11 സീറ്റുകളിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
സമാജ്‌വാദി പാർട്ടിയുമായി വരുന്ന ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യമുണ്ടാകില്ലെന്ന ബിഎസ്‌പി നേതാവ് മായാവതിയുടെ പ്രസ്താവനയ്ക്ക് അഖിലേഷ് യാദവിന്റെ മറുപടി. തന്റെ പാർട്ടിയും ബിഎസ്‌പിയുമായി ഒരു സഖ്യത്തിന് തയ്യാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
11 സീറ്റുകളിൽ തങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.
എല്ലാ സീറ്റുകളിലും എസ്‌പിയുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറി മത്സരിക്കാനുള്ള തന്റെ തീരുമാനം താൽക്കാലികമാണെന്നു കൂടി മായാവതി പറഞ്ഞിരുന്നു. സഖ്യത്തിൽ നിന്നുള്ള പിന്മാറ്റം ഉപതെരഞ്ഞെടുപ്പുകൾക്കു വേണ്ടി മാത്രമാണ്. സമാജ്‌വാദി പാർട്ടി തങ്ങളുടെ പാർട്ടിയെ ശക്തിപ്പെടുത്തുകയാണെങ്കിൽ മാത്രമേ സഖ്യം ചേരുന്നതിൽ അർത്ഥമുള്ളൂ എന്ന സൂചനയും മായാവതി നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌പി മോശം പ്രകടനമാണ് കാഴ്ച വെച്ചതെന്ന പരാതി ബിഎസ്പിക്കുണ്ട്. ബിഎസ്പിക്ക് 10 സീറ്റും എസ്പിക്ക് 5 സീറ്റുമാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചത്.
“ഭാവിയിൽ അഖിലേഷ് തന്റെ രാഷ്ട്രീയ നീക്കങ്ങളിൽ വിജയം കാണുകയാണെങ്കിൽ ഒരുമിച്ച് പ്രവർത്തിക്കാം. ഇല്ലെങ്കിൽ വേറിട്ട് നിൽക്കുന്നതാണ് നല്ലത്. അതുകൊണ്ട് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് ഞങ്ങളുടെ തീരുനമാനം,” -മായാവതി പറഞ്ഞു. ഭാര്യ ഡിംപിള്‍ യാദവിനെ പോലും ജയിപ്പിക്കാന്‍ ശേഷിയില്ലാത്തയാളാണ് അഖിലേഷ് എന്ന് മായാവതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിഎസ്പിക്കും എസ്പിക്കും ലഭിച്ചത്. തെരഞ്ഞെടുപ്പു ഫലം വന്നിതിനു ശേഷം പരാജയത്തിന്റെ കാരണം എസ്പിയുമായുള്ള സഖ്യമാണെന്ന നിലപാടാണ് മായാവതിയെടുത്തത്. തന്റെ പാർട്ടിയിലെ ഉന്നത നേതാക്കളെ വിവിധ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു മായാവതി. ആറ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയും രണ്ട് സംസ്ഥാനങ്ങളിലെ സംസ്ഥാന പ്രസിഡണ്ടുമാരെയും മായാവതി നീക്കം ചെയ്യുകയുണ്ടായി. ഉത്തരാഖണ്ഡ്, ബിഹാർ, ജാർഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കോഓർഡിനേറ്റർമാരെയാണ് മായാവതി നീക്കിയത്. പാർട്ടിക്കകത്ത് വൻതോതിലുള്ള മാറ്റങ്ങൾ വരുത്താൻ മായാവതി തയ്യാറെടുക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
യാദവ സമുദായം ബിഎസ്പിക്ക് വോട്ട് ചെയ്യാന്‍ തയ്യാറായില്ലെന്നാണ് മായാവതിയുടെ വാദം. അതേസമയം അഖിലേഷുമായി തനിക്കുന്നുള്ള ബന്ധം കക്ഷി രാഷ്ട്രീയത്തിലൊതുങ്ങുന്നതല്ലെന്നും മായാവതി പറയുകയുണ്ടായി. എസ്പി – ബിഎസ്പി സഖ്യം നിലവില്‍ വന്നതിന് ശേഷം അഖിലേഷും ഡിംപിളും തനിക്ക് വളരെയധികം ബഹുമാനം നല്‍കിയിട്ടുണ്ട് എന്നും മായാവതി പറഞ്ഞു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഞാന്‍ എസ് പിയുമായുള്ള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്നു. അവര്‍ക്ക് തിരിച്ചും ബഹുമാനം നല്‍കി. ഞങ്ങളുടെ ബന്ധം രാഷ്ട്രീയത്തില്‍ ഒതുങ്ങുന്നില്ല. അത് എന്നും തുടരുമെന്നും മായാവതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുലായം സിങ് യാദവിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് അഖിലേഷ് ബിഎസ്പിയുമായി സഖ്യത്തിലേർപ്പെട്ടത്.