ആക്രമണം, കശ്മീര്‍ കലാപത്തെ നേരിടുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശക്തമായ ഒരു പിടിവള്ളി നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുന്നു
അമര്‍നാഥ് യാത്രയ്ക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യപ്പെടാതിരുന്ന ഗുജറാത്തില്‍ നിന്നുള്ള ബസിന് നേരെ തിങ്കളാഴ്ച രാത്രി ഭീകരാക്രമണം ഉണ്ടായതോടെ കശ്മീര്‍ കലാപം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്ന ഈ ആക്രമണം, കശ്മീര്‍ കലാപത്തെ നേരിടുന്നതിന് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ശക്തമായ ഒരു പിടിവള്ളി നരേന്ദ്ര മോദി സര്‍ക്കാരിന് നല്‍കുന്നു.
1990-ല്‍ താഴ്‌വരയില്‍ കലാപം ആദ്യമായി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. എന്നാല്‍, ന്യൂഡല്‍ഹിയിലെ പുതിയ രാഷ്ട്രീയ കാര്യസ്ഥതയും ഇന്ത്യന്‍ ഹൃദയഭൂമിയിലെ സാമുദായിക വെറിയും കണക്കിലെടുക്കുമ്പോള്‍ ഇത്തവണത്തെ തിരിച്ചടി നാടകീയമായിരിക്കും.
വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന യാത്രയ്ക്ക് പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഹര്‍ക്കത്ത്-ഉല്‍-അന്‍സര്‍ 1993-ല്‍ വിലക്ക് പ്രഖ്യാപിച്ചപ്പോഴാണ് തീര്‍ത്ഥാടനത്തിന് രേഖപ്പെടുത്തപ്പെട്ട ആദ്യ ഭീഷണി ഉണ്ടായത്. ബാബറി മസ്ജിദ് തകര്‍ത്തതിനെതിരായ പ്രതിഷേധമാണ് ആക്രമണമെന്നാണ് അന്ന് ആ തീവ്രവാദ സംഘടന അവകാശപ്പെട്ടത്. എന്നാല്‍ പ്രദേശവാസികള്‍ അത്ര ആവേശഭരിതരായില്ല എന്ന് മാത്രമല്ല ആശയത്തെ എതിര്‍ക്കുകയും ചെയ്തതോടെ ഭീഷണി അത്രമേല്‍ ആളിക്കത്തിയില്ല. ഹിന്ദുക്കള്‍ കൂട്ടത്തോടെ പലായനം ചെയ്യുകയും കശ്മീര്‍ സംഘര്‍ഷത്തിന് ഒരു സാമുദായിക സ്വഭാവം കൈവരികയും ചെയ്തിട്ടും താഴ്‌വരയില്‍ അക്കാലത്ത് ഒരു വിശാല മതേതര വികാരം നിലനിന്നിരുന്നു. 2000 ഓഗസ്റ്റ് ഒന്നിന്, തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഫല്‍ഗാമിലെ ഒരു ക്യാമ്പിലേക്ക് തീവ്രവാദികള്‍ ഇരച്ചുകയറിയപ്പോള്‍ 17 തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്.
അക്രമികള്‍ സുരക്ഷ സേനയെയാണ് ലക്ഷ്യമിട്ടതെന്നും തീര്‍ത്ഥാടകരെ അല്ലെന്നും ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ അന്ന് അവകാശപ്പെട്ടെങ്കിലും കൊല വലിയ രീതിയിലുള്ള പൊതുജന രോഷത്തിന് കാരണമായി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താഴ്‌വരയിലെ അന്തരീക്ഷം കലുഷിതപൂര്‍ണമായിരുന്നിട്ടും, 17 വര്‍ഷമായി അമര്‍നാഥ് യാത്രയ്ക്ക് നേരെ ഒരു ആക്രമണവും നടക്കാതിരുന്നതിനുള്ള യഥാര്‍ത്ഥ കാരണവും ആ ജനരോഷമായിരുന്നു.
ക്ഷേത്രവും അതിന്റെ ചരിത്രവും
1850-ല്‍ ഒരു മുസ്ലീം ആട്ടിടയനായ ബുട്ട മാലിക്കാണ് ഏറ്റവും ആരാധിക്കപ്പെടുന്ന ഹിന്ദു ക്ഷേത്രങ്ങളില്‍ ഒന്നായ അമര്‍നാഥ് കണ്ടെത്തിയത്. ഹിന്ദു പുരോഹിതന്മാരോടൊപ്പം മാലിക്കും കുടുംബവും ഈ ഗുഹാക്ഷേത്രത്തിന്റെ സൂക്ഷിപ്പുകാരായി മാറി. 2000-ല്‍ ശ്രീ അമര്‍നാഥ്ജി ക്ഷേത്ര ബോര്‍ഡിന് സര്‍ക്കാര്‍ രൂപം കൊടുക്കുകയും ക്ഷേത്രത്തിന്റെ പരിപൂര്‍ണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. ക്ഷേത്രത്തിന്റെ പരമ്പരാഗത സൂക്ഷിപ്പുകാരായിരുന്ന മാലിക് കുടുംബത്തിന്റെ കഥ അതോടെ അവസാനിച്ചു.
2008-ല്‍, വനഭൂമി ക്ഷേത്ര ബോര്‍ഡിന് കൈമാറാനുള്ള സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ സാമുദായികമായി വിഭജിച്ചപ്പോള്‍ മാത്രമാണ് അമര്‍നാഥ് തീര്‍ത്ഥാടനം ജമ്മുകശ്മീരില്‍ ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയത്. ഈ ഉത്തരവ് പിന്നീട് പിന്‍വലിക്കപ്പെടുകയായിരുന്നു.
ഇനി എന്ത്?
ഈ ആക്രമണം നാടകീയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്നുവേണം പ്രതീക്ഷിക്കാന്‍. മോദി സര്‍ക്കാരിന്റെ പ്രതീക്ഷയ്ക്ക് അനുസരിച്ചുള്ള കാര്യങ്ങളാണ് കാശ്മീരില്‍ സംഭവിക്കുന്നതെന്നാണ് അനുഭവസമ്പത്തുള്ള എല്ലാ നിരീക്ഷകരും രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഇന്ത്യയുടെ ഭൂരിപക്ഷാത്മക ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സര്‍ക്കാരാണിത്. അല്ലാതെ അനുരഞ്ജകരല്ല. ഒത്തുതീര്‍പ്പിനുള്ള ഒരു തരിസാധ്യപോലും അവശേഷിപ്പിക്കാതെ കാശ്മീര്‍ കലാപം ഉരുക്ക് മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തും.
ഹിന്ദു തീര്‍ത്ഥാടകര്‍ക്കെതിരായ ആക്രമണത്തെക്കാള്‍ മികച്ചൊരു കാരണം ഇതിനായി കണ്ടുപിടിക്കാനില്ല. ന്യൂഡല്‍ഹി അതിന്റെ ഭൂരിപക്ഷ പേശികള്‍ ചലിപ്പിക്കാന്‍ തുടങ്ങുന്നതോടെ ഗുജറാത്തി ബസ്, രേഖപ്പെടുത്താത്ത അതിന്റെ സഞ്ചാരം, ആക്രമണത്തിന് പിന്നിലെ ആളുകള്‍ തുടങ്ങിയ ചോദ്യങ്ങളൊക്കെ ഏതെങ്കിലും ശീതീകരണികളില്‍ മൂടിവെക്കപ്പെടും.