അമിത് ഷായ്ക്ക് അനുകൂലമായ വിധി പ്രസ്താവിക്കാന്‍ വേണ്ടി ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ സഹോദരി കാരവാന്‍ മാഗസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നയാളായിരുന്നു. ഇപ്പോളും അതില്‍ മാറ്റമില്ല. ഇഷ്രത് ജഹാനും സൊറാബുദീന്‍ ഷെയ്ഖും തുളസീറാം പ്രജാപതിയും ഇരകളായ മൂന്ന് വ്യാജ എന്‍കൗണ്ടറുകള്‍ അക്കാലത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയും മോദിയുടെ വിശ്വസ്തനുമായ അമിത് ഷായ്ക്ക് മേല്‍ കരിനിഴലില്‍ നിര്‍ത്തി. സൊറാബുദീന്‍ ഷെയ്ഖിന്റെ കൊലപാതകത്തില്‍ അമിത് ഷായെ 2014ല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
മൂന്ന് ജഡ്ജിമാരാണ് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ അമിത് ഷാ പ്രതിയായ കേസില്‍ വാദം കേട്ടത്. ഇതില്‍ ആദ്യ ജഡ്ജിക്ക് സ്ഥലം മാറ്റം കിട്ടി. രണ്ടാമത്തെ ജഡ്ജിയായ ബ്രിജ് ഗോപാല്‍ ഹരികിഷന്‍ ലോയയുടെ മരണം കൊലപാകമാണെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തല്‍ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോയയുടെ മരണത്തിന് ശേഷം മൂന്നാമത് വന്ന ജഡ്ജി അമിത് ഷായെ വെറുതെ വിടുകയും ചെയ്തു. അമിത് ഷായ്ക്ക് അനുകൂലമായ വിധി പ്രസ്താവിക്കാന്‍ വേണ്ടി ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ, ജസ്റ്റിസ് ലോയയ്ക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് അദ്ദേഹത്തിന്റെ സഹോദരി കാരവാന്‍ മാഗസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ഇഷ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ്:
മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ചവരെന്ന പേരില്‍ ഇഷ്രത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ പിള്ള (ജാവേദ് ഷെയ്ഖ്) എന്നിവരടക്കം നാല് പേരെ ഗുജറാത്ത് പൊലീസ് വധിച്ചത് 2004 ജൂണ്‍ 15നാണ്. ഗുജറാത്ത് പൊലീസിന്റേയും ഐബിയുടേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടപ്പാക്കിയ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണ് ഇതെന്നായിരുന്നു സിബിഐയുടെ ആരോപണം. 19കാരി ആയിരുന്ന ഇഷ്രത് അടക്കമുള്ളവര്‍ ലഷ്കര്‍ ഇ തയിബ പ്രവര്‍ത്തകരാണ് എന്നാണ് ഗുജറാത്ത് പൊലീസിന്‍റെ വാദം.
ഇഷ്രത് ലഷ്‌കര്‍ പ്രവര്‍ത്തകയാണെന്ന് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി പറഞ്ഞെങ്കിലും ഇഷ്രതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നാണ് പിന്നീട് പറഞ്ഞത്. ഡിഐജി ഡിജി വന്‍സാര അടക്കമുള്ള ഐപിഎസ് ഉദ്യോഗസ്ഥര്‍ കേസില്‍ അറസ്റ്റിലായി. അമിത് ഷാ ഈ കേസില്‍ പ്രതി ആയിരുന്നില്ല. എന്നാല്‍ ആഭ്യന്തര സഹാമാന്ത്രിയെന്ന നിലയില്‍ അമിത് ഷാക്ക് നേരെ സംശയത്തിന്‍റെ ചൂണ്ടുവിരല്‍ നീണ്ടു. അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന വന്‍സാര തുടര്‍ന്ന്‍ വന്ന രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലും പ്രതിയാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു. കേസില്‍ എന്തുകൊണ്ട് പ്രതിചേര്‍ക്കരുത് എന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് 2014 മാര്‍ച്ചില്‍ സിബിഐ കോടതി അമിത് ഷായ്ക്ക് നോട്ടീസ് നല്‍കിയിരുന്നു.
അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത
സൊറാബുദീന്‍ ഷെയ്ഖ് :
2005 നവംബര്‍ 26നാണ് സൊറാബുദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ക്‌സറ്റഡിയിലിരിക്കെ പൊലീസ് വെടിവച്ച് കൊന്നത്. 2010 ജൂലായില്‍ സിബിഐ അമിത് ഷായെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തെ തടവിന് ശേഷം ജാമ്യത്തില്‍ ഇറങ്ങിയ അമിത് ഷായ്ക്ക് രണ്ട് വര്‍ഷത്തേക്ക് ഗുജറാത്തില്‍ പ്രവേശിക്കുന്നതിന് കോടതിയുടെ വിലക്ക് വന്നു. 2014 ഡിസംബറില്‍ അമിത് ഷായെ കോടതി കുറ്റവിമുക്തനാക്കി. 2017ല്‍ വന്‍സാര അടക്കമുള്ള ഉദ്യോഗസ്ഥരെയും കോടതി വെറുതെ വിട്ടു.
തുളസീറാം പ്രജാപതി :
2006 ഡിസംബര്‍ 26ന് സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തിന് സാക്ഷിയായിരുന്ന ഡ്രൈവര്‍ തുളസീറാം പ്രജാപതി വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ അമിത് ഷായെ പ്രതി ചേര്‍ത്ത സിബിഐ 2012 ഒക്ടോബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.