മേഖലയിൽ ഏറ്റവും മോശമായ സാമ്പത്തികവ്യവസ്ഥകളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളതെന്ന് സെൻ പറഞ്ഞു.
മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞൻ അമര്‍ത്യാ സെൻ രംഗത്ത്. 2014 മുതൽ രാജ്യം തെറ്റായ ദിശയിലേക്ക് വൻ എടുത്തുചാട്ടമാണ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിവേഗം വളരുകയായിരുന്ന ഒരു സാമ്പത്തികവ്യവസ്ഥ പിന്നോട്ടടിക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കാര്യങ്ങൾ അങ്ങേയറ്റം അബദ്ധമായിക്കിഴിഞ്ഞെ’ന്നും അമർത്യാ സെൻ പറഞ്ഞു. താനും ജീൻ ഡ്രേസും ചേർന്നെഴുതിയ ‘എൻ അൺസെർട്ടൈൻ ഗ്ലോറി: ഇന്ത്യ ഏൻഡ് ഇറ്റ്സ് കോൺട്രഡിക്ഷൻ’ എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിൽ ഏറ്റവും മോശമായ സാമ്പത്തികവ്യവസ്ഥകളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ ഇപ്പോഴുള്ളതെന്ന് സെൻ പറഞ്ഞു. ശ്രീലങ്കയ്ക്ക് തൊട്ടു താഴെ, ഏറ്റവും മികച്ച സാമ്പത്തികവ്യവസ്ഥയായിരുന്നു നമ്മുടെ രാജ്യം. ഇന്നത് നേരെ തിരിഞ്ഞു വന്നതായും നോബൽ സമ്മാനജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ വിശദീകരിച്ചു.
രാജ്യത്തെ അസമത്വവും ജാതിവ്യവസ്ഥയും ഇല്ലാതാക്കാൻ യാതൊരു ശ്രമവും മോദി സർക്കാർ നടത്തുകയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കക്കൂസും ഓടകളും വെറുംകൈകൾ കൊണ്ട് വൃത്തിയാക്കുന്ന മനുഷ്യരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടുകയുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദളിതർക്ക് തങ്ങളുടെ അടുത്ത നേരത്തെ ഭക്ഷണം സംബന്ധിച്ചു വരെ അനിശ്ചിതത്വം വന്നതായി, ശമ്പളം കൂട്ടിച്ചോദിച്ചതിന് പെട്രോൾ പമ്പുടമയുടെ അടി വാങ്ങേണ്ടി വന്ന ദളിത് യുവാവിന്റെ അനുഭവം വാര്‍ത്തയായത് ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. ദളിത് വിഭാഗങ്ങളുടെ ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയവയെല്ലാം അനിശ്ചിതത്വത്തിലാണ്.
“സ്വാതന്ത്ര്യസമരകാലത്ത് ഹിന്ദുസ്വത്വം ഉയർത്തിക്കാട്ടി രാഷ്ട്രീയവിജയം നേടുക അസാധ്യമായിരുന്നു. പക്ഷെ, അതിന്ന് സംഭവിച്ചു കഴിഞ്ഞു. ഇക്കാരണത്താൽതന്നെ പ്രതിപക്ഷത്തിന്റെ ഐക്യം അനിവാര്യമാണ്.” -സെൻ വ്യക്തമാക്കി.