനുളള ബലതന്ത്രമായി ഇതിനെ കരുതുന്നതിനേക്കാള്‍ ഗുരുതരമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുക. കാരണം ബിജെപി എന്നത് എണ്‍പതുകളുടെ സുപ്രഭാതത്തില്‍ രൂപപെട്ട വെറുമൊരു പാര്‍ടിയല്ല. അതിന്റെ നാഭിയില്‍ പകയുടെ വിത്തുകളുണ്ട്. ജാതിശ്രേണി സമുഹത്തിന്റെ ആനൂകൂല്യത്തില്‍ സുഖകരമായി ജീവിച്ചിരുന്നു ചിലരുടെ പ്രതികാരത്തിന്റെ ഫലം കൂടിയാണ് ആ പാര്‍ടി. അതിനുപുറമെ ബിജെപിയുടെ രുപപെടലിലേക്ക് നയിച്ചത് അടിയന്തിരാവസ്ഥയും.
ഇന്ദിരഗാന്ധി രാജ്യത്തെ ഭുപ്രഭുക്കളുടെ സ്വത്തും സൗകര്യങ്ങളും ദേശസാല്‍ക്കരണം വഴി രാജ്യത്തിന്റെ പൊതുസ്വത്താക്കി മാറ്റിയതിന്റെ രാഷ്ട്രീയ പ്രതികരണവുമാണ് ബിജെപി. അതുകൊണ്ട് തന്നെ ദ്രാവിഡ പാര്‍ട്ടികളും സോഷ്യലിസറ്റ് പാര്‍ടികളും അതിലേക്ക് ചായുന്നത് ജനാധിപത്യ മതേതര സോഷ്യലിസറ്റ് രാഷ്ട്രമെന്ന യഥാര്‍ത്ഥ ഇന്ത്യ എന്ന സങ്കല്‍പ്പം തകരുന്നതിനു വഴി വച്ചേക്കും. ഒപ്പം പഴയ ഫ്യുഡലിസറ്റ് ശക്തികള്‍ അഭ്യന്തര കോര്‍പ്പറേറ്റുകളാവും. അതാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അമ്പാനിയുടെ കാര്്യസ്ഥന്‍ രാജ്യത്തെ സെന്‍ട്രല്‍ ബാങ്കിന്റെ ഗവര്‍ണ്ണറാവുന്നതും നോട്ടനിരോധനവുമെല്ലാം. ഇന്ത്യയുടെ എക്കാലത്തേയും പ്രതിചിന്തയുടെ വെളിച്ചം തന്നയാണ് മങ്ങുന്നത്.